Thursday, February 28, 2019

കടലിലെ പുഴമീനുകൾ

നാട്ടിൽ നിന്നൊരാൾ
മണൽ ഭൂമിയിൽ
എത്തുകയെന്നാൽ
പുഴയിൽ നിന്നൊരു മീനിനെ
കടലിൽ പാർപ്പിക്കുക്ക എന്നാണ്
ശുദ്ധജലം
ഒഴുക്ക് ,കയം
വെള്ളച്ചാട്ടം ,
കാട്, പാടം, കടവ്
വീട് , കൂട്ടുകാർ
എന്നിങ്ങിനെ അതിന്
ഉപ്പ് പിടിച്ച് കൊണ്ടിരിക്കും
ചിത്ര മത്സ്യങ്ങൾ
വർണ്ണച്ചിറകുകൾ
ഭീമാകാരന്മാർ
മലകൾ , ചുഴികൾ
തിരകൾ , ശാന്തത
മഞ്ഞുമലകൾ
തുറമുഖങ്ങൾ , അതിരുകൾ
എന്നിങ്ങിനെ അത്
ജീവിതശൈലി തന്നെ മാറ്റും
തിരിച്ച് പോവാൻ പുഴ
സ്വപ്നം കാണുമ്പോഴെല്ലാം തന്നെ അത്
കടലിൽ നിന്നിറങ്ങിപ്പോവാൻ
പറ്റാത്തൊരു ജീവിയായിട്ടുണ്ടാവും
ഒടുവിൽ
കടൽ കയറിപ്പോവുന്ന
മീനുകൾക്ക് പുഴയിൽ
നിൽക്കാനാവാത്തതും
അവ കടൽ തിരഞ്ഞ് വരുന്നതും
ഇത്കൊണ്ടൊക്കെ തന്നെയാണ്

കരച്ചിലുകളുടെ കടവാവലുകൾ

കരച്ചിലുകളുടെ കടവാവലുകൾ 
പെറ്റുപെരുകിയ ഖല്ബിന്റെ ചോട്ടില്‍
ഓർമ്മകളുടെ പറ്റുപുസ്തകം വായിക്കുന്നു

വലിയകുളം


''വി'' വാർ ചെരുപ്പുകളുടെ
അരികുകൾ തേച്ചുരച്ച
അലക്കുകല്ലുകൾ
കല്പടവുകൾക്കിടയിൽ
സൂക്ഷിച്ച് വെച്ച
തേങ്ങാതൊണ്ട് ചകിരികൾ
ബാക്കി വരുന്ന സോപ്പ്
ഈർക്കിലിൽ കുത്തി
എടുത്ത് പോന്നിരുന്ന സന്ധ്യകൾ
ആദ്യം മുങ്ങിപ്പൊങ്ങിയ ആഴം
കൈകാലടിച്ച് പഠിച്ച നീന്തൽ
അങ്ങിനെ കഥകളുടെ
ഒരു ഭാണ്ഡം തന്നെ
അഴിഞ്ഞ് വീഴുന്ന വല്ല്യൊളം

കടുത്ത വേനൽ പൊള്ളലുകളിലേക്ക്

ഋതുക്കൾക്കിടയിലെ
ജാലകവിരി നീക്കാൻ
മഴ വന്നിട്ടുണ്ട്
കടുത്ത വേനൽ
പൊള്ളലുകളിലേക്ക്
ഞാനെന്നെ മുക്കി
ഉണക്കാനിടുന്നു

