Monday, September 16, 2013

അച്ഛൻ കൊണ്ടുപോയത്



മരിച്ചു പോവുമ്പോൾ
ഒന്നും കൊണ്ട് പോവില്ല്യാന്നു
ആരാണ് പറഞ്ഞത് ...?

അമ്മേടെ മുഖത്തെ പുഞ്ചിരി
നെറയെ പൂക്കളുള്ള സാരി
കഴുത്തിലെ താലി
അടുപ്പിൻ കലത്തിലെ ചോറ്

അമ്മു കുട്ടീടെ ,
കണിക്കൊന്ന
വിഷു കൈനീട്ടം

തിരുവാതിര
ഊഞ്ഞാൽ

അത്തപ്പൂക്കളം
ഓണക്കോടി

പിറന്നാൾ
കാവിലെ ഉത്സവം

പ്ലാവിലപ്പാത്രങ്ങൾ
കണ്ണ് ചിമ്മി തുറക്കുന്ന കളിപ്പാവ

പിന്നെ,
ചൂടുള്ള നെഞ്ചിന്റെ തൊട്ടിൽ
എല്ലാം കൊണ്ടാണ് അച്ഛൻ
കവിളിൽ ഇരു നീർച്ചാലുകൾ
വരച്ചുവെച്ച് കടന്നുപോയത്

സന്തോഷത്തിന്റെ തുമ്പപ്പൂവുകൾ

സന്തോഷത്തിന്റെ
തുമ്പപ്പൂവുകളെത്ര
പാവങ്ങളാണ്

ഒന്ന് തൊട്ടാൽമതി
മുറിപ്പെടാൻ

കൈക്കുടന്നയിൽ
ഒന്ന് പോലും
താഴെ വീഴാതെ
സൂക്ഷിച്ച് കൊണ്ട് നടന്നാലും
കൈ വിരലുകൾക്കിടയിൽ ഞെരുങ്ങി
ഇടക്ക് ചിലതിന്റെ കാലുടഞ്ഞു
നീരുവരുന്നുണ്ടാവും

ഒരുമിച്ചൊരു കളത്തിൽ വിശ്രമിക്കുമ്പോൾ
ഒരൊറ്റ കാറ്റുവന്നാൽ മതി
വേർപിരിഞ്ഞകലങ്ങളിലാകുവാൻ

പുതിയൊരു വീട് പണിയണം..


തറവാട്ടു മുറ്റത്തെ പുളിമരം
വിരിച്ച മഞ്ഞ പൂക്കളുടെ
പരവതാനി മടക്കിയെടുത്ത്
പുതിയ മുറ്റത്ത് വിരിക്കണം

കോലായിലെ ചാരുകസേര
ഉപ്പാന്റെ കാവലോടെ എടുത്ത്
പുതിയ ഉമ്മറത്ത് ഐശ്വര്യമാക്കണം

*''മഗ് രിബി''നു മുൻപേ
വീടെത്തിയില്ലെങ്കിൽ
ഉപ്പ ശാസിക്കുമെന്ന് ഭയക്കണം

മുറ്റത്ത് മക്കൾ കളിക്കുന്നത് കണ്ട്
ഉപ്പ ഊറിചിരിച്ചിരിക്കുന്നുണ്ടെന്ന്
നിനയ്ക്കണം

പ്രാര്ഥനാ മുറിയിൽ
ഉമ്മാന്റെ മിഴിനീരു പറ്റി ഉപ്പിച്ച
നിസ്കാരപായയും കുപ്പായവും
പ്രതീകമായ് വെക്കണം
ഓതിയിരുന്ന *''മുസ്ഹഫിൽ''
ഒരു മുടിയിഴയെങ്കിലും കാണാതിരിക്കില്ല

ഞാനില്ലാത്തപ്പോൾ
അവളോടും കുട്ടികളോടും
ആ നിസ്കാര മുറിയിൽ
കിടക്കാൻ പറയണം

ഉമ്മാന്റെ ചിറകിനടിയിലെ
സുരക്ഷിതത്വവും
ഉപ്പാന്റെ തണലിലെ കാവലും
മരിക്കോളം കൊണ്ട് നടക്കണം

*മഗ് രിബ് = സന്ധ്യാ പ്രാര്ത്ഥന
*മുസ്ഹഫ് = ഖുർ ആൻ അങ്ങിനെയും വിളിക്കപ്പെടുന്നു

ആത്മഹത്യാകുറിപ്പുകൾ


''വാപ്പുട്ട്യെ ,
നാട്ടാരെ മൊത്തം
ചിരിപ്പിച്ചീർന്ന ഇയ്യെന്തിനാ
കെട്ടിത്തൂങ്ങീത്...? ''

''വയറ്റിന്റുള്ളിലൊരു മൊഴ
പരിശോധിച്ചപ്പോ ''അതന്ന്യാ''ത്രേ
ഞാൻ കരിഞ്ഞ് ചാകണത്
സൈനൂം കുട്യോളും സഹിക്കൂല
ഓര് കരേണത് കാണാൻ കയ്യൂല
വാപ്പുട്ടീനെ നോക്കീട്ടാരും കരേണ്ട അലവ്യാക്കാ...!! ''

''രാമഷ്ണാ,
നേരം മോന്ത്യാവോളം
കൈക്കോട്ടും മടാള്വായി
പണിട്ത്ത് നടന്നീര്ന്ന
അണക്കെന്താടോ പറ്റീത്...? ''

''ഒക്കെ വെറും സ്വപ്നാണ് അലവ്യാക്കാ
നിലം ചതിക്കൂലാന്ന വിശ്വാസം
നെലോം പെരേം പണയത്തിലായി
കടക്കാര് വീട്ടീ കേറി ഞെരങ്ങാൻ തൊടങ്ങും ന്നായി
പിന്നെ മ്മള് ചത്തില്ലേ..?
ഞാൻ ഇച്ചിരി നേരത്തെ ചത്തു..!!''

''ആമിന്വോ..,
മൊഞ്ചത്ത്യെ..
ന്റെ കുട്ട്യെന്തിനാ ഈ ചതി ചെയ്തത് ...?''

''ന്റെ പിന്നാലെ നടന്നിട്ട്
കണ്ണും കയ്യും കാട്ടീട്ട്
കുന്നോളം കിനാക്കൾ തന്നിട്ട്
ന്റെ കരളും മെയ്യും കവർന്നിട്ട്
ന്റെ വയറ്റില് വിത്തിട്ട് ഓൻ പോയപ്പോ
ഞാൻ മയ്യത്തായി അലവ്യാക്കാ''

''ന്നാ ഇങ്ങള് കേട്ടോളീൻ
ഇങ്ങളൊക്കെ മരിച്ച് രക്ഷപ്പെട്ടപ്പോ
മരിച്ചു തൊടങ്ങീട്ടുണ്ട്
ഇങ്ങടെ ഉപ്പേം ഉമ്മേം പെണ്ണും കുട്യോളും
ദുനിയാവില് ഒറ്റ പിറപ്പേള്ളൂ
അത് പടച്ചോൻ എട്ക്ക്ണ വരെ
ജീവിച്ച് തീർക്കന്നെ''

തറവാട് ..


ഉമ്മറത്തെ ബഞ്ചിൽ
ബാല്യകാലമിപ്പോഴും
പറഞ്ഞാൽ തീരാത്ത
കഥകളുമായി മയങ്ങുന്നുണ്ട്

വൈകുന്നേരങ്ങളിൽ മുറ്റത്ത്
ഒറ്റക്കാലിൽ കൊക്കി
മറുകാൽ നിലത്തൂന്നാതെ
ഒത്തിരി കളികളുടെ ആരവമുണ്ട്

പൂമുഖത്ത് കട്ടിലിൽ കിടന്നും ഉപ്പ ,
പ്രിയ ചങ്ങാതി മമ്മദാജിയുമൊത്ത്
പോയകാല സാഹസികകഥകൾ
ഓർത്തെടുക്കുന്നുണ്ട്

അകത്തളത്തിൽ
ഉമ്മാടെ ഖുർആൻ സൂക്തങ്ങളും
നഫീസത്ത്‌ മാലയും
മൌലിദ് പാരായണവും
മുഴങ്ങുന്നുണ്ട്

ഇടനാഴിയിലെ ഇരുട്ടിൽ
കോണി മുറിയിലെ നിഴലിൽ
കുപ്പിവളകൾ ഉടഞ്ഞ്
ഊറിച്ചിരിക്കുന്നുണ്ട്

അടുക്കളയിൽ,
നബീസാത്താന്റെ
ആകാശവാണി പരദൂഷണം ചാനൽ
ഒരു പരസ്യം പോലുമിടാതെ
സംപ്രേക്ഷണത്തിലാണ്

ചായ്പ്പിൽ ,ചക്ക്യമ്മായി
മുറുക്കാൻ പൊതി തുറന്ന്
വെറ്റിലയിൽ ചുണ്ണാമ്പു തേച്ച്
അടക്കയും പുകയിലയും വെച്ച് മടക്കി
അണപ്പല്ലിലേക്കിട്ട് ചവച്ചിരിപ്പുണ്ട്

ഇപ്പോൾ തറവാട് ,
ഒരു വെള്ളക്കടലാസിലേക്കടർന്ന്
തിരശ്ചീനവും ലംബവുമായ
രേഖകളിൽ മുറിപ്പെട്ട്
ചോര വാർന്ന് കിടപ്പാണ്

ഹൃദയത്തിൽ ഇന്ന് ഹർത്താലാണ്


ഹൃദയത്തിൽ സ്വപ്നങ്ങളും , യാഥാർത്ഥ്യങ്ങളും
തുല്യ പങ്കാളിത്തത്തോടെയാണ് ഭരണം നടത്തിയിരുന്നത്. സ്വപ്നത്തിന്റെ ഒരു പ്രതിനിധികൂടി മന്ത്രി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സ്വപ്‌നങ്ങൾ ഭരണ രംഗത്ത് ഭൂരിപക്ഷമായി . യാഥാർത്ഥ്യങ്ങൾ പ്രതിപക്ഷത്തായി .

മനക്കോട്ടകൾ കെട്ടാനുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും സ്വപ്നങ്ങൾ എടുത്ത് കളഞ്ഞു. ഹൃദയം സങ്കല്പ്പങ്ങളുടെ ചില്ലുകൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞു.

കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ ഓരോന്നായി തകര്ന്നു വീഴാൻ തുടങ്ങിയതോടെ ഹൃദയത്തിൽ സംഘർഷമായി. ഹൃദയത്തിലേക്ക് ഊര്ജ്ജം വന്നു ചേർന്നിരുന്ന കുഴലുകളിൽ വിഷാദങ്ങൾ വന്നടിഞ്ഞ് ഹൃദയം ഒരു സ്തംഭാനാവസ്തയിലെക്ക് നീങ്ങി.


യാഥാർത്ഥ്യങ്ങൾ അപ്പോഴാണ്‌ ശക്തമായ ഒരു സമരത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. സ്വപ്നങ്ങൾ കെട്ടിപ്പൊക്കിയ പൊള്ളയായ സങ്കല്പ്പ സൌധങ്ങൾ ഓരോന്നായി യാഥാർത്ഥ്യങ്ങളുടെ സമര പോരാളികൾ തകർക്കാൻ തുടങ്ങി . സ്വപനങ്ങളെ ഭരണ തലത്തിൽ നിന്നും യാഥാർത്ഥ്യങ്ങൾ പിടിച്ചിറക്കി.

ഇപ്പോൾ ഭരണം യാഥാർത്ഥ്യങ്ങളുടെ കയ്യിൽ തന്നെയാണ് എങ്കിലും ഒരേ ഒരു സങ്കല്പ്പ സൌധത്തിന് ചുറ്റും ഒരു യാഥാർത്ഥ്യങ്ങൾക്കും തകർക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ സ്വപ്നങ്ങൾ തമ്പടിച്ചിരിക്കുന്നു. യാഥാർത്ഥ്യങ്ങളുടെ ആക്രമണത്തെ തുടർന്ന് ഒരു ചില്ലുജാലകം തകർന്ന അവസാനത്തെ സങ്കല്പ്പസൌധത്തിനോടുള്ള ദുഃഖ സൂചകമായി ഹൃദയത്തിൽ ഇന്ന് ഹർത്താലാണ് ..


ചിത്രം കടപ്പാട് = ഗൂഗിൾ 

സ്വർഗത്തിലെ പൂക്കൾ


പിറവിക്കു മുൻപേ കൊഴിയുന്ന
പൈതങ്ങൾക്കായി
അമ്മമാർ ചുരത്തുന്ന അമ്മിഞ്ഞപ്പാൽ
സ്വർഗത്തിൽ കുരുന്നുകൾ
കാത്ത് കാത്തിരിക്കുന്നുണ്ടാവും

അങ്ങിനെയാണ് മക്കളെ നഷ്ടപ്പെട്ട നീറ്റൽ
സ്വർഗത്തിലേക്കുള്ള പാതതീർക്കുന്നത്

വിടരുന്ന പൂമൊട്ടുകളെ തല്ലിക്കൊഴിച്ച്
സ്വർഗ്ഗത്തിലേക്കെടുക്കുമ്പോൾ
തനിക്ക് കിട്ടിയേക്കാവുന്ന ശാപം ഭയന്നാവും
വിധി അമ്മമാരെ കൂടി കൂട്ടുന്നത്

നിഷ്കളങ്ക ബാല്യങ്ങൾ തന്നെയാവും
സ്വർഗത്തിലെ പൂക്കളാവുന്നത്

ഭൂമിയിലെ പൂക്കളിലൂടെ
നമ്മളെ നോക്കി പുഞ്ചിരിച്ച്
നമ്മുടെ നോവാറ്റുന്നതും
സ്വർഗത്തിലെ പൂക്കൾ തന്നെയാവും

'' ഒരു വസന്തകാലത്തിന്റെ രക്തസാക്ഷികൾ''


കലാലയ കവാടത്തിന്റെ
മതിലിൽ ഒട്ടിച്ചു വെച്ചപോലെ
അവസാന പരീക്ഷയുടെ ദിവസത്തിൽ
സൗഹൃദക്കൂട്ടത്തിന്റെ നിശ്ചല ദൃശ്യമായവർ

വാ തോരാതെ വെടി വട്ടം പറഞ്ഞിരുന്നവരുടെ
പൊള്ളുന്ന മൌനം
ഒരുമിച്ച് ഒരുകൂട്ടത്തിൽ നിന്നാദ്യമായി
ഓരോ ദ്വീപായവർ

ഹൃദയമടർത്തി പങ്കുവെച്ച്
ഒരൊറ്റ ഹൃദയമില്ലാതായിരുന്നവർ
പകരം കൈമാറിയിരുന്ന
ഹൃദയത്തിന്റെ തുണ്ടുകൾ
കൈമാറ്റം ചെയ്ത്
തുന്നി ചേർക്കുന്നതിന്റെ വേദനവഹിച്ചവർ

പങ്കു വെക്കലുകളുടെ
കൈ കോർക്കലുകളുടെ
തോളിൽ പതിയുന്ന സനാഥ
ബോധത്തിന്റെ സൌഹൃദകാലം

രണ്ടു തപാലാപ്പീസുകൾക്കിരു പുറത്തേക്ക്
അന്ന് പിരിഞ്ഞു പോയവർ
ആദ്യാമായയച്ച ഇൻലന്റിൽ മഷി പടർന്ന്
വരികൾ മായ്ച്ചവർ

