Monday, March 14, 2011

സുനാമി...

പതിവുപോലെ അന്നും കൃത്യ സമയത്ത് തന്നെ വീട്ടിക്കാടന്‍ ഉസ്താദ് സുബഹി ബാങ്ക് വിളിച്ചു. മനസ്സിലുടക്കിയ എന്തോ അസ്വസ്ഥതകൊണ്ട് രാത്രിമുഴുവന്‍ ഉറങ്ങാതെ പുലര്‍ച്ചെ ഒന്ന് കണ്ണ് ചിമ്മിയതെ ഉണ്ടായിരുന്നുള്ളൂ റഫീക്ക് .ഇന്ന് ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് ഖുര്‍ആന്‍ ക്ലാസ്സുണ്ട് നസീമയും മക്കളും ഉറക്കം തന്നെ.അയാള്‍ നസീമയെ തട്ടി വിളിച്ചു. അവളോടൊന്നും പറയേണ്ടിയിരുന്നില്ല ഇന്നലെ തന്നെ ഇന്നത്തെ ടൈം ടേബിള്‍ അവള്‍ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു..

അവര്‍ക്ക് രണ്ടുമക്കള്‍ പത്തുവയസ്സുകാരി അനീസയും ആര് വയസ്സുകാരന്‍ അനസും. നസീമ അനീസയെ ഉണര്‍ത്തി.അനസ് അപ്പോഴും പുതപ്പിനുള്ളില്‍ ചുരുണ്ട് കിടപ്പാണ് .അനസിനെ എഴുനെല്‍പ്പിക്കെണ്ടതും ഒരുക്കേണ്ടതും അനീസയുടെ ഡ്യൂട്ടിയാണ് ഉമ്മ വീട്ടുപണിയെല്ലാം എടുക്കുന്നതിനെക്കാള്‍ ഭാരിച്ച ജോലിയാണതെന്നാണ് അവളുടെ പക്ഷം.

"ഡാ, അനൂ നീ എഴുനേല്‍ക്ക്നില്ലേ ..?'അവനെ അവള്‍ കുലുക്കി വിളിച്ചു.

അവന്‍ ഒന്ന് മുരണ്ടു വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.

'ഡാ, മദ്രസീല്‍ വര്നില്ലേ നീയ്..?'

'ഇല്ല ഇത്ത പൊയ്ക്കോ.' അവന്‍ നയം വ്യക്തമാക്കി

അവനെ വിട്ടിട്ടവള്‍ പോവുന്നതെങ്ങിനെ. ഇനി എന്തെങ്കിലും തന്ത്രം പ്രയോഗിച്ചാലേ അവന്‍ വരൂ..

''ഡാ, അങ്ങേ കുടീലെ അമീറിനെ ഇന്ന് മദ്രാസ്സില്‍ ചേര്‍ത്താന്‍ കൊണ്ടാരനുണ്ടാത്രേ , എല്ലാ കുട്യോള്‍ക്കും മുട്ടായീം കൊട്ക്ക്നുണ്ടത്രേ ''ഇത്രയും പറഞ്ഞവള്‍ പല്ല് തേക്കാനിറങ്ങി .

ഇതിലവന്‍ വീഴുമെന്നും വാതിലിന്റെ മറവില്‍ അവന്റെ കുഞ്ഞു മുഖം എത്തിനോക്കുന്നത് കാണാമെന്നും അവള്‍ക്കറിയാമായിരുന്നു.

''ഇത്ത പരേനത് സത്യംന്നെ ല്ലേ..?'' അവന്‍ സംശയം പ്രകടിപ്പിച്ചു.

''ഇന്ക്കെന്തിനാ അന്നോട് നൊണ പറഞ്ഞ്ട്ട് ?'' നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതിയെന്ന ഭാവത്തില്‍ അവള്‍ പറഞ്ഞു .
പിന്നെ അവനും പോവാന്‍ ഉത്സാഹമായി.പതിവിനു വിപരീതമായി കടലില്‍ ഒരു മഴക്കോളിന്റെ നിറം.കടലില്‍ മൂടിയ കറുപ്പ് കടലോരത്തെ അവരുടെ വീടിന്റെ മുകളില്‍ നിഴല്‍ പടര്‍ത്തി നിന്നു .
അനീസ പോവാന്‍ റെഡിയായി. അനസിനെ ഒരു വിധം ഒരുക്കിയെടുത്തു .ഇപ്പോള്‍ അവന്റെ ചെരുപ്പ് കാണാനില്ല.സാധാരണ വെക്കുന്നെടത്തെല്ലാം നോക്കി.