ഉമ്മാമ

വന്ന് കയറിയവരോട്
ഇരിക്കാൻ പറയാഞ്ഞതിന്
ഉമ്മാമ എല്ലാവരോടും
ദേഷ്യപ്പെടുന്നുണ്ടാവണം
എന്തേലും കഴിച്ചോ ന്ന്
കഴിച്ചിട്ടേ പോകാവൂ ന്ന്
സ്നേഹത്തിലിരുത്തി
അടുക്കളയിലേക്ക്
തിരിയുന്നുണ്ടാവണം
അടുത്തിരുത്തി
ഇതും കൂടെയെന്ന്
ഊട്ടി ഊട്ടി നിറക്കുന്നുണ്ടാവണം
ഇനിയിപ്പോൾ
വൈകിയില്ലേ
ഇന്നിവിടെ കഴിഞ്ഞ്
നാളെ പോവാമെന്ന്
ഉമ്മാമ കടും പിടുത്തം
പിടിക്കുന്നുണ്ടാവണം
അനുസരിച്ചില്ലെങ്കിൽ
സ്നേഹം കൊണ്ട്
പരിഭവിക്കുന്നുണ്ടാവണം
അടുത്ത ദിവസം
പോവാനിറങ്ങുമ്പോൾ
ഉച്ച കഴിഞ്ഞ് , വൈകുന്നേരം
രാത്രി എന്നിങ്ങിനെ
നീട്ടി നീട്ടി സ്നേഹം കൊണ്ട്
ആളുകളെ ഉമ്മാമ തളച്ചിടുന്നുണ്ടാവും
ഖബറിൽ ഒറ്റക്കാക്കി
തിരിച്ച് പോവുന്ന
ആളുകളെന്നോർക്കാതെ
ഉമ്മാമ അപ്പഴും
ഒന്നും കൊടുക്കാതെ ആരെയും
പറഞ്ഞയക്കരുതെന്ന്
അടുക്കളപ്പുറത്തേക്ക്
വിളിച്ച് പറയുന്നുണ്ടാവണം 

വട്ക്ക്ണിക്കപ്പുറം

വട്ക്ക്ണീടെ
കരിപിടിച്ച ജനലഴിക്കപ്പുറം
നോക്കിയാൽ 
ആയിച്ചാത്താന്റെ വീടായിരുന്നു
ഒരു നോട്ടം അങ്ങ്‌ട്ടും
അതേ നോട്ടം ഇങ്ങ്‌ട്ടും
കിട്ടട്ടേ എന്ന്
വേലിത്തറിക്ക് മുളക്കുന്ന
കമ്പുകളൊന്നും
കുത്താതിരുന്ന
ഒരു അതിരുണ്ടായിരുന്നു
രണ്ടുള്ളിപ്പോണ
ഒരു പിടി ഉപ്പ്
ഒരു നുള്ള് ചായപ്പൊടി
ഒരച്ച് വെല്ലം
എന്നിങ്ങിനെ പലതും
ജനൽ പഴുതിലൂടെ
നീട്ടി വിളിച്ച് ചോദിച്ചാൽ
അങ്ങോട്ടും ഇങ്ങോട്ടും
ഓടിപ്പാഞ്ഞിരുന്നു
ന്റെ മ്മേ ന്നൊരു
വിളികേട്ടാൽ മതി
അപ്പുറത്ത് നിന്നാണെങ്കിൽ
ഇപ്പുറത്തും
ഇപ്പുറത്ത് നിന്നാണെങ്കിൽ
അപ്പുറത്തും
ഉള്ളിൽ തീ പിടിക്കും
എന്തേ ന്റെ ഉമ്മ്വോ ന്ന്
ഏത് പാതിരാക്കും ജവാബ്ണ്ടാവും
അതിരൊക്കെ വേറെ ആരോ
വാങ്ങിയപ്പോ
മറുപുറം കാണാത്തൊരു
ശീമക്കൊന്ന നട്ടു
ഇച്ചിരി ഇച്ചിരി ഇല്ലായ്മകളും
കരച്ചിലുകളും ആധികളും
ഓടിപ്പാച്ചിലുകളും
ആശ്വാസങ്ങളും
അവരവരുടെ പറമ്പിൽ
സമാധിയായി
* വട്ക്ക്ണി ‍‍= അടുക്കള
വെല്ലം = ശര്‍ക്കര