പിന്നെ , ആശംസാ കാർഡുകളിലേക്കും
പോസ്റ്റ്‌ കാർഡുകളിലേക്കും ചുരുങ്ങിയവർ

പിന്നെ പിന്നെ ,
ലോകത്തിന്റെ പാച്ചിലിൽ പെട്ട്
ഒരു മൂടൽ മഞ്ഞിന്റെ
ഇരു പുറവുമായവർ

ഓർമ്മകൾ ആ വഴി പോവുമ്പോൾ
ഇന്നും കലാലയ മുറ്റത്ത്
ആ പഴയ സൌഹൃദത്തിന്റെ
മാധുര്യം തിരയുന്നവർ

'' ഒരു വസന്തകാലത്തിന്റെ രക്തസാക്ഷികൾ''

നെല്ല്


ഒരു കൈക്കോട്ട്, ഒരു മടവാൾ
ഉപ്പ ഇതോടെയാണ്
പിറന്നതെന്നു തോന്നും

മക്കളെ പോലെ തന്നെ ഉപ്പ
നെല്ലിനെ സ്നേഹിച്ചു
രാത്രി ഇടിവെട്ടുന്ന പെരുമഴയത്ത്
വരമ്പിനു മടവെക്കാൻ
ചൂട്ടും കത്തിച്ച് പോവും

മഴയില്ലാത്തപ്പോൾ വിണ്ടുകീറിയ നിലം
ഉപ്പാന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കി

പുതുമഴക്ക് ഉഴുന്ന നിലം
ഉൾപുളകം കൊണ്ട് പുറത്തുവിടുന്ന
സുഗന്ധം നുണഞ്ഞു ഞാൻ
ഒരു ചാൽ മുഴുവനും
ഉപ്പ പൂട്ടി തീരുന്നത് വരെ
വരമ്പിൽ കാത്ത് നിൽക്കും

കൊയ്ത്തിന്റെ ദിവസം
ചാണകം മെഴുകിയ മുറ്റത്ത്
പരമ്പിൽ മെതിച്ച നെല്ല് നീളത്തിൽ കൂട്ടി
മുറം കൊണ്ട് വീശി പതിര് കളയും

പിന്നെ അളവാണ് .
ഓരോ പറയും അളന്ന് ഒഴിക്കും വരെ
ഒന്നേ ..ഒന്നേ ..ഒന്നേ ...
എന്നിങ്ങിനെ എണ്ണം പറഞ്ഞുകൊണ്ടേ ഇരിക്കും

എല്ലാവർക്കും നെല്ല് കൂലി
ഏല്ലാവർക്കും നെല്ലുകുത്തിയ അരികൊണ്ട്
അടുത്ത കൊയ്ത്തുകാലം വരെ ചോറ്

പിന്നെ ..പിന്നെ
കൃഷിപ്പണിക്ക് ആളെ കിട്ടാതായി
ഒരിക്കൽ നെല്ലിനു മരുന്നടിക്കുമ്പോഴാണ്
ഉപ്പ തളർന്ന് വീണത് ..

ഇപ്പോൾ , അങ്ങേ ലോകത്ത്
ഉപ്പാന്റെ കൂടെ മരിച്ചു പോയ
നമ്മുടെ നാടൻ നെല്ലുമുണ്ടാവും
ഉപ്പ അവയെയും പരിലാളിച്ച്
ഞങ്ങൾ മക്കളെ ഓർക്കുന്നുണ്ടാവും

ഒരു മരണ അറിയിപ്പ്

അവൻ മരിച്ചു
അധിക സമയമായില്ല

സ്വപ്നങ്ങളുടെ ചിറകു വെട്ടി
ഓർമകളുടെ സിരയറുത്ത്
സ്വയം കുത്തി മരിക്കുകയായിരുന്നു

ശവം കാണാനും
നെഞ്ചത്തടിക്കാനും
വാവിട്ട് കരയാനും
ആരുമില്ലാതിരുന്നതിനാൽ
അവൻ തന്നെയാണ്
അവനെ ഖബറടക്കിയതും

ഈ കൊലപാതകം വൈകിച്ചതിൽ
അവൻ തീർത്തും ദുഖിതനും
ഈ കൃത്യം ഇപ്പോഴെങ്കിലും
നടത്താൻ കഴിഞ്ഞതിൽ
അവൻ സംതൃപ്തനുമാണ്

അവൻ കൊന്ന അവന്
ജീവിക്കാൻ അവകാശമില്ലത്രേ..

എന്റെ പെരുന്നാൾ നഷ്ടം


പെരുന്നാൾ കുപ്പായത്തിനു
ഉമ്മാന്റെ മൊഞ്ചായിരുന്നു
മുല്ലാപ്പൂവിന്റെ അത്തറിനു
ഉപ്പാന്റെ മണവും

പുത്തൻ കുപ്പായമുടുപ്പിച്ച്
പൌഡറിട്ട് , മുടിചീകി
ഉമ്മ കവിളിൽ ഒരു മുത്തം തരും
''ന്റെ കുട്ടീനെ ആരും കണ്ണ് വെക്കരുതേ ''
ന്ന് പ്രാർഥിക്കും

ഉപ്പാന്റെ വിരൽ തുമ്പുള്ളപ്പോൾ
ദുനിയാവിൽ ഒന്നിനേം പേടിക്കില്ല
ഉപ്പാന്റെ തോളിൽ കയറി പോവുമ്പോൾ
ഞാൻ ആ നാട്ടിലെ രാജകുമാരനാവും

ഉമ്മ ഭംഗിയുണ്ടെന്നു പറയാത്ത
ഒരു കുപ്പായവും ഇട്ടിരുന്നില്ല
ഉപ്പയുടെ കൂടെയല്ലാതെ
പെരുന്നാൾ ചോറ് കഴിച്ചിരുന്നില്ല

ഉമ്മയും ഉപ്പയും താമസം മാറി
പള്ളിക്കാട്ടിൽ വിശ്രമിക്കാൻ തുടങ്ങിയപ്പോഴും
പെരുന്നാൾ തുടങ്ങിയിരുന്നത്
അവരുടെ ഖബർ സന്ദർശിച്ച് കൊണ്ട് മാത്രമായിരുന്നു.

ഈ പ്രവാസത്തിൽ ജീവിതം തിരയുമ്പോൾ
എന്റെ പെരുന്നാളിന്റെ നഷ്ടത്തിൽ
ഒന്നാമത് നില്ക്കുന്നത്
ഈ സന്ദർശനമാണ്

നമ്മുടെ ഉമ്മാക്കും ഉപ്പാക്കും
പടച്ചവൻ സ്വർഗ്ഗ ജീവിതം നല്കട്ടെ
അവരുടെ കൂടെ നമ്മളെയും ഒരുമിപ്പിക്കട്ടെ

ബാച്ചിലർ മുറിയിൽ


പാത്രങ്ങൾക്ക്
അകവശം മാത്രമേ
തിളക്കം കാണൂ

ചോറിനു മുകളിൽ
ഒരൊറ്റ മത്തി
ശവാസനത്തിൽ കിടക്കും

അടുക്കളയിൽ
കഴുകി വെക്കാൻ മറന്ന
ഒരു ചായക്കപ്പുണ്ടാവും

ടോയ്ലറ്റിൽ
എടുക്കാൻ മറന്ന
ടൂത്ത് ബ്രഷും സോപ്പും
സംഘർഷം സൃഷ്ടിക്കും

ചാനലുകളിൽ
വാർത്തകൾ വായിച്ചത് വീണ്ടും
വായിച്ചു കൊണ്ടേ ഇരിക്കും

ഒരു കാരണവർ
ഉപദേശത്തിന്റെ
വ്യർഥമായ ശാസന തുടരും

വോയ്പ് കോളിൽ
രണ്ടാത്മാക്കൾ
കുറുകി രമിക്കുന്നുണ്ടാവും

തലയിണകൾക്ക്
ചുമരിനോട് ചേർന്ന വശത്ത്
ഉപ്പുനീരുപിടിച്ച കല്ലിപ്പുണ്ടാവും


*ചിത്രം കടപ്പാട് = ഗൂഗിൾ

Tuesday, September 3, 2013

നാട്ടിൽ നിന്ന് വരുമ്പോൾ ചോദിക്കാതെ ചോദിക്കുന്ന ചിലത്

ഈ വറുത്തെടുക്കുന്ന ബീഫിൽ
നിങ്ങളുടെ വാടിയ മുഖം കണ്ടിട്ട്
ഉമ്മാ,
ഒരു കഷണം പോലും തിന്നാനാവാതെ
റൂമിന്റെ ഒരു കോണിൽ
ഞാൻ നിശ്ശബ്ദനാവുമെന്നു
ഉമ്മ അറിയുന്നുണ്ടോ....?

ഒരാഴ്ച് മുൻപേ തന്നെ
പെയ്യുന്ന നിന്റെ കണ്ണീരിൽ മുക്കി
ഉണക്കിയെടുത്ത കയ്പക്ക
തീരുവോളം എനിക്ക് കയ്ക്കുമെന്നു
പെണ്ണെ,
നിനക്കൂഹിക്കാമൊ ...?

പതിവിലും കൂടുതൽ
എന്നിൽ തന്നെ ഒട്ടി കിടക്കണമെന്ന്
വാശിപിടിക്കുന്ന പൈതലേ ,
ഏത് അദൃശ്യ ശക്തിയാണ്
നിന്നെ വിട്ടിന്നു ഞാൻ
പോവുന്നെന്നു നിന്നെ അറിയിച്ചത് ..?

ഈ ഉടുത്ത കുപ്പായം പെട്ടിയിൽ വെക്കുന്നില്ലേ

എന്നാവർത്തിക്കുന്ന സുഹൃത്തെ,
എന്റെ ഗന്ധം നുകരാൻ
അവളുടെ തലയിണക്കടിയിൽ
വിശ്രമിക്കാൻ ബാക്കി വെക്കേണ്ടതാണിതെന്ന്
നിന്നോട് പറയുന്നതെങ്ങിനെ ...?

എന്നാൽ ഇനി വൈകിക്കേണ്ട
ഇറങ്ങിക്കോ എന്നുപദേശിച്ച്
വിദൂരതയിലേക്ക് നോക്കുന്ന ഉപ്പാ,
നിങ്ങളുടെ ഉരുക്കം ഞാൻ അറിയുന്നില്ലെന്ന്
കരുതുന്നുണ്ടോ ..?

അത് വരേയ്ക്കും

കുന്നിൻ നെറുകിലൂടെ നീണ്ട്
മറു പുറത്തേക്ക് അപ്രത്യക്ഷമാവുന്ന
ഒറ്റയടി പാതയിൽ നീ
എന്റെ കാഴ്ചക്കപ്പുറമാവും വരെ

എന്നെ അത്രയും പിറകിലാക്കാതെ
അല്ലെങ്കിൽ , നിന്റെ
തൊട്ടു പിറകിൽ വരെ
നിന്നെ എനിക്ക് പിന്തുടരാൻ കഴിയും വരെ

അദൃശ്യ തരംഗങ്ങൾ കൈമാറുന്ന
വികാര കണങ്ങൾ
വിഛെദിക്കപ്പെടും വരെ

ഈ വിജന വീഥിയിൽ
വ്യർത്ഥമായ് കാത്തു നിൽക്കും ഞാൻ

ഒടിയൻ

വളർച്ചയെത്താതെ
മരിക്കുന്ന കുഞ്ഞുങ്ങൾടെ
കുഴിമാന്തി പുറത്തെടുത്ത്
രൂപം മാറാനുള്ള
മരുന്നുണ്ടാക്കുന്നുവത്രേ ഒടിയൻ

പിന്നെ ,
അർദ്ധ രാത്രിയിൽ
പൂച്ചയായി, നായയായി
*കയലാം കുറ്റിയായി
*തള്ളെ തല്ലിയായി
വഴിയിൽ പ്രതികാരദാഹിയായി
എതിരാളിയെ കാത്ത് നിൽക്കും

ഗർഭിണികളായ പെണ്ണുങ്ങളെ
വശത്താക്കി ഗർഭം അലസിപ്പിക്കും
ഉപദ്രവിച്ച മേലാളനെ
കട്ടിലോടെ ചുമന്നു ശവപ്പറമ്പിൽ
കൊണ്ട് കിടത്തി *നൊസ്സാക്കും

ചെർപ്പ്ളശ്ശേരി ദേവീന്ന്
രണ്ടാം കളി സിൽമ കണ്ടു വരുമ്പോൾ
ഒരാള് കറുപ്പേട്ടന്റെ
തൊട്ടു പിറകിൽ വന്നിട്ട് കാണാതായത്രേ

*പറയരോട് കളിക്കുമ്പോൾ സൂക്ഷിക്കണം
അവർക്ക് ഒടിമാറാനറിയാം
വഴിയിൽ രൂപം മാറി കാത്തു നിന്ന്
ഓടിച്ച് നടക്കാൻ പറ്റാത്ത തരത്തിലാക്കും


* കയലാം കുറ്റി = മുൻപ് കാലത്ത് മുളകൊണ്ടുണ്ടാക്കിയിരുന്ന ഗേറ്റ് ( രണ്ടു വണ്ണമുള്ള മുളകളുടെ ഒരു മീറ്റർ വരുന്ന മുരട്‌ ഭാഗം ഇരു വശത്തും പോസ്റ്റായി വെച്ച് അതിലെ ഇടവിട്ട ദ്വാരങ്ങളിൽ മുളക്കമ്പുകൾ വെച്ചുണ്ടാക്കുന്നത്
* തള്ളേ തല്ലി = കയലാം കുറ്റിയുടെ സമീപത്തായി കന്നുകാലികളെ കൊണ്ട് പോവുന്നതിനായി തൂക്കിയിട്ടിടിരിക്കുന്നതുംഇഷ്ടം പോലെ ഉയര്ത്താനും സൌകര്യമുള്ള മുള കൊണ്ട് ഉണ്ടാക്കിയ ഗേറ്റ്

*പറയർ = കൃഷിക്കാവശ്യമായ മുറം, പരമ്പ് മുതലായവ മുളകൊണ്ടു ഉണ്ടാക്കിയിരുന്നവർ

വല്ല്യുമ്മ

കാച്ചി തുണീടെ
കോന്തലയിൽകെട്ടിവെച്ച
സ്നേഹത്തിന്റെ മധുരമാണ്

വിറയാർന്ന കൈകളിൽ ഒളിപ്പിച്ച
സാന്ത്വനത്തിന്റെ പച്ചമരുന്നാണ്

എന്റെ വികൃതിത്തരങ്ങൾക്ക്
വേലികെട്ടിയ കാവലാണ്

പനിച്ചു പൊള്ളുമ്പോഴും
തന്നിരുന്ന ചുംബനങ്ങളുടെ
തണുപ്പാണ്

പല്ലില്ലാത്ത ചിരിക്കൊപ്പം
കുലുങ്ങി ചിരിച്ചിരുന്ന
കാതിലെ ചിറ്റുകളാണ്

ഉപ്പാനെയാ ഉമ്മാനെയാ
കൂടുതലിഷ്ടമെന്ന ചോദ്യത്തിന്‌
സംശയമില്ലാത്ത ഉത്തരമാണ്

ചേക്കുട്ടിപ്പാപ്പാന്റെ
വീര കഥകളുടെ
നിലവറയാണ്

ഉപ്പയും കൂട്ടരും ചുമന്നു പോയ
വല്ല്യുമ്മാനെ കാത്ത്
ഞാനിന്നും ഉമ്മറ പ്പടിയിലിരിപ്പാണ്

Picture courtesy = Ente vallimma page

കാണാൻ വൈകുന്നത്


നമുക്ക് കാത്തിരിക്കാം
ഒരു പൂമൊട്ടു കൂടി
പുഴു തിന്നു വാടി
അടർന്ന് വീഴും വരെ

ഒരു തളിരില കൂടി
പിച്ചി ചീന്തി
ഞരമ്പുകൾ അറുക്കപ്പെടുംവരെ

വഴി വക്കിൽ,
റെയിൽവെ സ്റ്റേഷനിൽ ,
ആശുപത്രി കിടക്കയിൽ,
അവസാന മിടിപ്പായി
വന്നു ചേരും വരെ

വാർത്തയുടെ അപ്പോസ്തലന്മാർ
ആഘോഷമാക്കും വരെ

തുലാസ്


ആവശ്യത്തിന്റെ
തട്ടെപ്പോഴും താഴത്താണ്

നേട്ടങ്ങളെപ്പോഴും
ഭാരമില്ലാതെ മേലെയും

താഴത്തെ തട്ടില്‍
കുറെ കണ്ണുകള്‍
മേല്‍പോട്ട് തന്നെ നോക്കി നില്‍ക്കുന്നു

മുകളില്‍ നിന്നും
ഖനിയിലെ കല്‍ക്കരി
അവസ്ഥാന്തരം പ്രാപിച്ച്
പുറം തള്ളുന്ന
നാണയ തുട്ടുകളാണവരുടെ നോട്ടം

മുകളില്‍ ഖനി തുരന്ന് തുരന്നയാള്‍
വക്കുകളിടിഞ്ഞു മൂടപ്പെട്ടപ്പോഴും
അവസാനമായി കിട്ടിയ
നാണയ തുട്ടിലേക്കായിരുന്നു കണ്ണുകൾ

ഇപ്പോള്‍ മുകള്‍ തട്ടും താഴെ തട്ടും
ഒരേ രേഖയിലെത്തി
തുലാസിന്റെ സൂചി
ചലനമറ്റ് കൃത്യമായി

എന്റെ ഉമ്മ

ഉമ്മാന്റെ ജീവിതത്തിൽ
നോമ്പില്ലാത്ത ദിവസങ്ങളായിരുന്നു കുറവ്..