''എവിടെയാണാവോ ചെക്കന്‍ ഇന്നലെ ഊരിയെരിഞ്ഞത്..? സ്വന്തായിട്ട് ഒരു സാധനം എടുത്തെക്കാന്‍ ചെക്കന് വയ്യ'' അവളവനെ കുറ്റപ്പെടുത്തി

അവസാനം ഒരെണ്ണം മേശക്കടിയില്‍ നിന്നും, ഒരെണ്ണം മുറ്റത്ത് നിന്നും കിട്ടി.ഉമ്മ അപ്പോഴേക്കും കട്ടന്‍ചായയും ഉപ്പുമാവും തയ്യാറാക്കി വെച്ചിരുന്നു. അത് കഴിച്ചു തീര്‍ന്നപ്പോഴേക്കും സമയം വൈകി. ഇനി അഞ്ചുമിനിട്ടെ ഉള്ളൂ.'' ഫാത്തി അ'' തുടങ്ങുന്നതിനു മുന്‍പേ മദ്രസ്സയിലെത്ത്തനം .ഉപ്പ ഉറക്കത്തില്‍ തന്നെ.
''ഉമ്മാ ഞങ്ങള്‍ പോണേ'' അവര്‍ യാത്ര പറഞ്ഞിറങ്ങി
''കോട കൊണ്ടൊയ്ക്കോ മഴക്കോള് കാണാനുണ്ട് '' ഉമ്മ വിളിച്ചു പറഞ്ഞു
''വേണ്ട ഒരോട്ടത്തിനു ഞങ്ങള്വടെത്തും ''അവള്‍ പറഞ്ഞു.

അടുത്ത് തന്നെയുള്ള മദ്രസയിലേക്ക് അനുവിന്റെ കയ്യും പിടിച്ചവള്‍ നടന്നു.പോവുന്നതിനിടയില്‍

''മുട്ടായി കിടൂം ല്ലേ..?'' എന്നവന്‍ വീണ്ടും സംശയം പ്രകടിപ്പിച്ചു.

''ഊം കിട്ടും, നീ വേഗം വാ''അവനു വേണ്ടി അവള്‍ തന്റെ ഉടുപ്പില്‍ കരുതിവെച്ച മിട്ടായി തോട്ടുകൊണ്ടാവല്‍ പറഞ്ഞു.

മദ്രസയുടെ ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ''ഫാത്തി അ'' തുടങ്ങി. വൈകിവരുന്നവരെ പിടിച്ച് ശിക്ഷിക്കാന്‍ ഉസ്താദ് വള്ളിച്ചൂരലുമായി നില്‍ക്കുമെന്ന് തന്നെ അവള്‍ പ്രതീക്ഷിച്ചു. ഉസ്താദ് അവിടെത്തന്നെ ഉണ്ട് എന്നാല്‍ കയ്യില്‍ ചൂരലില്ല മുഖത്ത് പുഞ്ചിരി

''പെങ്ങളും കുഞ്ഞാങ്ങളീം എന്ത്യേ വൈകീത്..?''

''പോരാന്‍ നോക്കുമ്പോ അനൂന്റെ ചെരുപ്പ് കാണാതായി ''

''ഊം ,എന്നാ കേറി ഇരുന്നോ..''

അവര്‍ ആശ്വാസത്തോടെ ക്ലാസ്സില്‍ കയറി ഇരുന്നു .ഉസ്താദിന്റെ പെരുമാറ്റത്തില്‍ അവള്‍ക്ക് അത്ഭുതവും സന്തോഷവും തോന്നി .ഒരു മിനുറ്റ് വൈകിയാല്‍ ചൂരല്‍ പ്രയോഗം നടത്തുന്നയാളാണ്

അന്നവള്‍ക്ക് അന്ത്യ നാലിനെ കുറിച്ചായിരുന്നു ക്ലാസ് ,വരാന്‍ പോവുന്ന പ്രളയവും താഴ്ന്നു വരുന്ന സൂര്യനും ഇളകിമറിയുന്ന കടലും അവളെ ഭയപ്പെടുത്തി ഇന്റര്‍വെല്ലിനു അനു അവള്‍ടെ അടുത്തെത്തി

'' ഇത്ത ഇന്നോട് നൊണ പറഞ്ഞൂ ല്ലേ..? നൊണ പരെനോരെ പടച്ചോന്‍ സിക്ഷിക്കൂംന്നു ഉസ്താദ് പറഞ്ഞു''

''മദ്രസീല്‍ കൊണ്ടോരാന്‍ നോണ പറഞ്ഞാല്‍ പടച്ചോന്‍ ഒന്നും ചെയ്യൂല, അനക്ക് മുട്ടായിഅല്ലേ വേണ്ടു അത് ഞാന്‍ പോവുമ്പോ തരാം ''

മദ്രസ തീരുന്നത് വരെ അവളുടെ മനസ്സില്‍ അവസാന നാളിന്റെ ഭയപ്പാടും അവന്റെ മനസ്സില്‍ അവളവന് കൊടുക്കാന്‍ പോവുന്ന മിട്ടായിയും ആയിരുന്നു.