നമ്മള്‍, നീ, ഞാന്‍

നമ്മളപ്പോൾ
മുറിഞ്ഞുപോയ കിനാവിന്റെ
സങ്കടങ്ങളെ
നിലാവൂട്ടുകയാവും


നീയപ്പോൾ
കൊഴിഞ്ഞുവീഴുന്ന നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ചില്ലുകുപ്പി കൊണ്ടുവരാൻ 
മറന്നുപോയതോർത്ത്
വ്യസനിക്കുകയാവും


ഞാനപ്പോൾ കൊഴിഞ്ഞു വീണ 
വസന്തങ്ങൾക്ക് നിറം കൊടുത്ത് 
വറ്റിപ്പോയ കാടുകളിൽ 
തുന്നിച്ചേർക്കുകയായിരുന്നു




നദി

വിഷാദത്തിന്റെ 
മഴ പെയ്യുമ്പോഴെല്ലാം 
ചങ്കിൽ നിന്നും 
നെഞ്ചിൻ കൂടിന്റെ 
അടിവാരത്തിലേക്ക് 
ഒരു നദി നീറിപ്പരക്കും

കാത്തിരിക്കുന്നു

സ്വപ്‌നങ്ങള്‍ 
തോരാനിട്ട വഴികളിലേക്ക്
ഉറക്കം ഇറങ്ങിപ്പോവുന്നു
വീടപ്പോഴും 
എന്ന് തിരിച്ച് വരുമെന്ന്
കാത്തിരിക്കുന്നു

പള്ളിത്തൊടിയിലെ തുമ്പികള്‍

മക്കളെന്ന് പാലൂട്ടുന്നതിനാലാണ് 
ചില ഖബറുകളുടെ മുകളിലെ 
മൈലാഞ്ചിച്ചെടികളിലിരുന്ന് 
തുമ്പികൾ ഉറങ്ങിപ്പോവുന്നത്

ജിന്ന്


വെളുത്ത തലേകെട്ടും
നീളന്‍ കുപ്പായോം
ഒറ്റത്തുണീം ഏട്ത്ത് 
നിലാവിന്റെ വെളിച്ചത്തില്
പള്ളിത്തൊടൂല് കണ്ടോരുണ്ട്
ശുദ്ധിയില്ലാതെ
അകത്തെ പള്ളീല്
കെടന്നൊറങ്ങ്യോരെ
പള്ളിക്കൊളത്തില്
കൊണ്ടോയിട്ടൂന്ന് കേട്ടിട്ടുണ്ട്
മൂന്നുംകൂട്യ നേരത്ത്
വെളിച്ചം വറ്റുമ്പോ
പൊറത്തെറങ്ങ്യ
പെണ്ണ്ങ്ങൾടെ ഉള്ളിൽ
കേറാറ്ണ്ടായിരുന്നു ത്രെ
സുവർക്കത്തിലെ
അത്തറ് മണക്കണ
കുപ്പായമിട്ടൊരുപ്പാപ്പ
കുഞ്ഞുങ്ങള്ടെ കിനാവില്
കയറിപ്പോയി
ഇക്കിളി ആക്കുന്നതിനാലാണ്
ഉറക്കത്തിലും അവര്
ചിരിക്കുന്നതെന്ന്
ഞാനെപ്പോഴും വിശ്വസിച്ചിരുന്നു