എനിക്ക് ഓർമ വെച്ചത് മുതൽ
കൂടുതൽ ഉമ്മ അണിഞ്ഞ വസ്ത്രം
നിസ്കാരക്കുപ്പായമായിരുന്നു

കൂടുതൽ ഉമ്മ വായിച്ചത് ഖുർ ആനും
ചുണ്ടുകൾ മന്ത്രിച്ചത് ദിക്ക്റുകളുമായിരുന്നു

ഒരു പെരുന്നാളിന് പോലും
പുത്തൻ വസ്ത്രം
അണിഞ്ഞു കണ്ടിട്ടില്ല

ഉമ്മ മുടി ചീകിതന്നതോ
ഒരുക്കി തന്നതോ
ഒരുരുള ചോറ് തന്നതോ
എനിക്കോർമയില്ല
ഒരു താരാട്ട് പാട്ടും
ഞാൻ ഓർത്ത് വെക്കുന്നില്ല

പതിനൊന്നു മക്കളെ പെറ്റ്പോറ്റുമ്പോൾ
എട്ടാമൻ ഓർമ വെക്കുന്നതിനു മുൻപേ
മുതിർന്ന് പോയി

രോഗ ശയ്യയിൽ
''എന്റെ മക്കൾ'' എന്ന
തേടലുമായി കിടപ്പായിരുന്നു ഉമ്മ

അടുത്തണച്ച്
''ന്റെ കുട്ട്യോൾ ഭാഗ്യല്ലാത്തോരായല്ലോ ''
എന്ന വിലാപം എനിക്ക് കിട്ടാത്ത
എല്ലാം സ്നേഹവും പകർത്തി തന്നിരുന്നു

ഇന്നും ആ ഖബറിടത്തിലേക്ക്
പ്രാർഥിക്കാത്ത
ഒരു പ്രാർഥനയും
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല

നമ്മുടെ പ്രണയം


നമ്മുടെ പ്രണയം
സമാന്തരമായിരുന്നു
ഒരൊറ്റ പാളത്തിന്റെ നേർ രേഖയിൽ നീയും
അതിനു സമാന്തരമായി ഞാനും
നില്‍ക്കാതെ പാഞ്ഞുകൊണ്ടിരുന്നു

എനിക്ക് പകര്‍ത്താനാവാത്ത
നിന്റെ കീര്‍ത്തനങ്ങളും
നിനക്ക് പകര്‍ത്താനാവാത്ത
എന്റെ സൂക്തങ്ങളും
പാളങ്ങള്‍ക്കിടയിലെ അകലമായി

പിന്നീടെപ്പോഴോ,
രണ്ട് ബോഗികളെ പോലെ
ഒരു കാന്തിക വലയത്തില്‍
ബന്ധനസ്ഥരായി
വഴികളേറെ പിന്നിട്ടു ..

വിഴിയില്‍ ,
ഒരു സ്റ്റേഷനില്‍ വെച്ച്
നിന്റെ കാന്തിക ചുംബനത്തെ
നിര്‍വീര്യമാക്കി
എന്നെ നിന്നില്‍ നിന്നടര്‍ത്തി മാറ്റി

പിന്നെ ,
മറ്റിരു ''എഞ്ചിനുകളില്‍ '' വരിഞ്ഞ്
നിന്നെയും എന്നെയും
വലിച്ചിഴക്കാൻ തുടങ്ങിയത് മുതല്‍
പാളങ്ങളില്‍ തലതല്ലി
നമ്മള്‍ കരഞ്ഞേ പോവുന്നു ...

നാട്ടിലെ മഴ

വോയ്പ്പ് കോളിന്റെ
അവ്യക്ജ്തമായ ശബ്ദമാണ്
നാട്ടിലെ മഴക്ക്

ഉമ്മ കാണാതെ
മഴയിൽ കളിച്ചെന്നു മോൻ

പാടവും തോടും ഒന്നായി
വിളവിട്ടതൊക്കെ പോയി എന്നുപ്പ

അടുക്കള ചോർന്നൊലിക്കുന്നു
അടുത്ത വേനലിലെങ്കിലും
ഒന്ന് നന്നാക്കണം എന്നുമ്മ

അവളോട്‌ ചോദിച്ചു
''എന്തേ, നീ ഒന്നും മഴയെ കുറിച്ച് പറയാത്തത് ..?''

ഒരു നിശബ്ദതക്കും നെടുവീർപ്പിനുമൊടുവിൽ
അവൾ പറഞ്ഞു
''മഴയെ ഞാനിപ്പോൾ വെറുക്കുന്നു ''

അപ്പോൾ മൌനമായി
അവിടെയും ഇവിടെയും മഴ പെയ്തു

ചങ്ങാതി

ചങ്ങാതീ,
ഞാൻ വരുന്നുണ്ട്
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

ഊണ് വിളമ്പി
നമ്മളെ കാത്തിരുന്നു മുഷിയുന്ന
അമ്മമാരെ മറന്ന്
നമുക്ക് നമ്മുടെ പറഞ്ഞാലും തീരാത്ത
കഥകൾ പറഞ്ഞിരിക്കാം

ബാല്യത്തിൽ കളഞ്ഞു പോയ
ആ ചട്ടിപ്പന്ത് എവിടെയെന്നു പരതാം

നീ എന്റെ കയ്യിൽ നിന്നെഴുതി വാങ്ങി
അവൾക്ക്‌ കൊടുത്ത പ്രണയ ലേഖനത്തിന്റെ
മറുപടി ഏന്തേ കിട്ടാതെ പോയത് എന്നോർത്ത് നോക്കാം

ബ്ളേഡു വച്ച തെങ്ങിൽ കയറി
ഇളനീർ ഇട്ടു കുടിച്ച സാഹസികത
സ്മരിക്കാം

കാല്പന്തിൽ നമ്മളന്ന് മലർത്തിയടിച്ച
അവരുടെ ടീമിനെ നിസാരവല്ക്കരിക്കാം

പൂരപ്പറമ്പിലെ നമ്മുടെ
വീരഗാഥ ക്കൊടുവിൽ
രക്ഷപ്പെടാൻ ഓടിയ
ഓട്ടത്തിന്റെ ദൂരം അളക്കാം

അച്ഛൻ വിളക്കുമായി തിരഞ്ഞു വരുന്നത് വരെ
വിശപ്പും ദാഹവുമില്ലാതെ
നമുക്ക് നമ്മളെ കൈമാറിക്കൊണ്ടേ ഇരിക്കാം

ചങ്ങാതീ,
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

Monday, September 2, 2013

ലാഹോറിന്,

ലാഹോർ,
നിന്നെ ഞാന്‍ പ്രണയിച്ച കുറ്റത്തിനു

എന്റ പെങ്ങളുടെ മാറ്പിളര്‍ന്ന്‍
രക്തം കുടിക്കുന്നിവര്‍

വര്‍ഷങ്ങള്‍ മുന്നേ മൊഴി ചൊല്ലി
നിന്റെ കഴുത്തിലെ താലിമാലയറുത്ത്
അതിര്‍ത്തിയില്‍ ലക്ഷ്മണ രേഖ വരച്ചിട്ടും
നിന്നാങ്ങളമാര്‍ നുഴഞ്ഞു വന്നത്
എന്റെ മക്കളുടെ ശവം തിന്നാനായിരുന്നു ...

ലാഹോർ,
നിന്നെ ഞാനിന്നും പ്രണയിക്കുന്ന കുറ്റത്തിനു
എന്റെ സഹോദരനെ പ്രണയപാപം ചുമത്തി
വിചാരണയില്ലാതെ കഴുവേറ്റുന്നു ...

ലാഹോർ,
നിന്റെ ആങ്ങിളമാര്‍
എന്റെ സഹോദരന്റെ തലവെട്ടി
ഉടല്‍ മാത്രം തന്നു വിട്ടപ്പോഴും
നിന്നെ ഞാന്‍ പ്രണയിക്കുന്നതെന്തേ .....

ലാഹോർ ,
നിന്റെ നാമത്തിൽ ബലിയാവാൻ
എനിക്കിനി മക്കളില്ല ....
നീ എന്റെ ഹൃദയം ചീന്തി എടുക്കുക
എനിക്കിനി നിന്നെ വെറുക്കേണ്ടിയിരിക്കുന്നു ....

എന്റെ കളിപ്പാട്ടങ്ങൾ...

പാതി തേഞ്ഞ
റബ്ബർ ചെരുപ്പിൽ തീർത്ത ചക്ര വണ്ടി

വാഴപ്പിണ്ടിയിലും
പോളയിലും നിർമ്മിച്ച രഥങ്ങൾ

പ്ളാവിലയിൽ മെടഞ്ഞ പാത്രങ്ങൾ

തെങ്ങോലയിലെ പന്ത്
ഒരു കടലാസ് പമ്പരം

തൊടിയില നിന്ന് പിടിച്ച ഒരു തുമ്പി
മണല്കൂനയിൽ നിന്ന് മെരുക്കിയ ഒരു കുഴിയാന

ഒരു *മഗ്ടൻ ഗോട്ടി
കശുവണ്ടി
എറിഞ്ഞു തെറിപ്പിക്കാൻ ഒരു *തെല്ല്

ഒരു പഴയ സൈക്കിൾ ടയറും
അതിനെ നിയന്ത്രിക്കാൻ ഒരു *കൊക്കിയും
തകര ടിന്നുകൾ മുറിച്ചെടുത്ത് പണിത ലോറി

റബ്ബർ ബാന്റുകൊണ്ടൊരു കവണ
മുളകൊണ്ടുണ്ടാക്കിയ
പാവുട്ടമണി ഉണ്ടയാക്കുന്ന *പാവുട്ടതോക്ക്

പിന്നെ,
ബാല്യത്തിൽ വിട്ടകന്ന
ചെങ്ങാതിയിൽ നിന്നും കടം കൊണ്ടിന്നും
തിരിച്ചു നല്ക്കാൻ കാത്ത് വെച്ച്
ഹൃദയത്തിൽ കറങ്ങി
നോവിക്കുന്ന ഒരു ഏറു പമ്പരം ...

മൂന്ന് പൂക്കൾ

ചെമ്പകപ്പൂവ് ,
സ്കൂൾ മുറ്റത്തെ
മരത്തിൽ നിന്നടർന്ന്
കൈവെള്ളയിൽ വിശ്രമിച്ച്
അവളുടെ മുടിയിൽ കയറി പോവും

മുല്ലപ്പൂവ്,
മുറ്റത്തെ വള്ളിയിൽ
മഞ്ഞു പുതപ്പിൽ നിന്നും നുള്ളിവീണ്
നൂലിഴയിൽ കുരുങ്ങി
ഇടത്തെ തോളിലവൾ ചായുമ്പോൾ
മുടിയിഴകളിൽ നിന്ന്
ഹൃദയത്തിലേക്ക് പടരും

ചെമ്പനീർ പൂവ്,
പൊട്ടിക്കുമ്പോൾ
മുള്ള് കോറിയ മുറിവ്
ഇതളടർത്തി മണ്ണിൽ വീഴ്ത്തി
അവൾ പോയ വഴി നീളെ നീറും

ഖബറിൽ


ഖബർ കുഴിക്കുന്ന അലവിക്ക
പുതിയ ഖബർ കുഴിക്കുമ്പോൾ
പള്ളിക്കാട്ടിലെ ഖബറുകളിൽ നിന്ന്
ഉറക്കം നഷ്ടപ്പെട്ടവരെല്ലാം
ഉണർന്നെണീക്കുന്നുണ്ടാവും

ആരാ പുതിയ അതിഥി എന്ന്
പരസ്പരം ചോദിക്കുന്നുണ്ടാവും

ഉപ്പാന്റെ കാലുഴിഞ്ഞ്
അടുത്തിരിക്കുന്ന ഉമ്മ
എന്റെ കുട്ട്യോളാവല്ലേന്നു
തേടുന്നുണ്ടാവും

ജീവിതത്തിന്റെ
പാതി വഴിയിൽ പോയ ജേഷ്ടനോട്
പോയി നോക്കാൻ പറയുന്നുണ്ടാവും

ഖബറിലെ ഉമ്മയില്ലാത്ത ബാല്യങ്ങൾക്ക്‌
മക്കൾടെ പേര് നല്കി ഉമ്മ പോറ്റുന്നണ്ടാവും

ബറാത്ത് രാവ്

ഓർമകളിൽ,
ശർക്കര ഉരുകിയൊലിച്ച്
മാവിന്റെ കൂടെ
ഉള്ളി മൊരിയുന്ന മണം പരത്തി
കൽത്തപ്പം മധുരിക്കുന്നുണ്ട്

ഉമ്മ കാണാതെ
ചക്കര ചോറിൽ
കൈവെച്ച് പൊള്ളിയത്
ഊതിയാറ്റി നുണയുന്നുണ്ട്

ഒരു കുഞ്ഞി പൂവട
സ്വന്തമായി ഉണ്ടാക്കിയത്
ആദ്യം ചുട്ടു തരാൻ കലഹിക്കുന്നുണ്ട്

അതിരുകളില്ലാത്ത
വേലിക്കപ്പുറം
മധുരം വിളമ്പി ഉമ്മ
സ്നേഹമൂട്ടുന്നുണ്ട്

ഇവിടെ,
നിസ്കാരപ്പയിലിരുന്നു
*യാസീനോതുമ്പോൾ
കണ്ണുകളിൽ ഉമ്മയും ഉപ്പയും
വന്നു തുളുമ്പുന്നു