മദ്രസ വിട്ടപ്പോള്‍ പുറത്ത് വല്ലാത്ത ഇരുട്ട് .ഒരു വലിയ മഴക്കോള് പോലെ. കുടയെടുക്കാന്‍ പറഞ്ഞിട്ട് എടുത്തതുമില്ല . മഴകൊണ്ട് വീട്ടിലെത്തിയാല്‍ ഉമ്മ ചീത്തപറഞ്ഞത്‌ തന്നെ. അവള്‍ അനുവിന്റെ കയ്യും പിടിച്ച് വേഗത്തില്‍ നടന്നു.

കടലില്‍ പക്ഷികള്‍ കലപില കൂട്ടി പറക്കുന്നു. കടലിലെ വെള്ളം ഒരുപാട് താഴേക്ക് പോയിട്ടുണ്ട് അവസാന നാളിലെ കറുത്തിരുണ്ട ദിനത്തെ കുറിച്ചവള്‍ ഭയപ്പാടോടെ ഓര്‍ത്തു. വീട്ടിലെത്താന്‍ ഇത്തിരി കൂടിയേ ഉള്ളു.വീട്ടു പടിക്കല്‍ ഉമ്മ നോക്കി നില്‍ക്കുന്നത് കാണാം. അവള്‍ അനുവിനെയും പിടിച്ച് നടത്തത്തിന്റെ വേഗത കൂട്ടി

''ഇത്ത എവടെയാ മുട്ടായി വെച്ചിര്‍ക്കണേ ''

''അതൊക്കെ അവടെ ണ്ട്, നീ വേഗം വാ മഴ പ്പോ പെയ്യും ''
കടലില്‍ നിന്നും ഒരിരമ്പല്‍ കേള്‍ക്കുന്നു. അതിന്റെ ശബ്ദം കൂടി കൂടി വരുന്നു.അവസാന നാളിലെ കാഹളത്തിന്റെ ശബ്ദം ഇങ്ങിനെയാവുമോ അവളുടെ നെഞ്ചിടിപ്പ് കൂടി. കര ഒന്ന് വിറച്ചത് പോലെ.

''ഇത്താ കടലിനെ നോക്ക്''

അവള്‍ നോക്കി.കടലില്‍ ഒരു മല ഉയര്‍ന്നു വരുന്നത് പോലെ .അതവിടെ തന്നെ താഴുമെന്നവള്‍ കരുതി പക്ഷെ അത് നീങ്ങി വരുകയാണ് കരയിലേക്ക് അനുവിന്റെ കൈ പിടിച്ചവള്‍ മണല്‍ പരപ്പിലൂടെ ഓടി. ആ കുഞ്ഞു പാദങ്ങളുടെ വേഗതക്ക് ചീറി വരുന്ന ഭീമന്‍ തിരകളെ പിറകിലാക്കാന്‍ കഴിയുന്നതെങ്ങിനെ.

തിര അവരെയും വിഴുങ്ങി മിന്നോട്ട് പോയി. അവരെ എടുത്ത് ഉയരത്തിലേക്ക് എറിഞ്ഞു .അവള്‍ അനുവിന്റെ കൈ മുറുകെ പിടിച്ചിരുന്നു.തിര അവരെ ഒന്ന് കുടഞ്ഞു.അവളുടെ കണ്ണില്‍ ഇരുട്ട് കയറി .അവന്റെ കുഞ്ഞിക്കൈ അവളുടെ വിരലുകളില്‍നിന്നൂര്‍ന്നു പോവുന്നതവളരിഞ്ഞു .

പിന്നീടെപ്പോഴോ ഉണര്‍ന്നപ്പോള്‍ അവള്‍ വീണുകിടന്നിരുന്ന ഒരു തെങ്ങിന്‍ കുരലില്‍ കുടുങ്ങി കിടപ്പായിരുന്നു.ശരീരം മുഴുവന്‍ വേദന.ചുറ്റും കടലിരമ്പം .ആരൊക്കെയോ കരയുന്നു.അപായ ശബ്ദങ്ങള്‍ മുഴങ്ങികെല്‍ക്കുന്നു.

