Tuesday, January 15, 2013

ഉപ്പ.....


ഇരുട്ടണയുന്നതിനു മുന്‍പേ
വീടണയാത്തത്തിനു കിട്ടുന്ന
പുളിവാറലിന്റെ നീറ്റലാണ്..

മഗ് രിബിനു ശേഷം
ഓതിയിരുന്ന
സൂക്തങ്ങളുടെ തെറ്റ്
തിരുത്തിയിരുന്ന അത്ഭുതമാണ്

പൂര പറമ്പിലെന്നെ
തോളില്‍ ചുമന്ന്‌
കാഴ്ച കാണിച്ച ഗമയാണ്

പെരുന്നാളിന്
തക്ബീര്‍ ചൊല്ലിയാല്‍
കിട്ടുന്ന പുത്തന്‍
ഒറ്റ രൂപ നോട്ടാണ്

അനാവശ്യമായൊന്നിനും
കാശ് ചിലവാക്കാതിരിക്കാന്‍
എന്നെ പഠിപ്പിച്ച
പിശുക്കാണ്

ഉമ്മ വിട്ടു പോയപ്പോള്‍
കോലായില്‍,
ചാരുകസേരയിലമര്‍ന്ന
നിശ്ശബ്ദതയാണ്‌

ഹൃദയമൊന്നു സ്തംഭിച്ചും
ജീവനായ് തിരിച്ചു
വന്ന ധൈര്യമാണ്...

വേച്ചു വേച്ചാണെങ്കിലും
പയ്യിനെ തിരഞ്ഞു പോയ
പ്രവര്‍ത്തന ത്വരയാണ്

യാത്ര പറഞ്ഞിറങ്ങുമ്പോള്‍
മൂര്‍ദ്ധാവില്‍
കണ്ണീര്തൂവി നല്‍കുന്ന
തേങ്ങലിന്റെ ചുംബനമാണ്

തൊട്ടടുത്ത ദിനം മുതല്‍
ഫോണിന്റെ മറുതലക്കല്‍
കേള്‍ക്കുന്ന ''നീ എന്ന് വരുമെന്ന''
ആശങ്കയാണ്

പിന്നെ ഇന്നും
ഈ കണ്ണീര്‍ ബാക്കിയാക്കി
ഞങ്ങളെ തനിച്ചാക്കിയ ദൈവ വിധിയാണ് ...

Thursday, January 10, 2013

മരണം..


 എവിടെയാണ് നീ
മറഞ്ഞിരിക്കുന്നത്

പത്രത്താളിലാരോ
മാറ്റിവെച്ച ചരമ കോളത്തിലോ

മുഖപുസ്തക സൌഹൃദങ്ങളുടെ
ആദരാഞ്ജലി പോസ്റ്റിലോ...

ഒരു തേങ്ങലില്‍
നിശ്ശബ്ദമായേക്കാവുന്ന
എന്റെ ഉറ്റവരുടെ കണ്ഠത്തിലോ

പള്ളിയില്‍ ഏകാന്തതയിലെന്നെ
ഭയപ്പെടുത്തിയിരുന്ന
ആറുകാലന്‍ കട്ടിലിലോ

പള്ളിത്തൊടിയില്‍
അതിര്‍വരമ്പില്‍
തളിര്‍ത്ത
മൈലാഞ്ചി ചെടിയിലോ..

അഹംഭാവത്തില്‍ ഞാന്‍
നന്ദി ചൊല്ലാന്‍ മറന്ന
ദൈവത്തിന്റെ കരങ്ങളിലോ...

Wednesday, January 9, 2013

ഞങ്ങള്‍ ഭാരതീയര്‍ ....