ഖബറിൽ ,
ഉപ്പ
ഞാൻ ഒതുന്നത് കേട്ട്
തെറ്റ് തിരുത്തി തരുന്നുണ്ടാവും
ഉമ്മ
നിസ്കാരക്കുപ്പായത്തിൽ തന്നെ ഇരുന്ന്
*ദിഖിർ ചൊല്ലി മക്കൾക്ക്‌ വേണ്ടി
പ്രാർഥിക്കുന്നുണ്ടാവും

*യാസീൻ = ഖുർ ആൻ അദ്ധ്യായം
*ദിഖിർ = ദൈവ നാമം

കുടയില്ലാത്തവന്റെ മഴക്കാലം

മഴ തോരുവോളം
നാല് ബി യുടെ വരാന്തയിൽ
രണ്ടു മിഴികളും പെയ്തിരുന്നു

ചുവരിൽ ചാരി വിശ്രമിച്ചിരുന്ന
കുടകൾ നിവർന്ന്
തുന്നി വെച്ച പേരുകൾ
ചിറി കോട്ടി പോയിരുന്നു

ദിവസവും പൊട്ടിച്ച് തീർന്നു പോയ
കാട്ടു ചേമ്പിന്റെ
ഇലയില്ലാത്ത തണ്ടിലേക്ക്
സങ്കടത്തോടെ നോക്കിയിരുന്നു

പെരുമഴയുടെ
ഒരിടമുറിയലിൽ
പുസ്തകങ്ങൾ കുപ്പായത്തിനുള്ളിലടക്കി
വീട്ടിലേക്കോടിയിരുന്നു

ഇടക്ക് , അവൾ
അവൾ മാത്രം
എന്തോ കാണാതെ പോയെന്ന വ്യാജേന
കൂട്ടുകാരികളെ പറഞ്ഞയച്ച്
എന്നെ കുടയിൽ കൂട്ടുമ്പോൾ മാത്രമാണ്
മഴ ഉള്ളിൽ പെയ്തിരുന്നത്

Monday, August 26, 2013

അയാളും ഞാനും തമ്മിൽ


ആ ജനാലകൾ ആരും തുറന്നിടരുത് . അതിന്റെ ചില്ലുവാതിലിനപ്പുറത്ത് അയാളുണ്ട്. എന്നെ തന്നെ നോക്കി നില്ക്കുന്നു. അകത്തു വരാൻ ഒരു പഴുത് നോക്കി നിൽപ്പാണയാൾ. അകത്തിങ്ങിനെ ചുട്ടുപൊള്ളുന്നത് ഒരു പക്ഷെ ആ വാതിൽപാളി ഒന്ന് തുറന്നാൽ വരുന്ന തണുത്ത കാറ്റിനു ശമിപ്പിക്കാനാവും. പക്ഷെ ..!! അയാൾ.., ഇടക്ക് അപ്രത്യക്ഷമാവുന്നു എങ്കിൽകൂടി അയാളുടെ ലക്ഷ്യം എന്നിലേക്ക് തന്നെയാണ് .

തോറ്റുകൊടുക്കില്ല , അങ്ങിനെ ഇപ്പോൾ പോവാൻ മനസ്സില്ല. അയാൾക്കൊപ്പം പോവാൻ, ഒളിച്ചോടാൻ ഞാൻ തന്നെയാണല്ലോ ഇന്നലെ ശ്രമിച്ചത് . ആ നിമിഷത്തിൽ ഞാൻ അയാളെ അത്രക്കും പ്രണയിച്ചിരുന്നു എന്നത് സത്യം. പക്ഷെ എന്റെ ശ്രമം പരാജയപ്പെട്ടല്ലോ . ഞാൻ ചെയ്തത് വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കിയത് മുതൽ ഞാൻ അയാളെ വെറുക്കാൻ തുടങ്ങിയതാണ്‌. അതൊരായിരംവട്ടം ഞാനുറക്കെ പറഞ്ഞതുമാണ് എന്നിട്ടും എന്തിനാണെന്നെ തന്നെ നോട്ടമിട്ട് ആ ജനാലക്കൽ ഇടയ്ക്കിടെ ഇങ്ങിനെ പ്രത്യക്ഷപ്പെടുന്നത്.

എവിടുന്നാണിപ്പോൾ ഒരു തണുത്ത കാറ്റ് വന്നത്..? ജനൽ പാളി ആരാണ് തുറന്നിട്ടത്...? അയാൾ ..!! അയാൾ അകത്ത് വന്നിട്ടുണ്ടാവും. എഴുനേൽക്കാൻ വയ്യ, കൈകാലുകൾ മരവിച്ചു കിടപ്പാണ്. അവനില്ലെങ്കിൽ പിന്നെ അയാൾടെ കൂടെ പോവുമെന്ന് പറഞ്ഞ്‌ അറുത്ത ഞരമ്പിൽ ചോരയൊട്ടും ബാക്കി ഇല്ലെന്ന് ഇന്നലെ ആരോ പറയുന്നത് കേട്ടതാണല്ലോ. പൊടുന്നനെയാണയാൾ കട്ടിലിന്റെ കാൽക്കൽ പ്രത്യക്ഷപ്പെട്ടത്. എന്തൊരു വിരൂപൻ , ''പോ.. ദൂരെ പോ... ഞാനില്ല, ..എനിക്ക് കൂടെ വരേണ്ട, ഞാനിപ്പോൾ നിങ്ങളെ വെറുക്കുന്നു '' ഉറക്കെ പറയുന്ന എന്റെ ശബ്ദം എനിക്ക് കൂടി കേൾക്കാതായിരിക്കുന്നല്ലോ. കണ്ണുകൾ ഇറുകെ അടയ്ക്കാം . പക്ഷെ അയാൾ എന്റെ നെറുകയിൽ ചുംബിക്കുന്നല്ലോ. പ്രതികരിക്കാനാവുന്നില്ല . അയാളുടെ ചുണ്ടുകൾക്ക് മരവിപ്പിക്കുന്ന തണുപ്പാണ്. അത് നെറുകെയിൽ നിന്നും ശരീരത്തിലേക്ക് വ്യാപിക്കുന്നു.

ഇപ്പോൾ മരവിച്ച കൈകാലുകൾ ആരോ കെട്ടഴിച്ചു വിട്ടപോലെ സ്വതന്ത്രരായിരിക്കുന്നു . തള്ളിമാറ്റേണ്ട അയാളെ പുണർന്ന് ഒരു മറു ചുംബനം നൽകി അയാൾക്ക് അടിമപ്പെട്ടു ഞാൻ.


Friday, June 21, 2013

മരിക്കുമ്പോൾ...



നീയെൻറെ അരികിലിരിക്കരുത്

നിൻറെ അശ്രു കണങ്ങൾ
എന്നിൽ വീണ് പൊള്ളിയാലോ

നിൻറെ തേങ്ങുമധരത്തിലെന്റെ
ചുംബനമധുരത്തിനുപ്പ് പിടിച്ചാലോ

നിൻറെ വിരൽ തുമ്പ് വിട്ട്
ഞാൻ വിറങ്ങലിക്കുന്നതെങ്ങിനെ

എനിക്ക് വേണ്ടി നീ ദൈവനാമം
ഉരുവിട്ടു കൊണ്ടേ യിരിക്കുന്നത് കേട്ടെനിക്ക്
ദൈവത്തോടസൂയ തോന്നിയാലോ

എന്നെ നിന്റെ ഓർമകളുടെ
മൂടുപടത്തിൽ പൊതിയുന്നത് വരെ
നീയെൻറെ അരികിലിരിക്കരുത്

എൻറെ കവിതക്ക് പനി പിടിച്ചു ..

ചുമച്ചും , മൂക്ക് ചീറ്റിയും
തുമ്മിയും മഴ നനഞ്ഞും
വൈദ്യനെ കാത്ത്
നിൽക്കുന്ന കവിതകൾക്കിടയിൽ
പനിച്ച് വിറച്ച് നിൽക്കുന്നു

പതി മൂന്നാം നമ്പർ ടോക്കണായി
വൈദ്യന്റെ മുൻപിലിരുന്നത്
പരിശോദനക്ക് വിധേയയായി

ഹൃദയത്തിൻറെ അറകളിൽ
അടിഞ്ഞു കൂടിയ
പ്രണയത്തിന്റെ കൊഴുപ്പ്
നീക്കം ചെയ്യണം

രക്തത്തിൽ അതികരിച്ചു വരുന്ന
വിരഹ രക്താണുക്കളെ
ശുദ്ധീകരിക്കണം

നെറ്റിത്തടത്തിൽ കേന്ദ്രീകരിച്ച
വിഷാദത്തിന്റെ നീർകെട്ടുകൾ
തുരന്നെടുക്കണം

എൻറെ കവിത ഇപ്പോൾ
ശസ്ത്രക്രിയാ മുറിയിലാണ് ..

പ്രണയത്തിന്റെ .....


പ്രണയത്തിന്റെ
മൊഴി
മൗനമാണ്‌ .

സാമീപ്യം,
ഹൃദയത്തിന്റെ
ധ്രുത താളമാണ്

കാഴ്ചകൾ ,
ഇടങ്കണ്ണിന്റെ
ശരങ്ങളാണ് .

കാത്തിരിപ്പ് ,
സമയത്തിന്റെ
ഒച്ച് വേഗതയാണ്

വിരഹം,
ഒറ്റപെടലിന്റെ
ആഴമാണ്

വേർപാട് ,
പ്രാണനില്ലാത്ത
ജീവനാണ് .

എന്ന് മുതലാണ് മഴ നനഞ്ഞു കരഞ്ഞു തുടങ്ങിയത് ...?

കുടയില്ലെന്ന ജാള്യത മറച്ചു വെക്കാൻ
കുട മറന്നെന്ന വ്യാജേന
കൂട്ടുകാരൻറെ കുടയിൽ കയറാൻ
ശ്രമിച്ച് പരാജയപ്പെട്ട അന്ന്

മേൽക്കൂരക്കീറിലൂടെ
ചോർന്ന മഴയെ
കുഞ്ഞു പാത്രങ്ങളിൽ ബന്ധിക്കുന്നത്
പരാജയപ്പെട്ട അന്ന്

ഖബറിന്റെ മേൽക്കൂരയായ്
ഉമ്മാക്ക് നനയാതിരിക്കാൻ
പ്ലാസ്റ്റിക് ഷീറ്റിന്റെ
തുമ്പിൽ പിടിച്ച അന്ന്

തന്ന കിനാക്കളും സ്നേഹവും
തിരിച്ച് ചോദിച്ച്
എന്നെ ഓർമയുടെ തുമ്പിൽ
നിന്നാട്ടിപ്പായിച്ച്
എൻറെ ഓർമയിൽ
അവൾ ഉറഞ്ഞു പോയ അന്ന്


Sunday, May 26, 2013

ചില പ്രണയ ചിന്തകൾ






















നിനക്കെന്നിലിടം തന്നതിൽ പിന്നെ
എനിക്കെന്നിലിടമില്ലാതെയായി..
.........................................................................

എന്നിൽ നിന്നെ വെച്ച്
പടിയിറങ്ങിപ്പോയ നിന്നെ
ഞാനെന്തിന് കാത്തിരിക്കണം ...!!
.....................................................................
നിന്നെ കാണാൻ
എനിക്കൊരു കണ്ണാടി മതി
...................................................................
എന്നിൽ നിന്ന് നീ ഇറങ്ങിപ്പോയിട്ടും
നിന്നിൽ നിന്ന് ഞാൻ ഇറങ്ങി വന്നിട്ടും
എന്റെ മിഴി തുളുമ്പാൻ
എന്താണ് നീ ബാക്കി വെച്ച് പോയത്

Friday, May 24, 2013

പ്രണയമേ...

നിന്നെ ,
കാണാതിരിക്കാൻ
കണ്ണുകൾ ചൂഴ്ന്നെടുക്കാം
കേൾക്കാതിരിക്കാൻ
ചെവികൾ കൊട്ടിയടക്കാം

നിന്നെ കുറിച്ച് ,
മിണ്ടാതിരിക്കാൻ
അധരങ്ങൾ മൂടി മൗനിയാവാം
എഴുതാതിരിക്കാൻ
വിരലുകൾ അറുത്തു മാറ്റാം

പക്ഷെ ,
നിന്നെക്കുറിച്ച്
ചിന്തിക്കാതിരിക്കാൻ
എന്റെ ഹൃദയം നിലയ്ക്കണം
എന്നിൽ നീ കുടിയിരിക്കുമ്പോൾ
ഞാൻ ആത്മാഹുതി ചെയ്യുന്നതെങ്ങിനെ....?

Sunday, May 19, 2013

പരിഭവം മഴയോട് ...


മഴപ്പെണ്ണെ,
നിന്നോട് പരിഭവിച്ച് ,

പുഴ
അരുവികൾ വഴി
മല കയറിപ്പോയി

വിത്ത്
മുളപൊട്ടാതെ
മറഞ്ഞിരുന്നു

മീൻ
അലക്കുകല്ലിൽ
തല തല്ലി മരിച്ചു

കൊക്ക്
ഒറ്റക്കാലിലെ
ഒരു ഓർമച്ചിത്രമായി

പൂമ്പാറ്റ
പ്യൂപ്പയിലേക്ക്
മടങ്ങിപ്പോയി

കിണർ
വക്കിടിഞ്ഞ് തൂർന്നു

കാട്
തീ പെട്ട്
ആത്മാഹുതി ചെയ്തു

മഞ്ഞുമലകൾ
കരഞ്ഞ് കൊണ്ടേയിരിക്കുന്നു

നീ വരില്ലയെങ്കിൽ
പെണ്ണെ ഞാനും
മണ്ണിലേക്ക് ചേരും ....

വെള്ളിയാഴ്ച .....















അലാറത്തിന്റെ ശബ്ദം
കേൾക്കാതെ പോലും പതിവ് സമയത്ത്
ഉണർന്ന് പോവുന്ന വെള്ളിയാഴ്ചയിൽ
സഹമുറിയന്റെ സാനിദ്ധ്യം കൊണ്ട്
അവധി ദിവസം തിരിച്ചറിഞ്ഞ്
കട്ടിലിലേക്ക് വീണുറ ങ്ങാൻ
ശ്രമിക്കുമ്പോൾ മനസ്സ് നാട്ടിലെത്തും

കവിളത്ത്
ഒരു കുഞ്ഞ് കൈ പതിഞ്ഞ്
ഉണർന്നു പോവും
പിന്നെ ഒരു ചക്കരയുമ്മ തന്ന്
മോൾ ചിരിക്കും
വയറ്റത്തിരുന്ന്
മോൻ ആന കളിക്കും
തലമുടി പിടിച്ച് വലിച്ച്
മോൾ എഴുനേൽക്കാൻ പറയും
''മക്കളും ഉപ്പേം എഴുനേറ്റെ''
എന്ന ശാസന കേൾക്കും
മക്കളെ പുണർന്ന് കിടക്കുമ്പോൾ
ആവി പറക്കുന്ന മുഹബ്ബത്തിന്റെ
ഒരു ചായ കയ്യിൽ പിടിച്ച്
മുടിയിലെ വെള്ളം മുഖത്തേക്ക്
അവൾ കുടയുമ്പോഴാവും ഉണരുന്നത്

പച്ചപ്പിൽ നിന്നും മരുഭൂമിയിലേക്ക്
മഴയത്ത് നിന്നും വേനലിലേക്ക് ....

ഒരു ബ്രേക്ക് ....