അനു എവിടെ.? ഉമ്മയോ..?അവള്‍ ഉറക്കെ കരഞ്ഞു..
ആരോ അവളെ എടുത്ത് ആശുപത്രിയിലെത്തിച്ചു അവള്‍ അനുവിനെയും ഉമ്മയും ഉപ്പയെയും ചോദിച്ച് കരഞ്ഞു കൊണ്ടിരുന്നു.ഒരുപാട് സമയം കഴിഞ്ഞു ആണ് ഉപ്പ വന്നത് .ഉപ്പ ആകെ കരഞ്ഞു തളര്‍ന്നിരിക്കുന്നു. ഉപ്പ ടൌണില്‍ പോയതായിരുന്നു തിരിച്ചെത്തിയപ്പോള്‍ വീടിരുന്നിടം കടല്‍. ഉപ്പ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു..

''അനൂം ഉമ്മേം എവിടെ..?''
അവളുടെ ചോദ്യത്തിനു കണ്ണുനീരല്ലാതെ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല
ഉടുപ്പില്‍ അനുവിനായി കരുതിയിരുന്ന മിഠായി അവള്‍ പരതിയെടുത്തു. ഭാഗ്യം അത് പോയിട്ടില്ല
ഉമ്മയുടെ വിരല്‍ തുമ്പും പിടിച്ച് അനു വരുന്നതും കാത്ത് അവള്‍ കിടന്നു.

Wednesday, February 23, 2011

ജ്വാലകള്‍

ചിതറിത്തെറിച്ച

കരിഞ്ഞ മാംസകഷ്ണങ്ങള്‍ക്ക്

ജഡം എന്ന പേര്നല്‍കേണ്ടി വന്നു ...

പാതി മേയ്യായവന്റെ വിലാപം

എരിഞ്ഞമര്‍ന്ന സഹ -

ജീവനെ ഓര്‍ത്തായിരുന്നു

കുരുതിക്കളത്തിലുതിര്‍ന്ന

ജീവന്റെ തുടിപ്പുകള്‍

ജീവശ്ചവങ്ങളെ സൃഷ്ടിച്ചു...


പൊട്ടിത്തെറിപ്പിച്ചവനെ

ഓര്‍ത്ത് പെരുമപ്പെട്ടവര്‍

പൊട്ടിയമര്‍ന്നവരെ

ഓര്‍ത്ത് സഹതപിച്ചിരിക്കുമോ ...?


ഓര്‍ക്കുക !!!

ചിതറിയ മാംസ കഷ്ണങ്ങളില്‍നിന്നുമോരായിരം

പോരാളികള്‍ ഉയിര്‍ക്കും

ഉരുക്ക്കുളമ്പിട്ട പാദുകങ്ങള്‍ക്കടിയില്‍

സ്വാതന്ത്ര്യത്തിന്റെ തീജ്വാലയെ

എത്രകാലം ഞെരിച്ചമര്ത്താനാവും ...!!!

Wednesday, September 8, 2010

പ്രവാസി

ഇരുമ്പുചക്രപ്പല്ലുകൾ ഞെരിച്ചാ
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..





Tuesday, August 24, 2010

ചുവന്ന വൃത്തങ്ങള്‍...