ഞങ്ങള്‍ ഭാരതീയര്‍
ഞങ്ങളെ കൊന്ന
കസബിനും
നീതി കൊടുത്തവര്‍

ഞങ്ങള്‍ ഭാരതീയര്‍
നിങ്ങളതിര്‍ത്തി
ലംഘിക്കുമ്പോഴും
സമാധാനം പേശുന്നവര്‍

ഞങ്ങള്‍ ഭാരതീയര്‍
കശാപ്പുകാരന്റെ
ദയ പോലും കാട്ടാതെ
നിങ്ങള്‍ തലയറുത്തവരുടെ
ഉടപ്പിറപ്പുകള്‍

ഞങ്ങള്‍ ഭാരതീയര്‍
നിങ്ങളെ വിളിച്ചെപ്പോഴും
ശക്തമായ്
പ്രതിഷേധമറിയിക്കുന്നവര്‍

വെട്ടിയെടുത്തേക്കുക
കുനിഞ്ഞ ഈ ശിരസ്സ്‌
ബലിക്കല്ലില്‍
നിങ്ങളുടെ വാളിനുന്നം
കണക്കെ വെച്ചിരിക്കുന്നു ഞാന്‍
ഒരു പ്രതിഷേധകുറിപ്പിന്റെ വിലയെ ഇതിനുള്ളൂ....

Monday, January 7, 2013

മുഹബ്ബത്ത്

എന്റെ മുഹബ്ബത്തിനെ ഖബറടക്കി
മൈലാഞ്ചി ചെടി വെച്ചതിനാലാവാം
നിന്റെ അധരത്തിനിത്രയും ചുവപ്പ്

നിന്റെ മുഹബ്ബത്തിന്റെ ചുവപ്പ്
ഒരു ചുംബനത്തിലൂടെ തന്നതിനാലാണ്
എന്റെ അധരവും ചുവന്നത്

എന്റെ പ്രണയത്തിന്റെ
അസ്ഥി തറയില്‍
മുടങ്ങാതെ നീ കൊളുത്തുന്ന
തിരിയാണെന്നെ ഇപ്പോഴും ഉരുക്കുന്നത്...

Saturday, January 5, 2013

കാത്തിരിപ്പ്

മനസ്സ് ശൂന്യമാണ്
ചിന്തകള്‍ കനം വെച്ച്
നെറ്റിത്തടത്തില്‍
കേന്ദ്രീകരിച്ച വേദന

കുടലുകളില്‍ വിശപ്പിന്റെ വിളി
നാവ് രുചിയെ തിരസ്കരിക്കുന്നു
ക്ഷീണം കട്ടിലിലേക്ക്
നിദ്ര ഒളിച്ചു കളിക്കുന്നു
കണ്ണിമ ചിമ്മാത്ത കിനാക്കള്‍ക്ക്
കൂര്‍ത്ത പല്ലുകള്‍

നീണ്ടു വരുന്ന കുരുക്കുകള്‍
അഴിച്ചെടുക്കുന്നത്
നീണ്ട സൂചിമുന തുപ്പിയ മരുന്നുകളാത്രെ

കുരുക്കുന്നവനല്ലാതെ
അഴിക്കാനാവില്ലല്ലോ
അഴിയാ കുരുക്കുകള്‍

ഇന്നലെ കഴുത്ത് മുറുക്കിയത്
ഏലസ്സ് കെട്ടിയ ചരടുകൊണ്ട്
ചൊല്ലുന്ന ദൈവനാമം
തൊണ്ടയില്‍ കുരുങ്ങി വികൃതമായി
അവ പകര്‍ത്തി ശൂന്യത അകറ്റാനായെങ്കില്‍...

Monday, December 31, 2012

ഡിസംബര്‍...

ഒരേ പുഴയില്‍ പിന്നെ കുളിക്കാനാവില്ല
ഒരേ മഴ പിന്നെ നനയാനും
ഒരേ വെയില്‍ പിന്നെ കായാനും
ഒരേ വായു പിന്നെ ശ്വസിക്കാനും
ഒരേ പുലരിയില്‍ ഉണരാനും
ഒരേ രാത്രിയില്‍ മയങ്ങാനും
ഒരേ നിലാവില്‍ പിന്നെ അലിയാനുമാവില്ല ...

ഡിസംബര്‍,
നീയും എനിക്ക്
ഇന്നിന്റെ നഷ്ടം..
നിന്നെ ഇനി പുണരാനാവില്ല....

Friday, December 28, 2012

ശവകുടീരം...