വിരൽ തുമ്പിലെ പേന വറ്റി
വാക്കുകളെ മൗനം വിഴുങ്ങി
സ്മരണകൾ മൃതിയടഞ്ഞ്
കിനാവുകൾ ഇരുട്ടടഞ്ഞ്
ചിന്തകൾ സ്തംഭിച്ച്
മനസ്സൊരു വെള്ളക്കടലാസുപോലെ
ശൂന്യമായങ്ങിനെ .......ഇനിയെത്ര നേരം

തിരിച്ചറിവുകൾ..





















അകലങ്ങളിലാവുമ്പോഴാണ് 
അടുത്തിരിക്കാൻ തോന്നുന്നത്

നിന്റെ സല്ലാപത്തിന്റെ മഴ
നിലച്ചപ്പോഴാണ്
ഞാനതിൽ നനഞ്ഞിരുന്നതറിയുന്നത്

പിഴുത് മാറ്റാൻ നോക്കുമ്പോഴാണ്
വേരാഴത്തിലിറങ്ങിയതറിയുന്നത് ...

എന്നിലെ എന്നെ തിരഞ്ഞപ്പോഴാണ്
അത് നിന്നിലാണെന്നറിയുന്നത്

മതിലുകൾ



















സന്ദേശങ്ങളും
ശബ്ദ വീചികളും
അറിയിപ്പുകളുമില്ലാതെ....
നാം ഒരു മതിലിനിരുപുറവുമാവുമ്പോൾ
അപ്പുറത്ത് നിന്നൊരു
ചുള്ളിക്കമ്പെങ്കിലും മുകളിലേക്കെറിയുക
നിൻറെ അസ്ഥിത്വം അറിഞ്ഞ്
ഞാനൊന്നാശ്വസിക്കട്ടെ ......

വലയിൽ വീഴുന്നവർ

അറ്റമില്ലാത്ത ഈ വലയുടെ
അങ്ങേ തലക്കൽ നിന്നും
നിൻറെ സന്ദേശങ്ങൾ
തരംഗങ്ങളായി വന്നെന്നെ
മൂടാൻ തുടങ്ങിയതിൽ പിന്നെയാണ്
ഞാൻ വലയിൽ പെട്ടത് മറന്നു പോയത്

ഇടക്ക് കണ്ണി പൊട്ടി
തരംഗം നിലച്ച്
ഞാനും നീയും രണ്ട്
ലോകത്തായപ്പോഴാണ്
വലക്ക് പുറത്ത് നമ്മൾ
അപരിചിതരാണെന്നറിയുന്നത്

ഒടുവിൽ വലക്കകത്താണെന്ന്
തിരിച്ചരിഞ്ഞ് പുറത്ത്
കടക്കാൻ ശ്രമിക്കുമ്പോഴാണ്
വലയുടെ കണ്ണികളിൽ
കുടുങ്ങിപ്പോയതറിയുന്നത്......

ഒന്ന് വേർപെടാൻ .....

ആൾകൂട്ടത്തിൽ
ഇനിയൊന്ന് തനിച്ചാവണം
ഈ തണൽ മായുന്നതിന് മുൻപേ
വെയിലിൽ ഇറങ്ങണം
സൂര്യ താപമേറ്റ് പൊള്ളുന്ന
ആ സഹന ശീലം തിരിച്ചെടുക്കണം
ഇനിയെങ്കിലും
കണ്ണീർ പൊഴിച്ച്
ആവോളം ശബ്ദത്തിൽ
വാവിട്ട് കരയണം
കനം വെച്ച നോവുകളെ
പെയ്ത് തീർക്കണം .....

രണ്ട് ചിന്തകൾ ...

നമ്മിൽ കനംവെച്ച
മൗന മേഘങ്ങൾ
അക്ഷരങ്ങളായ്‌ പെയ്യും വരെ
ഈ ശൂന്യതയിൽ വളർന്ന നിശ്ശബ്ദത
അലിഞ്ഞ് പോവുന്നതെങ്ങിനെ .....
.....................................................

ഉള്ളിൽ,
ഇടക്ക് ഒരു വിഷാദത്തിന്റെ കനൽ
നീറി നീറി പുകയും ...

ചിലപ്പോൾ,
പൊട്ടി വീഴുന്ന നക്ഷത്രം പോലെ
ശൂന്യതയിൽ തന്നെ കത്തിയമർന്ന് ഇല്ലാതാവും

അല്ലെങ്കിൽ,
മഞ്ഞുകാലത്തെ വൈക്കോൽ കൂനപോലെ
അകം പൊള്ളിച്ച് പുകഞ്ഞു കൊണ്ടേയിരിക്കും
അടുത്ത ഋതുവിലേക്ക് മനസ്സ് മാറും വരെ......

Sunday, May 12, 2013

ഞാൻ കൊതിക്കുന്ന പുനർജന്മം

ഇനി എനിക്കൊരു
മഴത്തുള്ളിയായി പിറവിയെടുക്കണം
ആകാശത്തിന്റെ ഉദരത്തിൽ
മേഘമായി ഗർഭാവസ്ഥ പ്രാപിച്ച്
മഴയായി ഭൂമിയിലേക്ക് പിറക്കണം

പാടങ്ങളുടെ വിണ്ടുകീറിയ മുറിപ്പാടിലേക്ക്
ഔഷധമായ് നിറയണം

വരണ്ടു പൊള്ളിയ പുഴയിലേക്ക്
തേനായ് ഒഴുകണം

കരിഞ്ഞുണങ്ങിയ മരത്തിലേക്ക്
കനിവായ് നിറയണം

ദാഹിക്കുന്ന നാവിലേക്ക്
അമൃതായ് പെയ്യണം

നീർ ചാലിന്റെ ബാല്യമായ്
അരുവിയുടെ കൗമാരമായ്
പുഴയുടെ യൗവനമായ്
കടലിലെത്തി ആകാശത്തെ വരിക്കണം
ഒരായിരം മഴത്തുള്ളികൾക്ക് ജന്മം നല്കണം.

നാട്ടിൽ നിന്നെന്താണ് കൊണ്ട് വന്നത് ....?

ഹൃദയത്തിന്റെ
ഒരറ നിറയെ വിരഹം
ഒരറയിൽ ഓർമകൾ
മറ്റൊന്നിൽ കിനാക്കൾ
പിന്നെയുള്ളതിൽ വിഷാദം

ഈ നെഞ്ചിൻ പുറത്ത്
എന്റെ കുഞ്ഞിനെ അടർത്തി മാറ്റിയപ്പോൾ
പതിഞ്ഞ കണ്ണീർ കണങ്ങൾ

ഈ നിറഞ്ഞ കണ്ണുകളിൽ
എന്റെ പ്രിയതമ പകർന്ന നോവ്

മൂർദ്ധാവിൽ അച്ഛന്റെ വിറകൈകളുടെ
സംരക്ഷണ കവചം
നെറ്റിയിൽ അമ്മയുടെ സ്നേഹ ചുംബനം

ഇതിൽ ഏതാണ് സുഹൃത്തെ
ഞാൻ നിനക്ക് പകുത്ത് തരിക .....?

ഇന്റൻസീവ് കെയർ യൂനിറ്റ്

ഐ. സി . യു 
രോഗികളുടെ കൂടെ ഒന്നിൽ കൂടുതൽ
ആളുകളെ അനുവദിക്കുന്നതല്ല
സന്ദർശന സമയം
വായിച്ചത് തന്നെ വായിച്ച്
കുറെ മൗന മേഘങ്ങൾ

പൊടുന്നനെ വാതിൽ പടിയിൽ
ദൈവ ദൂതനെ പോലെ നഴ്സ്
പിന്നെ പേരുകളുടെ കൂടെയുള്ളവരെ
പലയാവർത്തി വിളിച്ച് കനത്തിലോരു നോട്ടവും

ചിലപേരുകൾക്ക് അവകാശികളേ ഉണ്ടാവില്ല
ചിലതിന് അവകാശികൾ ഏറെയും

ആദ്യമായി
പ്രവേശിപ്പിക്കുന്നവരുടെ ബന്ധുക്കൾ
അടഞ്ഞ വാതിലിനു മുൻപിൽ നിശ്ചലരാവും
പിന്നെ അകത്തേക്കുള്ള
ഒരു നോട്ടത്തിന്റെ പഴുതിനായി തിരയും

സന്ദർശന സമയത്ത്
ചില്ലിലിട്ട ദൈന്യതയുടെ ചിത്രങ്ങൾക്ക്
പുറത്തിറക്കാൻ അപേക്ഷിക്കുന്ന
മിഴികൾക്ക് താഴെ കവിളിൽ
രണ്ട് നീർ ചാലുകൾ കാണാം

കാത്തിരിപ്പിനൊടുവിൽ
മയക്കത്തിലേക്ക് വീഴുമ്പോഴാവും
ധിറുതിയിൽ ഒരു നീളൻ കുപ്പായവും
കുറെ ആശങ്കയുടെ മുഖങ്ങളും
വാതിൽ തുറന്നകത്ത് പോവുന്നത്

പിന്നെ നിശ്ശബ്ദതയിൽ
അടക്കിപ്പിടിച്ച ഒരു തേങ്ങൽ
പടർന്ന് പടർന്ന് കത്തും
ഒരു വെളുത്ത തുണികൊണ്ട്
ജീവിതത്തിന്റെ തിരശ്ശീലയിട്ട രൂപം
വാതിൽ കടന്ന് പോവും വരെ .....

ജീവിതത്തിനും മരണത്തിനു മിടയിലെ
നിസ്സഹായാവസ്ഥയിൽ
മനുഷ്യൻ വെറും മനുഷ്യനാണെന്ന്
തിരിച്ചറിയുന്ന ഇടങ്ങളിൽ ഒന്നാണിത് ...

ഉമ്മ ......

ചാരുകസേരയിൽ നിന്നൊരു
വിളി മുഴങ്ങുന്നത്
കാതോർത്തിരിക്കുമ്പോൾ
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

ഇറയത്തൊരു തോർത്ത്
ഉമ്മറത്തൊരു കിണ്ടി വെള്ളം
ദിവസവും മാറ്റി മാറ്റി വെക്കെണ്ടതുള്ളപ്പോൾ
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

രാവിൽ വേദനിക്കുന്ന കാലും പുറവും
ഉഴിഞ്ഞ് സാന്ത്വനിപ്പിക്കാൻ
ഉറക്കമിളക്കേണ്ടതുള്ളപ്പോൾ
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

കട്ടിലിൽ നിൻറെ ഉപ്പ ബാക്കി വെച്ചുപോയ
സ്നേഹത്തിന്റെ മണം
എന്നെ പുണരുന്നിടത്തോളം കാലം
ഈ വീട് വിട്ടിറങ്ങുന്നതെങ്ങിനെ ഞാൻ

ഈ കോലായിൽ , ഈ കട്ടിലിൽ
തൈലം മണക്കുന്ന ഈ കുളിമുറിയിൽ
എവിടെയോ എന്നെയും കൂട്ടി
പോവാൻ ഉപ്പ നിൽക്കുമ്പോൾ
നിൻറെ കൂടെ ഇറങ്ങുനതെങ്ങിനെ ഞാൻ

മൂന്ന് നുറുങ്ങുകൾ ....
















കുരിശിനോ
തകിടിനോ
എലസ്സിനോ
ഭയപ്പെടാതെ
പ്രണയമേ , നിന്റെ ആത്മാവ്
എന്നിൽ കുടിയിരിക്കുന്നതെന്തിങ്ങനെ......
..................................................................................
ഹൃദയത്തിൽ
അസാധാരണമായി വളരുന്ന
നിന്നോടുള്ള പ്രണയത്തിന്റെ കോശങ്ങളെ
ഏത് ''റേഡിയേഷൻ'' കൊണ്ടാണ്
കരിച്ചു കളയാനാവുക ..!!!
............................................................................
നമ്മിൽ കനംവെച്ച
മൗന മേഘങ്ങൾ
അക്ഷരങ്ങളായ്‌ പെയ്യും വരെ
ഈ ശൂന്യതയിൽ വളർന്ന നിശ്ശബ്ദത
അലിഞ്ഞ് പോവുന്നതെങ്ങിനെ .....

Monday, May 6, 2013

വഴി പിരിഞ്ഞത് .....

പ്രണയ നദി രണ്ടായി പിരിഞ്ഞപ്പോൾ
ഞാനും നീയും രണ്ടു ജീവിതങ്ങളായി

എന്നിൽ ഫലവൃഷ്ടി പ്രതീക്ഷിച്ച്
എന്റെ ഓരത്ത് മണ്ണും ചെടികളും
കാത്ത് കിടപ്പുണ്ട്

നിന്നിൽ കുരുത്ത കൈവഴികളെ
നീ ഉപേക്ഷിക്കുന്നതെങ്ങിനെ

ഇനി തിരിച്ചൊഴുകാനാവില്ല നമുക്ക്
ആഴിയിൽ ഒടുങ്ങുന്നത് വരെ .....

നമ്മൾ....

എന്റെയും നിന്റെയും
മൗന മേഘങ്ങൾ
കനം വെച്ച്
കാറ്റിലടുത്ത്
തമ്മിലിടിച്ച്
ഇടി മുഴക്കി
മിന്നൽ പായിച്ച്
ആർത്തലച്ച് പെയ്യും വരെ,
നമ്മൾ നീരൊഴുക്കില്ലാത്ത
രണ്ടരുവികളാണ് ........

ഒഴുകുന്ന വഴി ......

മഴ വർത്തമാനത്തിൽ പെയ്ത്
ഭൂതകാലത്തിലേക്ക് ഒഴുകുന്നു

ഒരു കുടയും
രണ്ടാത്മാക്കളും
കുറെയേറെ കിനാക്കളും
മഴക്കൊപ്പം ഒഴുകുന്നു

മഴ ആർത്തലച്ചു പെയ്യുമ്പോൾ
ഒഴുക്കിന് ശക്തി കൂടി വരുന്നു

വഴി രണ്ടായി പിരിയുന്നിടത്ത്
മഴ രണ്ടായി ഒഴുകി

വഴി വക്കിൽ ഒരു കുടമാത്രമായി ...

പറിച്ചു നട്ടത് ........

അവളോടൊന്ന് ചോദിക്കണം
എന്നിൽ വേരിറങ്ങി പുഷ്പിച്ച
പൂക്കളെ ഉതിർത്ത്
വേരിളക്കി പോവാൻ മാത്രം
ഞാൻ ചെയ്ത അപരാദം എന്തെന്ന്

വർഷത്തിൽ കരുതിവെച്ച്
വേനലിൻ വറുതി യറിയിക്കാതെ
ഊട്ടിയ കൈകളിൽ
ആഞ്ഞ് കൊത്തിയതെന്തിനെന്ന്

ഞാൻ വിണ്ടുകീറി
കൊഴുപ്പേറ്റിയ അവളുടെ കാമ്പിൽ
അവൾക്കെന്ത് അവകാശമെന്ന്

എൻറെ നെഞ്ചിൽ വളർന്ന്
കാറ്റിനോട് കൂടാനും
മഴയോട് പാടാനും
അനുവാദം ചോദിച്ചത്
എൻറെ വേരറുക്കാനായിരുന്നോ എന്ന് ....

Monday, March 18, 2013

മെഴുക് തിരി ....


















മെഴുകു തിരിക്ക്
തീയിനോടാണ് പ്രണയം
തീയിൽ ഉരുകി ഉരുകി
വെട്ടം പരത്തുന്നതാണ്
അനുഭൂതി..