അവന്റെ എന്റെ ഉമ്മ


പണ്ടത്തെ നാട്ടിൽ
എനിക്ക്
എല്ലാ വീട്ടിലും 
ഉമ്മമാരുണ്ടായിരുന്നു
നബീസൂന്റെ കുട്ട്യല്ലേ ന്ന്
അയൽവീട്ടിലെ
ഉമ്മമാരെല്ലാം
സ്നേഹം വിളമ്പും
അന്നൊക്കെ
ഞാനും അന്റെ മ്മേം
ന്ന് പറഞ്ഞ് തുടങ്ങി
അവരോരോ കിസ്സയുടെ
മധുരമൂട്ടും
അവരുടെ
കണ്ണുകളിലപ്പോൾ
ഉമ്മവന്ന് നിറയും
തണുത്ത കൈപിടിച്ച്
അവരപ്പോഴെന്റെ ഉമ്മയാവും
ഞാനൊരു പാൽ കുഞ്ഞായി
അലിഞ്ഞില്ലാതാവും
ഉമ്മമാരെപ്പോലെയുള്ള
ഉമ്മമാർ പോവുമ്പോഴെല്ലാം
നമ്മൾക്കതാണിത്രയും
കണ്ണ് ചോരുന്നത്

'' മ ''

എറ്റവും തണുപ്പുള്ള അക്ഷരം
എ യുടെയും സി യുടെയും
നടുവിൽ കിടക്കുന്ന ബി യല്ല
മരണത്തിലും മരവിപ്പിലും 
മിഴിയിലും മൊഴിയിലും
മനസ്സിലും മൗനത്തിലും
മഴയിലും മഞ്ഞിലുമുള്ള
അമ്മയുടെ ഉമ്മയിലുള്ള
അമ്മിഞ്ഞയുടെ '' മ '' യാണ്

ഇറങ്ങിപ്പോരുമ്പോൾ

ഇറങ്ങിപ്പോരുമ്പോൾ
തിരിഞ്ഞു നോക്കാറില്ല
എനിക്ക് മാത്രം
കേൾക്കാവുന്ന ശബ്ദത്തിൽ
വീടുറക്കെ കരയുന്നുണ്ടാവും
ഞെട്ടറ്റ് വീണേക്കാവുന്ന
അവളെ താങ്ങി
വീട് അകത്തേക്ക്
കൊണ്ടുപോവും
കെട്ടിവെച്ച മഴക്കെട്ട്
നിയന്ത്രണം വിട്ട്
അഴിഞ്ഞ് പെയ്യാൻ
തുടങ്ങിയിട്ടുണ്ടാവും
പുറത്തേക്ക് തൂവരുതെന്ന്
കൺപീലികൊണ്ട്
ചിറ കെട്ടിയതിന് മീതെ
സങ്കടത്തിന്റെ തുള്ളികൾ
വിങ്ങി പൊട്ടിയടരും
വഴിയേറെ പിന്നിട്ടാലും
ഞാൻ വീട്ടിൽ നിന്നും
ഇറങ്ങിയിട്ടേ ഉണ്ടാവില്ല
അവളുടെ ആകാശം
തോരുവോളം
നനഞ്ഞേയിരിക്കുന്ന
ഭൂമിയാവും ഞാൻ

ഒടുവില്‍


നിന്റെ ആകാശം

നിന്റെ ആകാശം
ഞാൻ വാരിക്കൂട്ടി തീയിടുന്നു 
നീയെന്ന് തണുത്തിട്ടെനിക്ക്
വേദനിച്ചിട്ട് വയ്യ