ആ മധുരമാം
സ്മരണതന്‍
ശവകുടീരം
തിരികെ തന്നതിതെന്തെന്‍ പ്രണയമേ

മാത്രകള്‍ തോറും
പേറുന്നു ഞാനിന്നും
ചേതനയറ്റ നിന്‍
സ്മൃതി ശരീരം

ചെമ്പനീര്‍ നിറമോലും
മന്ദസ്മിതങ്ങളും
മോഹാഗ്നി വേവിച്ച
ശീല്‍ക്കാര ശബ്ദങ്ങളും
മൂകാന്തരീക്ഷം
ക്ഷണിച്ചിടുന്നു..
തിരികെ നീയണയില്ല
എന്ന സത്യത്തിലും
മിഥ്യ കാണാന്‍
കൊതിപ്പതുണ്ടിന്നു ഞാന്‍

കാലത്തിന്‍ പല്ലില്‍
ഞെരിഞ്ഞെത്ര
മഴ, വെയില്‍ ,മഞ്ഞു-
ടഞ്ഞു പോയീടിലും

എന്‍ സിരയിലായേറ്റിയ
പ്രണയാഗ്നിതന്‍ നാമ്പുകള്‍
നീറ്റി നീറ്റിയണക്കു-
വാനാവില്ലിനി

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ടിനു പെറാന്‍

പെണ്ണിനെ

പോണ്ണന്മാര്

കത്തി വെയ്പിക്കുന്നു

പെറാനാവാതെ പെറുന്ന

പെണ്ണിന്റെ പള്ളയില്‍

പിള്ള മുരണ്ടൂ

ഒടുക്കത്തെ

പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ട്

പിച്ചി ചീന്തപ്പെടുന്ന കുരുന്നുകള്‍ക്ക്....

മകളേ...
നീയിവിടെ
പിറക്കാതിരുന്നെങ്കില്‍

മകളേ,
നീയെന്റെ നെഞ്ചിന്‍
നെരിപ്പോടിലഗ്നിയായ്‌
എരിയാതിരുന്നെങ്കില്‍

മകളേ,
നീയെന്റെ കിനാവില്‍
ചോരവീഴ്ത്തി
ചുവപ്പിക്കാതിരുന്നെങ്കില്‍

മകളേ,
നീയെന്റെ സിരകളില്‍
നോവുപടര്ത്തി
തളര്‍ത്താതിരുന്നെങ്കില്‍

മകളേ നിനക്കായ് ,
കാണാത്ത കണ്ണടര്‍ത്തി ,
കേള്‍ക്കാത്ത കാതടച്ച്.
ശബ്ദിക്കാത്ത തൊണ്ടപൊട്ടി
മരിക്കട്ടെ ഞാന്‍.......

ഇതും ഒരു പേറ്....


ചിന്തകള്‍ ഗര്‍ഭം ധരിച്ച്
അവന്‍ നൊന്തു പെറ്റ കവിത
പട്ടുതുണിയില്‍ പോതുഞ്ഞു ''ബ്ലോഗില്‍ '' കിടത്തി..

കണ്ടിട്ടും കാണാതെ പോയീ ചിലര്‍
ഒന്ന് കണ്ടു മിണ്ടാതെ പോയീ ചിലര്‍
കണ്ടിഷ്ടം പറഞ്ഞു പോയീ ചിലര്‍
ഇഷ്ടത്തില്‍ മുഖസ്തുതിയോതീ ചിലര്‍
ഇവളച്ഛനെ പോലെയെന്ന് ചിലര്‍
ഇവളേതോ ജാരസന്തതിയെന്നു ചിലര്‍
മുന്പത്തെതിനെക്കാള്‍ നിറമുണ്ടെന്നു ചിലര്‍
അത്ര സൌന്ദര്യമില്ലെന്നു ചിലര്‍
പട്ടും വളയും കൊടുത്തു ചിലര്‍
കുത്ത് വാക്ക് പറഞ്ഞു ചിലര്‍


കിട്ടിയ ഇഷ്ടങ്ങളും, 
കേട്ട വാക്കുകളും 
അവനിലെ ചിന്തതന്‍ ബീജത്തിന് ചലനമായി 
ഹൃദയത്തില്‍ വളര്‍ത്തി തെരു തെരെ പെറാനവന്‍ പേനയെടുത്തു...