തന്നെ ഉരുക്കിത്തീർക്കുന്ന
തീയിൽ വെന്തമർന്ന്
തന്റെ ആസന്നമാവുന്ന
പതനത്തെ ഓർക്കാതെ
മെഴുകുതിരി ..!!!

ഒടുവിൽ ,
തിരിമാത്രമായി
തീയെ ഒന്നാഞ്ഞു പുണർന്ന്
തന്റെ പ്രണയത്തിൽ വീണൊടുങ്ങുന്നു...

കുടിയിരുപ്പ് ...


















നിനക്ക് പോവാനെന്നേ തുറന്നിട്ട
ഹൃദയത്തിന്റെ അറയിൽ
നീ തിരിച്ച് പോവാതെ
കുടിയിരിക്കുന്നതറിയുന്നത്
ഇടക്കുള്ള നിന്റെ ചിറകടിയിൽ
എന്റെ ഹൃദയം പിടയ്ക്കുമ്പോഴാണ്........

മരണ തീയ്യതി ....

എന്നാണ് ഉമ്മ മരിച്ചത് ...?

ഉമ്മറത്ത് ചാരുകസേരയിൽ
ഉപ്പ വീണുടഞ്ഞു നിശ്ശബ്ദനായ അന്ന്
കുഞ്ഞുപെങ്ങൾടെ
രണ്ട് വളപ്പൊട്ടുകൾ
കാണാതായ അന്ന്
കണ്ണു നീരില്ലാതെ കരയാൻ പഠിച്ച്
ഞാൻ മൌനിയായ അന്ന്

ഉപ്പ ......?

ഉമ്മറത്തെ പുളിമരത്തിൽ കാറ്റ് നിലച്ച അന്ന്
ഗർഭിണിയായിരുന്ന ഭാര്യ
അങ്ങേതലക്കൽ നിന്ന്
എന്റെ നഷ്ടമേ എന്ന് വിലപിച്ച്
വാവിട്ട് കരഞ്ഞ അന്ന്
കുളിമുറിയിലെ ബക്കറ്റിൽ
വെള്ളം വീഴ്ത്തി
ഒന്നുറക്കെ കരയാൻ നോക്കി
ഞാൻ പരാജയപ്പെട്ട അന്ന് ...
വീടിന്റെ ഉത്തരം
തൂണിൽ നിന്നടർന്ന്
എന്റെ തോളിൽ ചാഞ്ഞ അന്ന്

എന്നാലും ഓർക്കെണ്ടേ ആ തീയതി ..?

ഞാൻ ജനിച്ചപ്പോഴാണവർ ജനിച്ചത്
ഇനി ഞാൻ മരിക്കുമ്പോഴേ മരിക്കൂ .....

കാത്തിരിപ്പ് ...


എന്നെയും നിന്നെയും അകലങ്ങളിൽ 
കൊരുത്ത പ്രണയ ജപമാലയില്‍ 
ഇനിയൊന്നടുത്ത് വരാനെത്ര 
ദൈവനാമങ്ങള്‍ ചൊല്ലി തീരണം ....

Wednesday, March 13, 2013

ഡ്രോപ്പ് ...



എന്റെ ആത്മാവിന്റെ വേനലിലേക്ക്
ഒരു ഹിമബാഷ്പമാക്കി
തണുപ്പിച്ച്
നിന്നെ ഇറ്റിച്ചതാരാണ്

പിന്നെ, വഴികളിലൊക്കെയും
കൂട്ടായിട്ടൊടുവിലീ
വഴിവക്കില്‍ 
നിന്നെ ''ഡ്രോപ്പ്'
ചെയ്യണമെന്നെന്തേ ശഠിക്കാന്‍..!! 

മിഴിയില്‍ നിന്നൊരു തുള്ളി
ഇറ്റി വീഴാന്‍ മടിച്ച് 
കവിളിലൂടെ ഊര്‍ന്ന് നെഞ്ചിലിറ്റി
ഹൃദയത്തിലൊടുങ്ങിയതിപ്പൊഴും
നീറ്റുന്നു.....

Sunday, March 10, 2013

പ്രണയം ചാവുന്നത് ....

വിവാഹ രജിസ്ട്രേഷന്‍
ആപ്പീസിന്റെ പൊടിപിടിച്ച
രജിസ്റ്ററിലാണ്
നിന്‍റെ പ്രണയം
ശ്വാസം മുട്ടി ചത്തത് ..

ഒരു ബ്ലേഡിന്റെ
ഭീഷണിത്തുമ്പുകൊണ്ട്
സ്നേഹ സിരകളെ അറുത്തെറിഞ്ഞാണ്
ഞാന്‍ നിന്നോടൊപ്പം വന്നത്

നിന്‍റെ പുകക്കറ മണമോ
മദ്യത്തിന്‍റെ രൂക്ഷ ഗന്ധമോ
നിത്യ പട്ടിണിയോ
എനിക്കൊട്ടും
അസഹനീയത ഉണ്ടാക്കിയിട്ടില്ല

നിന്റെ സ്നേഹത്തിന്
നീ പങ്കുകാരിയെ
തേടുന്നത റിഞ്ഞിട്ടും
എന്റെ സ്നേഹം മുഴുവന്‍ തന്നത്
നിനക്ക് മാത്രമായിരുന്നു

എന്നിട്ടും ,
നിന്റെ ഭ്രൂണം വഹിക്കുന്ന
എന്റെ ഉദരത്തിലേക്ക്
നീ പങ്കുകാരെ ചേര്‍ത്തപ്പോഴാണ്
എന്റെ പ്രണയം കൂടി ചത്തത്

Wednesday, March 6, 2013

കൊമോഡോ ഡ്രാഗണ്‍ /ഭീമാകാരന്മാരായ പല്ലികള്‍ ..

മനുഷ്യമാംസക്കടയില്‍
തിരക്ക് ഇളം മാംസത്തിന് തന്നെ
ഇളം ചോര കുടിച്ചവനിപ്പോള്‍
രുചി ലഹരിയായി

ചെകുത്താന്‍ ബുദ്ധിയില്‍
മൃഗ തൃഷ്ണ ലഹരി പടര്‍ത്തുമ്പോള്‍
മദ്യം ചിന്തയെ മയക്കുമ്പോള്‍
പിന്നെ വേട്ടക്കാരനായി

തെരുവില്‍ , കൂട്ടം തെറ്റിയ
അല്ലെങ്കില്‍ കൂട്ടില്ലാത്ത
പാദസരങ്ങള്‍ കാതോര്‍ത്ത്
ഇരകളെ തേടി മറഞ്ഞിരിപ്പായി

കടിച്ച് കുടഞ്ഞെറിഞ്ഞ്‌
ചെന്നായ്ക്കളായി

പിന്നെ,
കിട്ടാതെ വരുമ്പോള്‍
കൂട്ടിനുള്ളില്‍
*കൊമോഡോ ഡ്രാഗണാവുന്നു..

* ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകളില്‍ കണ്ടുവരുന്ന സ്വന്തം കുഞ്ഞുങ്ങളെ തന്നെ തിന്നുന്ന ഭീമാകാരന്മാരായ പല്ലികള്‍ ..

ഒരു സന്ദേശം മൊഴി അറിയാത്തവളുടെ .....

എന്‍റെ ഫോണിന്‍റെ
മറുതലക്കല്‍ കേള്‍ക്കുന്നത്
അക്ഷരങ്ങളില്ലാത്ത
ശബ്ദ വീചികള്‍ അല്ല ..
എന്റെ കൊഞ്ചിക്കലിനുല്ല
മറുമോഴിയാണ്
ഭാഷയില്ലാത്ത നാദങ്ങള്‍
ആഹ്ലാദ സൂചകങ്ങളാണ്
വേര്‍ത്തെടുക്കാനാവാത്ത വീചികള്‍
പ്രതിഷേധങ്ങളാണ്
ഇടക്കുള്ള തേങ്ങലുകള്‍
വിലാപങ്ങളാണ്
പിന്നെ കേട്ട അല്പം മൌനം
പരിഭവത്തിന്റെതാണ്
ഉപ്പ വരാത്തതിന്റെ ചിണുങ്ങലാണ്
ഇടക്ക് ഞാന്‍ സ്തബ്ദനായത്
മോളേ നിന്റെ വാക്കുകള്‍ ഉള്ളില്‍ തറച്ചാണ്...

Monday, March 4, 2013

സൂചി .....

എന്റെ കിനാവുകള്‍ നെയ്യുന്ന
സൂചി കാണാതെ പോയി
ഓര്‍മകളുടെ ചുവന്ന നൂലിഴ കോര്‍ത്ത
ചിന്തകളുടെ ആഴങ്ങളിലേക്ക് കൂര്‍ത്ത
ആ സൂചി തന്നെ
കണ്ടെത്തിയാല്‍ തന്നേക്കണം പ്രിയരേ ....

ഇന്നലെ ,
ഹൃദയത്തില്‍ വിണ്ടു കീറി
നിണം പൊഴിച്ച വിരഹത്തെ
കിനാവിന്‍റെ തുണ്ടുവെച്ച്
തുന്നിയടച്ചതായിരുന്നു ഞാന്‍

ഇന്ന് ,
നൂലിഴപൊട്ടി
ഉണങ്ങാതെ നീറ്റുന്ന
മുറിവിലൊരു തുണ്ടുകൂടി തുന്നണം
കണ്ടെത്തിയാല്‍ തന്നേക്കണം പ്രിയരേ .....

ആനക്കട്ടി

മൂവാണ്ടന്‍ , പുളി ,ഗോമാങ്ങ , കിളിച്ചുണ്ടന്‍ എന്നിങ്ങനെ മാവുകള്‍ പലതുണ്ട്.. ഈ മാവുകള്‍ക്ക് മൂച്ചി എന്നാണ് ഞങ്ങള്‍ പറയുന്നത്. മേല്പറഞ്ഞ മൂചികളല്ലാതെ ഞങ്ങള്‍ടെ നാട്ടില്‍ ഉണ്ടായിരുന്ന ആനക്കട്ടി മൂചിയെ കുറിച്ചാണ് കഥ

ഞങ്ങള്‍ടെ കുട്ടിക്കാലത്ത് മാമ്പഴം പെറുക്കാന്‍ പോയിരുന്ന എന്റെ വീടിന്റെ എതിര്‍ വശത്തെ തറവാട് തൊടിയിലെ മൂചിയാണ്‌ കഥാപാത്രം . ''ആനക്കട്ടി ''എന്നത് ''ആനെ കെട്ടി ''എന്നത് ലോപിച്ച് ഉണ്ടായതാണ്. ഞങ്ങള്‍ടെ നാട്ടിലെ അയ്യപ്പന്‍ കാവില്‍ ഉത്സവം ണ്ടാവുംപോ ആനെ കൊണ്ടന്നു കേട്ടീര്‍ന്നത് ഈ മൂച്ചീമ്മലാര്‌ന്നു

ഞങ്ങള്‍ടെ ചുറ്റുപാടുമുള്ള അല്ല ഞങ്ങള്‍ടെ വാര്‍ഡിലെ തന്നെ കുട്ട്യോളെ യെല്ലാം മാങ്ങ ണ്ടാവണ കാലത്ത് വയറു നെറയെ മാങ്ങ കൊട്ത്തിര്‌ന്ന മൂച്ച്ച്യാണ്‌ ഈ ആനക്കട്ടി . മാങ്ങണ്ടാവണ കാലായ ഞങ്ങള്‍ കുട്യോള്ടെ ദെവസം തൊടങ്ങണതും അവസാനിക്കണതും ഈ മൂച്ചീടെ ചോട്ടിലാര്‍ന്നു .

രാമ വിലാസ് എന്നായിരുന്നു മൂച്ചി നിന്നിരുന്ന തറവാടിന്റെ പേര്. അവടെ ള്ളോരൊക്കെ മദ്രാസിലും അമേരിക്കേലും ആയിരുന്നു . പിന്നെ അവടെ ണ്ടായിര്‍ന്നത് അമ്മുട്ട്യമ്മേം പിന്നെ ഭാഗ്യവാനും. അമ്മുട്ട്യംമെടെ കൂടെ ആരൊക്കെ ണ്ടാര്‍ന്നു ന്നോര്‍മ്മല്ല്യ.

ഭാഗ്യവാന്‍ രാമവിലാസിലെ കാര്യസ്ഥനായിരുന്നു. ഒരു വെള്ളമുണ്ടും മടക്കി കുത്തി ഷര്‍ട്ടിടാത്ത ദേഹവുമായി ഭാഗ്യവാന്‍ . വല്യ തൊടീല് ,ഒറ്റപ്പെട്ട് കെടക്കണ വീട്ടില്‍ അയാള്‍ ചിലപ്പോള്‍ ഒറ്റക്കാവും. രാത്രീല് പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന് ബാബൂനോടും കുട്ടനോടും ഭാഗ്യവാന്‍ പറഞ്ഞ്ട്ടുണ്ടത്രേ .
ബാബൂം കുട്ടനും പിന്നെ സതീശനും ഒക്കെ രാമവിലാസിന്റെ അയലോക്കക്കാര്‍ ഞാനും ന്റെ ഏട്ടനും എട്ടത്തീം എല്ലാരും കൂടി ആനക്കട്ടീടെ ചോട്ടില് എത്തുമ്പോഴേക്കും എത്തണം ന്ന് കരുതുന്നവര്‌ .

അതൊക്കെ പറയാ ..അതിന് മുന്പ് ഭാഗ്യവാനെ കുറിച്ച് ചിലത് കൂടി പറയാനുണ്ട്. ഭാഗ്യവാന്‍റെ ശബ്ദം പെണ്ണുങ്ങള്‍ടെ പോലെ ആയിര്‍ന്നു. പാചകവും കഴിക്കലും അലക്കലും എല്ലാം ഒറ്റക്ക് .അയാള്‍ടെ ഒറ്റക്കുള്ള താമസോം പ്രേതത്തെ കാണലും എല്ലാം ഓര്‍ത്ത് പലപ്പോഴും എന്റെ ഉറക്കം പോയിട്ടുണ്ട്. അയാളെവ്ടത്തെ ആണെന്നൊ എങ്ങിനെ അവിടെ എത്തീന്നോ ഭാഗ്യവാന്‍ എന്ന പേരെങ്ങിനെ കിട്ടീന്നൊ ഒരു പിടുത്തോം ഇല്ല .

മൂച്ചീടെ ചോട്ടില് മാങ്ങക്ക് കാത്ത് നിക്കുമ്പോ ചെലോരോക്കെ മൂച്ചീമ്മല്‌ക്ക് ഏറിയും ഇത് കണ്ടാല്‍ ഭാഗ്യവാന്‍ അയാള്‍ടെ ചെറിയ ശബ്ദം ഉയര്‍ത്തി കുട്യോളെ ചീത്ത പറയും .ചീത്താനൊന്നും പറയാന്‍ പറ്റില്ല്യ . അയാള് ദേഷ്യപ്പെടണത് ഞാന്‍ കണ്ടിട്ടേ ഇല്ല . ''എന്തിനാ കുട്ട്യോളെ വെര്‍തെ എരീണത് , താഴെ വീഴുമ്പട്ക്കാലോ '' എന്ന് പറയും . മാങ്ങ പെറുക്കണതിന് അമ്മുട്ട്യമ്മെ , ഭാഗ്യവാനൊ ഒന്നും പറയൂല .എറിഞ്ഞു ചാടിക്കണത് അവര്‍ക്കിഷ്ടല്ല .