അവരുടെ ദൈവം


എടവഴീക്കൂടെ
കാലൊടിഞ്ഞോരു പത്തായം
വടിയുംകുത്തി ഇറങ്ങിപ്പോവുന്നു
വഴിയിലെ വീടുകളിൽ നിന്ന്
മേൽക്കൂരകളാണതാദ്യം കണ്ടത്
മൂലോടുകളാണ്
പട്ടികകളോട് കാര്യം പറഞ്ഞത്
പട്ടിക ഉത്തരങ്ങളോടും
ഉത്തരം ചുമരുകളോടും
ചുമരുകൾ ജനലുകളോടും
ജനലുകൾ വാതിലുകളോടും
പറഞ്ഞതോടെ
ഇനി അറിയാത്തവരില്ലെന്നായി
കോഴിക്കൂടുകളും
മഞ്ചയും കട്ടിലുകളും
മേശകളും കസേരകളും
ഉരലും ഉലക്കയും
എന്തിനധികം പറയുന്നു
കൈക്കോട്ടിന്റെ തായവരെ
പത്തായത്തിനെ അനുഗമിച്ചു
വഴിയിൽ
ആരും ആരോടും
ഒന്നും മിണ്ടിയതേയില്ല
മഞ്ഞ് കൊണ്ടിട്ടെന്നോണം
എല്ലാവരും കരഞ്ഞ് നനഞ്ഞിരുന്നു
കാട്ടുകുളം ഇറക്കം കഴിഞ്ഞ്
കയറ്റം കയറി അവർ
വലത്തെ ഇറക്കം ഇറങ്ങി
ശരിയാണ് അവരുടെ
ദൈവം മരിച്ചിരിക്കുന്നു
കരഞ്ഞ് ചീർത്തതിനാൽ
രാത്രി വീടുകളിലാർക്കും
ഒരു വാതിലും അന്നടക്കാനായില്ല.

ഉപ്പിക്കാത്ത കടല്‍

നിന്‍റെ കണ്ണുകളുടെ
താഴ്വാരത്തെ
സങ്കടങ്ങളുടെ തടാകങ്ങള്‍
ഞാൻ തേവി തേവി വറ്റിക്കും
ഇനിയൊരു
വേദനയുടെ പുഴയ്ക്കും
കടന്നുവരാനാവാത്ത വിധം
ചുംബനങ്ങളുടെ തടയണ പണിയും
ഒടുവിൽ നമ്മൾ
ഉപ്പു കാറ്റുകൾക്ക്
പ്രവേശനം നിഷേധിക്കപ്പെട്ട
ഉപ്പിക്കാത്തൊരു കടലാവും

ഉമ്മാന്‍റെ ഖബര്‍

ഉമ്മാന്‍റെ  ഖബര്‍
പറക്കമുറ്റാത്ത
കുരുന്നുകള്‍
സന്ദര്‍ശിക്കുമ്പോള്‍
ഉമ്മക്കരച്ചിലുകള്‍ തോരാതെ
ഖബറിലെ മണ്ണ് നനയും
കൂട്ടിക്കെട്ടിയ
തുണികള്‍ പൊട്ടിച്ച്
ഉമ്മ എഴുനേറ്റ് വരും
മക്കളെ കെട്ടിപ്പിടിച്ച്
മതിയാവോളം
ഉമ്മകള്‍ കൊടുക്കും
കണ്ടു നില്‍ക്കെ
മലക്കുകള്‍ പോലും
കരഞ്ഞു പോവും
പടച്ചവനോട് ഉമ്മാക്ക്
ശുപാര്‍ശ ചെയ്യും

റൂഹേ..

ജന്നത്തില്‍ നിന്ന്
മലക്കുകളുടെ
കണ്ണുവെട്ടിച്ച്
ദുനിയാവിലേക്ക്
ഒളിച്ചോടി വന്നവളേ
പൂക്കളുടെ ചോപ്പിനെ
തോൽപ്പിക്കുന്ന അധരങ്ങൾ
നീ മൂടിവെയ്ക്കുക
തേനെന്ന് വണ്ടുകൾ
കുടിയിരിക്കാം
ചായ്ച്ചു കെട്ടിയ
കണ്പീലികളാൽ
നീ ജാഗരൂകയാവുക
തീയെന്നീയാംപാറ്റകൾ
വീണു മരിച്ചേക്കാം
സന്ധ്യതൂവിയ
നിൻ കപോലങ്ങൾ
നീ പൊതിഞ്ഞ് പിടിക്കുക
പൂമ്പൊടിയെന്ന്‌
ശലഭങ്ങൾ തപസ്സിരിക്കാം
ആയുസ്സിന്റെ കിത്താബിൽ
പേരു ചേർക്കപ്പെടാത്തവളേ
തിരിച്ചുപോവുമ്പോഴെന്റെ
റൂഹും കൊണ്ട് പോവുക