Tuesday, March 18, 2014

ആ കാട്ടുതീയിൽ


എത്ര കിളിമുട്ട
വെന്തിരിക്കാം
അതിലെത്ര ചിറകുകൾ
കരിഞ്ഞിരിക്കാം

എത്ര പൂവുകൾ
പൂമ്പാറ്റകൾ
അതിലെത്ര പുതുനാമ്പുകൾ
പെട്ടിരിക്കാം

എത്ര പേടമാൻ
പിടഞ്ഞിരിക്കാം
അതിലെത്ര പിടിയാനകൾ
ചെരിഞ്ഞിരിക്കാം

എത്ര പാമ്പുകൾ
മയിലുകൾ
അതിലെത്ര കുരങ്ങുകൾ
ജഡമായിരിക്കാം

എത്ര മരമുത്തിമാർ
ചത്തിരിക്കാം
അതിലെത്ര ചെറുതേനീച്ചകൾ
ഉരുകിയേക്കാം

എത്ര കാട്ടുപോത്തുകൾ,
കൊമ്പന്മാർ
അവരെത്ര പൊള്ളി
വ്രണപ്പെട്ടിരിക്കാം

വേവുന്നയുടലുകൾ
പച്ചമാംസഗന്ധങ്ങൾ
ഓർത്തോർത്ത്
മനം പുകഞ്ഞിടുന്നു

കാടും കാട്ടാറും
നായും നരിയും
നരനുയിരിന്റെ
ഭാഗമെന്നോർത്തുവെയ്ക്കാം

Picture courtesy : Yedhu Damodaran S

Saturday, March 15, 2014

ഭ്രാന്തികൾ ഉണ്ടാവുന്നത്

ആൽത്തറയിൽ
രണ്ട് മാംസപിണ്ഡങ്ങൾ
ഒരമ്മയും
അവരുടെ മാറ് നുണഞ്ഞു
ഒരു കുഞ്ഞും

രാത്രി മുഴുവൻ അവൾ
വികാര വിസർജ്യങ്ങൾ
നെഞ്ചിലേറ്റു വാങ്ങിയ
രാത്രി വണ്ടികളുടെ പാളമായിരുന്നു

ഇപ്പോൾ കൂട്ടിയിട്ട പ ഴന്തുണിപോലെ ഉറങ്ങുന്നു

ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും
ഇല്ലാത്തതിനാൽ
അവൾ തെരുവിന്റെ പുത്രിയായി

മദ്യം മണക്കുന്ന
തെരുവ് വേട്ടക്കാരുടെ
വിഷം കുത്തിവെക്കുന്ന ജീവിയായി

വയറിന്റെ പ ശി മാറ്റി
മാറിന്റെ ഉറവ കാക്കാൻ
ഒരു റൊട്ടിക്കഷ്ണം
അതിന്റെ വിലയേ
അവൾക്കുണ്ടായിരുന്നുള്ളൂ

ഇരുട്ടിന്റെ മറമുതലാക്കി
പഴയ ''ലോട്ടറി ടിക്കറ്റ് ''
കൂലി കൊടുത്തവനെ
വെളിച്ചത്തിൽ തലക്കടിച്ച്
വീഴ്ത്തിയതിനാണ്
അവളെ പോലീസ് കൊണ്ട്പോയത്

മാറിൽ നിന്നും പറിച്ചെടുത്താരോ
കുഞ്ഞിനെ കൊണ്ടുപോയതിൽ പിന്നെയാണ്
തെരുവിൽ ഒരു ഭ്രാന്തി കൂടി പിറന്നത്

Saturday, March 1, 2014

അർബുദ വാർഡിൽ

അർബുദ വാർഡിൽ
കുട്ടിയെ മരണം
സന്ദർശിക്കുമ്പോൾ

നൂല് പൊട്ടിപ്പോയ
ഒരു പട്ടം
കിനാവിന്റെ
കൈയെത്തിപ്പിടിച്ച്
പൊടുന്നനെ കൈവിട്ട്
കുപ്പിച്ചില്ലിൽ വീണ്
അമ്മേ എന്ന്
മുറിയുന്നുണ്ടാവും

നോവുന്നോ
എന്നമ്മക്കണ്ണുകൾ
പെയ്യുന്നുണ്ടാവും

ഏയ്‌ ഒന്നൂല്ല്യ കുട്ടിക്ക്
എന്നച്ഛൻ
പിടിച്ചണയ്ക്കുന്നുണ്ടാവും

ഏട്ടാ എന്ന്
കുഞ്ഞധരങ്ങൾ
വിതുമ്പുന്നുണ്ടാവും

ഇനി വേദനിപ്പിക്കില്ല
എന്ന് മരണം
ചങ്കു പൊട്ടും

കൊടുത്തു വിട്ടവ

ഉമ്മ കൊടുത്തു വിട്ട
ഉപ്പുമാങ്ങഭരണിയിൽ
നിന്നൊരു തേങ്ങലിറ്റി
നെറുകിൽ വീണ്
''നീ വരുന്നില്ലേ''
എന്ന് പൊള്ളിച്ചു

ഉപ്പ ഇറുത്തയച്ച
മാമ്പഴത്തിൽ നിന്നൊരു
ചുന ചുണ്ടിൽ പറ്റി
''ഇനി എന്നാണ് വരുന്നത് ''
എന്ന് ശകാരിച്ചു

അനിയത്തി കുറിച്ചയച്ച
കുറിപ്പിൽ നിന്നൊരു
വാക്ക് വീണ്
''ഇക്കാക്കാ '' എന്ന് കണ്ണ് നനച്ചു

അവൾ കൊടുത്തയച്ച
ആശംസാ കാർഡിലെ
ഹൃദയം ചുവന്നടർന്ന്
നെഞ്ചിൽ വീണ്
''ഇനിയും വയ്യ ''
എന്ന് പരിതപിച്ചു