നമ്മക്ക് ആനക്കട്ടീടെ ചോട്ടില്‍ക്കന്നെ പോവാം . ആ തൊടീല് ആനക്കട്ട്യല്ലണ്ടെ വേറെ മൂച്യെളും ണ്ട്. ന്നാ ആനക്കട്ടിക്കാ കുട്യോളോട് ഇഷ്ടം . ഒരു ചെറ്യേ കാറ്റിനും രണ്ടുമൂന്നു മാങ്ങെങ്കിലും തരും ആനക്കട്ടി .ഒരാനെ കെട്ടണം ന്ന് വെച്ചാല്‍ തന്നെ വല്യേ മൂച്യാവണ്ടേ . നല്ല വണ്ണോം പൊക്കോം ള്ള പടര്‍ന്ന് പന്തലിച്ച് നില്‍ക്കണ മരമായിരുന്നു ആനക്കട്ടി . ആനക്കട്ടീമേ കേറി മാങ്ങ പറിക്കാന്‍ ആണ്കുട്ട്യോള്‍ ഉണ്ടായിരുന്നില്ല . പോരാത്തീനു നെറച്ചും പുലിയനുറുംമ്പും ണ്ടാവും .

നേരം വെളുക്കണേനു മുന്പന്നെ നരച്ച വെളിച്ചത്തില്‍ എല്ലാരും ആനക്കട്ടീടെ ചോട്ടില്‍ എതീട്ടുണ്ടാവും .ആദ്യം താഴെ വീണ് കെടക്കണത് പെറുക്കും .പിന്നെ താഴെ വീഴുന്നതും കാത്ത് നില്‍ക്കും. രാവിലെ വന്ന് പഴുത്ത് വീഴാറായി നില്‍ക്കണ മാങ്ങ ആദ്യം കാണുന്നവര്‍ ''ദ് ഞാങ്കണ്ടതാ, വീണാ ഇന്ക്കന്നെ വേണം'' ന്ന് പറഞ്ഞ് വെയ്ക്കും . ആ മാങ്ങ വീഴണ വരെ അവിടെ നില്‍ക്കും .അത് വീണാ വേറാരും എടുക്കാന്‍ പാടില്ല എന്നതാണ് പ്രമാണം .
ആനക്കട്ടീടെ ചോട്ടില്‍ ഒരു യുദ്ധത്തിന് തയ്യാറായിട്ടാവും ഞങ്ങള്‍ കുട്ട്യോള്‍ നില്‍ക്കുന്നത്. ഒരു ചെറ്യേ കാറ്റ് വന്നാല്‍ എലാരും കൂടി മൂചിമ്മല്‍ക്ക് ശ്രദ്ധിക്കും .ചെലപ്പോ നാലഞ്ചെണ്ണം വീഴും. ഓരോരുത്തര്‍ ഒരൊന്നുമ്മല്‌ക്ക് ചാടി വീഴും.ചെലപ്പോ ഒന്നേ വീഴൂ .ആപോഴാവും ആട്ടക്കളം .ഒരു റഗ്ബി കളിപോലെ ഒരാള്ടെമെലെ മറ്റൊരാളൊക്കെ ആയിട്ട് . അവസാനം നോക്കുമ്പോ മാങ്ങ തോലീന്നു പൊറത്ത് വന്നിട്ടുണ്ടാവും .

പെറുക്കി എട്ക്ക്ണ മാങ്ങ സൂക്ഷിക്കാന്‍ മൂചീടെ താഴെ പൊട്ടി കിടന്നിരുന്ന ഓടുകൊണ്ട് കൂട് ഉണ്ടാക്കി അതില്‍ വെക്കും .ഓരോരുത്തര്‍ക്കും പ്രത്യേകം കൂട് ഉണ്ടായിരുന്നു . ചിഅല്‌ പോക്കിരികള്‍ അന്യന്റെ കൂട്ടീന്നു മോഷ്ട്ടിച്ചിരുന്നു.

മാങ്ങ തിന്നാന്‍ തന്നെ പല സ്റ്റൈല്‌ ഉണ്ടായിരുന്നു .പ്പോണ്ട് തിന്നല്‍ ,കടിച്ച് തിന്നല്‍ പിന്നെ തേന്‍ മുട്ടി കുടിക്കല്‍ . തേന്‍ മുട്ടിക്കുടിക്കല്‍ ന്താ ന്നല്ലേ ..? നല്ല പഴുത്ത് തുടുത്ത മാങ്ങയാണ്‌ അങ്ങിനെ തിന്നുന്നത്. ആദ്യം അതിന്റെ ഞെട്ടീടെ അവടത്തെ ചൊണ ഒരച്ച് കളഞ്ഞിട്ട് മരത്തിലോ മതിലിലോ മാങ്ങ ഇടിച്ച് അയവു വരുത്തും പിന്നെ മാങ്ങേടെ ചുണ്ടത്തൊരു തൊള ഉണ്ടാക്കും അതിലൂടെ മാങ്ങേടെ തേന്‍ മുഴുവന്‍ കുടിക്കും അതാണ്‌ തേന്‍ മുട്ടിക്കുടി.തേന്‍ മുഴോന്‍ തീര്‍ന്നാല്‍ മാങ്ങേടെ തോലുരിക്കും . പിന്നെ മാങ്ങയണ്ടിമേലുള്ള സകലതും തിന്നും.. എല്ലാം കഴിഞ്ഞ് മാങ്ങയണ്ടി മാത്രമാവുമ്പോള്‍ ആരുടെയെങ്കിലും പേര് നീട്ടി വിളിക്കും വിളികേട്ടാല്‍ ''ഈ മാങ്ങണ്ടിക്കൊന്നു തോണ പൊക്കൊ '' ന്ന് പറഞ്ഞു കളിയാക്കും .

മാബഴക്കാലത്ത് രാത്രി കാറ്റും മഴേം വന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാറില്ല .പേടിച്ചിട്ടല്ല , ഞങ്ങള്‍ടെ മനസ്സ് മുഴുവനും ആനക്കട്ടീടെ ചോട്ടിലായിരിക്കും .മാങ്ങ വീഴണ പട പടാന്ന ശബ്ദം കേള്‍ക്കണ പോലെ തോന്നും.നേരം പെട്ടെന്ന് വെളുക്കാന്‍ പ്രാര്‍ഥിചോണ്ട് കെടക്കും .രാത്രി ആരും അറിയാതെ പോയി നോക്ക്യാലോ ന്നൊക്കെ തോന്നും എന്നാല്‍ രാത്രി അവിടെ പ്രേതം ഉണ്ടാവും എന്നും ആനേ കേട്ടീട്ടുണ്ടാവും എന്നും എല്ലാരും പറഞ്ഞിരുന്നു .

ഒരീസം ഒരബദ്ധം പറ്റി .പുലര്‍ച്ചെ പോയതായിരുന്നു മാങ്ങ പെറുക്കാന്‍ .ആരും എത്തിയിരുന്നില്ല മാങ്ങയൊക്കെ പെറുക്കി കൂട്ടില്‍ വെക്കാന്‍ പോയപ്പോ തൊട്ട് മുന്‍പില്‍ ആന രാത്രി കൊണ്ട് വന്ന് കെട്ടിയതായിരുന്നു .പെട്ടെന്ന് ശ്വാസം പോയി .കയ്യും കാലും തളര്‍ന്നു . എപ്പോഴോ ദൈര്യം സംഭരിച്ച് ഓടി .വീട്ടിലെത്തീട്ടാ നിന്നത് . കിതപ്പ് നില്‍ക്കാന്‍ പിന്നേം സമയം എടുത്തു . അന്ന് മുഴുവന്‍ പനി പിടിച്ച് കിടന്നു. ചിലരൊക്കെ പേടിത്തൊണ്ടന്‍ ന്ന് വിളിച്ചു . പിന്നേം പോയിത്തുടങ്ങി .

അമ്മുട്ട്യമ്മക്കൊ , ഭാഗ്യവാനൊ ആ തൊടീം വളപ്പും മുഴോനും നോക്കി നടത്താന്‍ കഴിയ്വാര്‍ന്നില്ല . അവരടെ മക്കളാച്ചാ അമേരിക്കേലും മദ്രാസിലും .അവര്‍ക്കിവിടെ വന്നു താമസിക്കാന്‍ താല്പര്യോം ഇല്ല .മൂന്ന് നിലകളും നടുമുറ്റവു മുള്ള ആ തറവാട് പലപ്പോഴും തനിയെ ഉറങ്ങി ..

അങ്ങിനെ ഇരിക്കുമ്പോഴാണ് ഞങ്ങള്‍ കുട്ട്യോളെ മാത്രമല്ല ..ആ ദേശക്കാരെ മൊത്തം ഞെട്ടിക്കുന്ന ആ വാര്‍ത്ത വന്നത്. ആനക്കട്ടി മൂച്ചി മുറിച്ച് വിക്കാണത്രേ...ഞങ്ങളാരും അത് വിശ്വസിച്ചില്ല കാരണം അതീമ്മേ കേറാന്‍ മാത്രം വമ്പന്മാര്‍ ആരും ഇല്ലെന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചിരുന്നു .അല്ലെങ്കില്‍ അങ്ങിനെ ആവണേ എന്ന് പ്രാര്‍ഥിച്ചിരുന്നു..

ബാബൂം കുട്ടനുമാണ് വാര്‍ത്ത തന്നത്, അവരോട് ഭാഗ്യവാന്‍ പറഞ്ഞതാത്രേ.ഞെട്ടിക്കുന്ന വാര്‍ത്തകളൊക്കെ അവര്‍ ഭാഗ്യവാന്‍ പറഞ്ഞൂന്നും പറഞ്ഞ് പറയാരുണ്ടായിരുന്നതി നാല്‍ ഞങ്ങളാദ്യം വിശ്വസിച്ചില്ല . പിന്നെ ഭാഗ്യവാനോട് നേരിട്ട് ചോദിച്ചു .
'' ഇക്കറീല ങ്ങനോക്കെ പറേണ കേട്ടു '' ന്ന് പറഞ്ഞു ഭാഗ്യവാന്‍ .

''അതെന്തായാലും നടക്കും ന്ന് തോന്നണില്ല്യ '' സതീശന്‍ പറഞ്ഞ്
''നടക്കര്തെ ന്ന ന്ന്യാ എല്ലാര്‍ടേം വിചാരം '' ഞങ്ങളും ഏറ്റു പിടിച്ചു .
''ഓര്ടെ മൂച്ചി ഓര് വിക്കാണ്‌ , അയിന് നമ്മളെന്താ ചെയ്യ്വാ '' ബാബു ആശങ്ക പ്രകടിപ്പിച്ചു .
''അതല്ല ഇതീമ്മേ കേറാന്‍ പറ്റീട്ട് വേണ്ടേ '' സതീശന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു .

ഈ വാര്‍ത്ത കേട്ട അന്ന് ഞങ്ങള്‍ കുട്ടിസംഘങ്ങള്‍ ആനക്കട്ടീടെ ആയുസ്സിനെ കുറിച്ചും നില നില്പ്പിനെ കുറിച്ചും പലേടത്തായി കൂട്ടം ചേര്‍ന്ന്‍ സംസാരിച്ചോണ്ടിരുന്നു .അന്ന് രാത്രീലും ഞങ്ങളാരും ഉറങ്ങീല .

അടുത്ത ദിവസം എന്നത്തേം പോലെ ഞങ്ങള്‍ മാങ്ങ വീഴുന്നതും നോക്കി മൂച്ചീടെ ചോട്ടില്‍ നില്‍ക്കായിരുന്നു . അപ്പോഴാണ്‌ ലുങ്കി ഉടുത്ത് മൂന്ന് മല്ലന്മാരും ഒരു വെള്ളമുണ്ടും ഷര്‍ട്ടും ഇട്ട മറ്റൊരാളും വന്നത് .മല്ലന്മാര്‍ തോളില്‍ തടിച്ച കയര്‍ ,കോടാലി ,മഴു , മടവാള്‍ തുടങ്ങിയവയും കരുതിയിരുന്നു . ഒറ്റ നോട്ടത്തില്‍ തന്നെ ആനക്കട്ടീനെ കൊല്ലാനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി .

വെളുത്ത മുണ്ടും ഷര്‍ട്ടും ഇട്ടയാള്‍ ''കുട്ട്യോളൊക്കെ മൂച്ചീന്റെ ചോട്ടീന്ന് മാറിക്കീം , ഞങ്ങള്‍ക്ക് മരം വെട്ടണം '' ന്ന് പറഞ്ഞു . അയാള്‍ മുറുക്കി ചുവപ്പിച്ച കറ പിടിച്ച പല്ല് കാട്ടി ചിരിച്ചു . അയാള്‍ടെ ചിരി ഞങ്ങള്‍ക്ക് ഒരു കാട്ടാളന്റെത് പോലെ തോന്നിച്ചു .

സതീശന്‍ അപ്പോഴും ആതമാവിശ്വാസത്ത്തില്‍ ആയിരുന്നു
''അവര്‍ക്ക് കേറാന്‍ പറ്റൂല'' അവന്‍ ഒറപ്പിച്ച് പറഞ്ഞു.
തോളത്ത് കയര്‍ ഇട്ടിരുന്ന ഒരു മല്ലന്‍ മടവാളും അരയില്‍ തിരുകി മരത്ത്തിനോടടുത്തു . ഞങ്ങളെല്ലാരും അയാള്‍ മരത്തില്‍ കേറാന്‍ ആവാതെ തിരിച്ച് വരുന്ന രംഗം ഓര്‍ത്തു.അല്ലെങ്കില്‍ അങ്ങിനെ ആഗ്രഹിച്ചു .
എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് ഒരണ്ണാന്‍ കയറുന്നത് പോലെ അയാള്‍ മരത്തില്‍ അള്ളിപ്പിടിച്ച് കയറി . ഞങ്ങള്‍ പരസ്പരം നോക്കി . അവസാനത്തെ പ്രതീക്ഷയും നഷ്ടമായതിന്റെ കണ്ണുകള്‍ കലങ്ങാതിരിക്കുന്നതെങ്ങിനെ .

''രാമഷ്ണാ അയ്മല്ത്തെ മാങ്ങേക്കെ ഇങ്ങട് കുല്‍ക്കി വീഴ്ത്തിക്കൊ , ഈ കുട്ട്യോള്‍ ഇട്ത്തോട്ടെ '' ആ ഔദാര്യത്തിന് ആനക്കട്ടിയുടെ മാങ്ങ എന്ന് കേട്ടാല്‍ കൊതിക്കുന്ന ഞങ്ങളില്‍ അപ്പോള്‍ ഒരു ആവേശവും ഉണ്ടാക്കിയില്ല .

ആനക്കട്ടീടെ മാങ്ങക്ക് അന്നാദ്യമായി ഞങ്ങള്‍ക്ക് അരുചി അനുഭവപ്പെട്ടു .ആ മൂച്ചീടെ ഓരോ കൊമ്പും ഞങ്ങള്‍ടെ നെഞ്ചിലേക്ക് പതിച്ചു .ഒടുവില്‍ ആനക്കട്ടി നിന്നിരുന്ന സ്ഥലം വെറും ഒരു കുഴിയായി . ആനക്കട്ടീടെ കൊമ്പുകള്‍ പലതും വിറകായി കരിഞ്ഞു പോയി .

ചിലത് കസേരകള്‍ക്കും ,ടേബിളുകള്‍ക്കും , കട്ടിലുകള്‍ക്കും ജന്മം നല്‍കി .ചിലത് ജനാലകളും വാതിലുകളുമായി . ഇന്നും പലതരത്തില്‍ ജീവിക്കുന്ന ആനക്കട്ടി ഞങ്ങള്‍ കുട്ടികളെ മറന്നിട്ടുണ്ടാവില്ല .

അടുത്ത ദിവസവും ആനക്കട്ടീടെ ചോട്ടില്‍ക്ക് എല്ലാം മറന്നോടി, ഒരു കുഴി മാത്രം കണ്ട് തിരിച്ച് വന്ന ഞങ്ങള്‍ടെ മനസ്സില്‍ ഇപ്പോഴും പടര്‍ന്ന്‍ പന്തലിച്ച് ആനക്കട്ടീടെ ഓര്‍മകള്‍ നില്‍ക്കുന്നു .ഒരു മാമ്പഴക്കാലം തേടി .......

Sunday, March 3, 2013

മുള്ള് ....





















ഉള്ളില്‍ എപ്പോഴും ഒരു മുള്ളുറങ്ങുന്നുണ്ട്
വിഷാദങ്ങള്‍ വളമാവുമ്പോള്‍
മിഴിനീര്‍ നനവാവുമ്പോള്‍
അത് താനേ ഉണര്‍ന്ന്‍ ചങ്കില്‍ തറക്കും ......

Thursday, February 28, 2013

അല്‍ഖോറില്‍ നിന്നും വീട്ടിലേക്കുള്ള ദൂരം ...

അല്‍ഖോറിലേക്കുള്ള യാത്രയില്‍
മരുഭൂമിയുടെ അതിരായി നില്‍ക്കുന്ന
ആകാശത്തിനു ചുവട്ടില്‍ താനേ മരങ്ങള്‍ മുളയ്ക്കും
മരുഭൂവാകെ പച്ചപിടിച്ച് നില്‍ക്കും

ഒരു പഴുത്തമാങ്ങ തേന്‍ കുടിച്ച്
ഉടുപ്പില്‍ കറ പറ്റി തലതാഴ്ത്തി
കൃത്രിമ വിഷമം കാട്ടി
ഉമ്മാന്റെ മുന്‍പില്‍ നില്‍ക്കും

ബാക്കി വന്ന മാങ്ങയണ്ടി
അനിയത്തിയെ നീട്ടിവിളിച്ച്
''തൊണ പോവാന്‍'' പറഞ്ഞ്
നീട്ടിയെറിഞ്ഞ് കളിയാക്കും

വീട്ടുപടിക്കല്‍ നിന്നും
ഹരിയുടെ ഒരു കൂവല്‍ ശബ്ദം
കോട്ടക്കുന്നിലേക്ക് ''മുള്ളിന്‍ പഴം''
അറുക്കാന്‍ ക്ഷണിക്കും

പോവുന്ന വഴിയിലെ
''കമ്യൂണിസ്റ്റപ്പ'' യുടെ തലപ്പ്‌
വടികൊണ്ട് വെറുതെ വെട്ടിമാറ്റും

ശേഖരിച്ച പറങ്കിമാങ്ങ
വള്ളിയില്‍ കോര്‍ത്ത്
മാലയാക്കും

കുളത്തിന്‍ കരയിലെ
ചെരിഞ്ഞ തെങ്ങില്‍ കയറി
കുളത്തില്‍ ചാടി മറിഞ്ഞ്
കണ്ണ് ചുവന്ന് വീട്ടിലെത്തും

ഉപ്പാനെ ഓടി തോല്‍പ്പിക്കാന്‍
ശ്രമിച്ചൊടുവില്‍ തോല്‍ക്കുമ്പോള്‍
കുസൃതിച്ചിരി ചിരിച്ച്
മനസ്സലിയിക്കും

ബാറ്ററി പെട്ടിയില്‍
വളര്‍ത്തുന്ന അണ്ണാറക്കണ്ണന്
തീറ്റ കൊടുക്കും

പിന്നെ ആത്മഹത്യ ചെയ്ത
ശാരദേച്ചിയെ സ്വപ്നം കണ്ട്
ഞെട്ടി ഉണരുമ്പോഴാവും
''പച്ച'' മരുഭൂവാകുന്നത് ...

ഏത് മൌനമാണ് ശ്രേഷ്ടം .....

മനസ്സില്‍ നിന്നെ പ്രണയിച്ച്
അവനെ വരിക്കുന്നതോ
നിന്റെ ഉപ്പുനീരുകൂട്ടി
അവനെ ഊട്ടുന്നതോ
നിന്റെ വിത്തുകള്‍ മുളപ്പിച്ച്
അവനൊപ്പം പോവുന്നതോ
നിന്‍റെ സ്നേഹാന്യേഷണത്തില്‍
മനം നൊന്ത്
നിന്റെ സ്പര്‍ശനത്തില്‍
പൊള്ളി എന്നെയും നിന്നെയും വഞ്ചിക്കുന്നതോ...

എന്റെ വാക്കുകള്‍ക്ക്
ചെവികള്‍ ഇല്ലാതാവുമ്പോള്‍
എന്റെ മുന്‍പില്‍ നിശ്ശബ്ദത മൂടിയ
വഴികളെ ഇനി ബാക്കിയുള്ളൂ ....
അപ്പോഴെനിക്ക് അതാവും ശ്രേഷ്ടമായ മൌനം ...

ആത്മമിത്രം

ഇരുട്ടില്‍ എന്നിലെ
വെളിച്ചമാണ്

എന്‍റെ സ്വകാര്യ
ദുഖങ്ങളുടെ സൂക്ഷിപ്പാണ്

വഴിതെറ്റു ന്നിടത്തിലെ
എന്റെ ദിശാ സൂചികയാണ്

വീഴ്ച്ചകളിലെ
എന്റെ താങ്ങാണ്

പാതിയിലതികം
എനിക്കായി പകുത്ത കരുതലാണ്

എത്ര പറഞ്ഞാലും
തീരാത്ത വിശേഷങ്ങളാണ്

കാണാതിരിക്കാനാവാത്ത
മിഴികളാണ്

ശ്വാസഗതിപോലും
അളക്കുന്ന ഹൃദയ ബന്ധമാണ്

എന്റെ ജന്മ പുണ്യമാണ് .....

Tuesday, February 19, 2013

ഉപ്പ /തറവാട്

വാര്‍ദ്ധക്ക്യത്താല്‍ തലകുനിച്ച
പുരയുടെ മോന്തായം
ഒന്ന് പുതുക്കി പണിയണം

ചിതലുകള്‍ തിന്നു തീര്‍ത്ത ഉത്തരം
ഒരുമൂഷിക പ്പാച്ചിലിലാണ്
ഇന്നലെ കരഞ്ഞടര്‍ന്നത്

നരയുടെ പായല്‍ പറ്റിയ ഓടിപ്പോഴും
ഒരു നവീകരണത്തിനെ എതിര്‍ത്ത്
ഒരു പട്ടികച്ചീളില്‍ അടരാതെ നില്‍ക്കുന്നു

വീടിനിപ്പോഴും ഉപ്പയുടെ മനസ്സാണ്
കരിങ്കല്ലിലെ കാലുകളും
ചെങ്കല്ലിലെ ചുമരുകളും
മക്കളെ എന്നും ചിറകിലൊതുക്കുന്നു

പുതിയ ജാലകം പണിയാന്‍
ചുമര്‍ തുരക്കുമ്പോള്‍
ആയുധം കൊണ്ടിരുന്നത്
ഉപ്പാന്റെ ചങ്കിലായിരുന്നു

പെരുമഴയത്ത് ഓടിനിടയിലൂടെ
പെയ്യുന്ന തുള്ളികളെ
ഉപ്പാടെ ഹൃദയത്തിന്റെ
''എക്സ് റേ '' ഫിലിം കൊണ്ടാണടച്ചിരുന്നത്

കോണ്‍ ക്രീറ്റ് കൂട്ടില്‍ ശ്വാസം മുട്ടാന്‍
ജീവനുള്ളോടത്തോളം കാലം
ഉപ്പ ഇഷ്ടപ്പെട്ടിട്ടില്ലല്ലോ

ഇനി ഈ എന്നെ പോറ്റിയ ഉപ്പാനെ
ഈ തറവാടിനെ പുതുക്കുന്നതെങ്ങിനെ
ഉമ്മറപ്പടിയില്‍ ചാരുകസേരയില്‍
ഉപ്പ ഞങ്ങള്‍ക്കിന്നും കാവലായ്
ഇരിക്കുന്ന കാലത്തോളം ......

Wednesday, February 13, 2013

പുത്തനാല്‍ക്കല്‍ കാളവേല

തെക്ക് നിന്നൊരു
ആര്‍പ്പുവിളി
അടുത്തടുത്ത് വരുന്നുണ്ട്

ആടയാഭരണമണിഞ്ഞ
പൊയ്കാളകള്‍
ശിങ്കാരി മേളത്തിന്റെ
അകമ്പടിയോടെ നീങ്ങുന്നുണ്ട്

ആണ്ടിലൊരിക്കല്‍
''സേവി''ക്കുന്ന മണി
പെണ്‍ വേഷം കെട്ടി ആടുന്നുണ്ട്

കുഴലൂത്തും ,പമ്പരവും
വര്‍ണബലൂണുകളും
കാണിച്ച് കൊതിപ്പിക്കുന്നുണ്ട്

ആനപ്പിണ്ടത്തിന്റെ
ഗന്ധം തങ്ങിയ
അന്തരീക്ഷത്തിലേക്ക്
വെടിമരുന്ന്‍ പുക പരക്കുന്നുണ്ട്

ഒരു ''സാമ്പിളിന് ''
പൊരിവാരല്‍
ശീലമാക്കിയ രമേശനെ
കച്ചവടക്കാരി ശാസിക്കുന്നുണ്ട്

ആള്‍കൂട്ടത്തില്‍
രണ്ടുകണ്ണുകള്‍
കുപ്പിവള കൈമാറാന്‍
''ആളെ'' തിരയുന്നുണ്ട്

യന്ത്ര ഊഞ്ഞാലിന്റെ
ഉയരത്തില്‍
ഗുണ്ട നാസറിന്റെ
കണ്ണ് തള്ളുന്നുണ്ട്

മരണക്കിണറിലെ
ബൈക്കോട്ടക്കാരന്‍
കാണികളെ നിശ്ശബ്ദരാക്കുന്നുണ്ട്

കാള പറമ്പില്‍
പാട്ടും പാടി
*''തത്തയും പൂമയിലും''
കൊത്തി കൊത്തി നില്‍ക്കുന്നുണ്ട്

പിരിവിന്‌ തന്ന
തകരപ്പാട്ടയില്‍ നിന്നും
കാശെടുത്ത് രാജനോടൊപ്പം കുടിച്ച
ജീരക സോഡ ഇപ്പോഴും
തികട്ടി വരുന്നുണ്ട് ....

ഊതി വിട്ട
ഒരു ബലൂണ്‍ പീപ്പി
ഇപ്പോഴും നിലയ്ക്കാതെ
മനസ്സില്‍ കരയുന്നുണ്ട്.....

*''തത്തയും പൂമയിലും'' = പാട്ട് പാടുന്ന രണ്ട് ഗ്രൂപ്പുകള്‍

Monday, February 11, 2013

ചിലപ്പോള്‍......

ചിലപ്പോള്‍ വിഷാദം
എവിടെനിന്നെന്നറിയാതെ
മനസ്സിലേക്ക് അരിച്ചിറങ്ങും

തൂവാന്‍ വിതുമ്പി ഒരു കണ്ണീര്‍ കണം
മിഴിയില്‍ തുളുമ്പി നില്‍ക്കും

ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത വന്ന്
ഒരു കറുത്ത മേഘം തീര്‍ക്കും

ചിരികളും പാട്ടും അങ്ങിനെ
അസ്വാദ്യമായതെല്ലാം ആലോരസമുണ്ടാക്കും

താണ്ടാനുള്ള വഴികള്‍ അളന്ന്
നടക്കാന്‍ തുടങ്ങുമ്പോഴാവും
ലക്ഷ്യത്തിലേക്കുള്ള പാതയുടെ
നീളം കൂടി കൂടി വരുന്നത്

അപ്പോള്‍ നമുക്ക് അലസമായി
ഒരു തണലില്‍ ഇരുന്ന് ശൂന്യമായ
ചിന്തകളിലെ വിഷാദത്തെ
തേടി തേടി നീറാനാവും ഇഷ്ടം ...

കനം വെച്ച നെഞ്ചകം
സ്ഫോടനാത്മകമായങ്ങിനെ
ഒരു ചെറു തീപൊരി കാത്ത് നില്‍ക്കും

പിന്നെ , ഒട്ടും നോവിക്കാത്ത
വാക്കുകള്‍ പോലും
അണപൊട്ടി സങ്കടപ്പുഴയായി....

എന്റെ മാഷുദ്യോഗ ഓര്‍മകള്‍

രണ്ടാം തരത്തിലെ
കുഞ്ഞ് മാലാഖമാര്‍
കഥപറയാന്‍ പറഞ്ഞ്
കയ്യില്‍ തൂങ്ങുന്നുണ്ട്

പത്ത് എ യില്‍
നിറയെ ചോദ്യങ്ങളുമായി
സുമേഷിന്റെ നെറ്റി
ചുളിയുന്നുണ്ട്

കാര്യമായ ചോദ്യത്തിന്
കുസൃതി ഉത്തരം തന്ന്
കൂട്ടച്ചിരി വര്‍ഷിച്ച്
ഒന്നുമറിയാത്തവനെ പോലെ
''ഉമ്മര്‍ കുട്ടി '' നില്‍ക്കുന്നുണ്ട്

എട്ട് ബീ യിലെ
മുഹ്സിന്റെ ഉപ്പ
ഗള്‍ഫീന്ന് തന്നുവിട്ട
പേന തിളങ്ങുന്നുണ്ട്

ബോര്‍ഡിലേക്ക് തിരിയുന്ന സമയം
സൗമ്യയുടെ കാതില്‍
ഒരു വെടി പൊട്ടിച്ച്
അയ്ഷ സി എച്ച്
വാ പൊത്തിചിരിക്കുന്നുണ്ട്

പയ്യന്മാരുടെ
പിന്‍ബെഞ്ചില്‍ നിന്നും
കൈമാറിയ കുറിപ്പ് വായിച്ച്
രേഷ്മ എസിന്റെ
മുഖം വിടരുന്നുണ്ട്

പുതുതായി വന്ന
ഷഹനാസ് ടീച്ചറോട്
സുഖാന്യേഷണം
വല്ലാതെ കൂടുന്നു
എന്നാരോപിച്ച്
''ഒരാലോചന ആയാലോ''
എന്ന് ടീച്ചര്‍മാര്‍ താങ്ങുന്നുണ്ട്

വിറ്റാമിന്‍ "ഡി '' കിട്ടാന്‍
കുട്ടികളെ കക്ഷം കാണിച്ച്
ഗ്രൗണ്ടില്‍ നിര്‍ത്തിയ
പി ടി മാഷെ
സ്റ്റാഫ് റൂമില്‍ പൊരിക്കുന്നുണ്ട്

സ്കൂള്‍ വിട്ടിട്ടും
ഒന്നാം ക്ലാസ്സില്‍
ഉമ്മയെ കാത്തിരിക്കുന്ന
ഷമീന മോളുടെ
കണ്ണ് നിറയുന്നുണ്ട്

യാത്ര പറഞ്ഞിറങ്ങുമ്പോള്‍
ചുവന്ന റോസാ പൂവില്‍
കണ്ണീരിറ്റിച്ചു തന്ന
''അവളെ '' ശാസിച്ചതിനു
ഇന്നും അഭിമാനിക്കുന്നുണ്ട് ..