ചുവന്ന വൃത്തങ്ങളില്‍ അകപ്പെട്ടുപോയ-
പഴയ കലണ്ടറുകളിലെ അക്കങ്ങളെ പരിഹസിച്ച്
പുതിയ കലണ്ടറിലെ മാസങ്ങള്‍ക്കിടയില്‍
അക്കങ്ങള്‍ ചിരിച്ച് നിന്നു...
ഒരു നേര്‍ത്ത ബിന്ദുവായി
മടക്കയാത്രയെ ഓര്‍മിപ്പിക്കുന്ന
മാസത്തിലെ അക്കത്തിലേക്ക്
ദൂരം കുറയുന്നെങ്കിലും സമയം ദീര്‍ഘിക്കുന്നത്പോലെ...
മനം മടുപ്പിക്കുന്ന അലാറത്തിന്റെ-
അലറല്‍ കേള്‍ക്കാതെ ഉറങ്ങാന്‍
മഴത്തുള്ളികളുടെ സംഗീതത്ത്തിലലിഞ്ഞു മയങ്ങാന്‍
ദിവസങ്ങളെ ചുവന്ന വൃത്തങ്ങളിലടച്ച് അയാള്‍-
യാത്ര തുടര്‍ന്നിട്ട് വര്‍ഷങ്ങളായി..
മണല്പരപ്പിന്റെ ആകാശത്ത്
ചിറകുവിരിക്കുന്ന വിമാനപ്പക്ഷികള്‍ക്ക് -
ജന്മനാടിന്റെ സുഗന്ധം...
മണല്കൂനകളെ ചുട്ടുപഴുപ്പിച്ചും
പൊടിയില്‍ കുതിര്ത്തും
തുളച്ചു കയറുന്ന തണുപ്പില്‍ പൊതിഞ്ഞും
കാലം അയാളുടെ യാത്രാരെഖയുടെ വക്കിലെത്തി..
നീലാകാശവും പുഴയും പൂക്കളും പൂക്കൈതയും
വയലും മഴയും മലയും മണ്ണും മനസ്സില്‍ നിറഞ്ഞു തുളുമ്പി...
നഗരപാതയിലെ അപായ സൂചനയെ മറികടന്ന്‍
അയാളുടെ ചിന്ത അയാളെ നടുവിലെത്തിച്ചിരുന്നു
ലോകം അത്രയും വേഗതയിലയത് അയാളറിഞ്ഞില്ല
ഒടുവിലായി വൃത്തത്തില്‍ അകപ്പെടെണ്ട അക്കത്തിലെക്കൊരു-
തുള്ളി ചോരയായ് അയാള്‍......

Sunday, November 1, 2009

ഇനിയീ അടര്‍ക്കളത്തില്‍.....

ഇനിയീ അടര്‍ക്കളത്തിലിടറി വീഴാ-
മൊടുവിലെ ആയുധവും തകര്‍ന്നു പോവേ...
ഇനിവരും കുന്തമുന നെഞ്ചിലേറ്റാം -
പരിചതന്‍ പിടിമാത്രം കൈയിലാകേ...
ഇനിവരും ശരമുന ശിരസ്സുപിളര്‍ക്കാ -
മൊരു നൊടിയിട മാറാനാവാതെ നില്‍ക്കേ...
ഇനിയൊരു വാളിനാല്‍ ഗളംമുറിയാ -
മിരുകണ്ണിലിരുട്ടിന്റെ നിഴല്‍ പരക്കേ...
ഇനിയീ നിനവുകള്‍ പകലിന്റെ ദ്യുതിചേര്‍ത്ത് ഹൃത്തില്
‍ഇനിവരുമിരവിനു വെളുപ്പേകുവാനായ് കാത്തുവെയ്ക്കാം...

Friday, February 1, 2008

ചോദ്യങ്ങള്‍....

മനസ്സിന്റെ ശൂന്യതയിലേക്ക്
ഉറുമ്പുകളെപോലെ
വരിയായി അക്ഷരക്കൂട്ടങ്ങള്‍..
അച്ചടക്കമുള്ള പടയാളികള്‍പോലെ
അവ ചോദ്യങ്ങളായി പരിണമിക്കുന്നു...
ഉത്തരത്തിനായി എന്റെ
പേനപെറ്റ അക്ഷരങ്ങള്‍ നിരക്കുന്നു...
നിവര്‍ന്നു നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്
‍വെട്ടിയെറിയപ്പെട്ട ജഢങ്ങളായി ഉത്തരങ്ങള്‍...
വീണ്ടും കുറിക്കാനെടുത്തതൂലിക നോക്കി
ചോദ്യങ്ങള്‍പരിഹസിച്ച്‌ ചിരിച്ചു...
എവിടെയെന്‍ കിനാക്കള്‍...?
എവിടെയെന്‍ പ്രതീക്ഷകള്‍...?

Thursday, September 27, 2007

കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

ദീര്‍ഘനിശ്വാസമെന്‍ തഴപ്പായയില്‍
തളംകെട്ടികിടക്കുന്നതിന്‍ മുന്‍പെ
ശൂന്യമായെങ്ങോ നീളുന്ന പാതയില്‍
എന്നുമെന്നും കണ്‍ടിരുന്നു നാം
കൂരിരുള്‍ ചാലിച്ച രാത്രിയിലെവിടെയോ..
വീണുടഞ്ഞയെന്നോര്‍മതന്‍ ചീളുകള്‍
ഒരു നിലാവൊളിയിലൊന്നു തിരയുവാന്‍
നൊയമ്പെടുത്ത് കാത്തിരിപ്പാണു ഞാന്‍

പോയകാലത്തിന്‍ മര്‍ത്യബന്ധങ്ങള്‍
ധൂമശില്പങ്ങളായ് മാഞ്ഞിടുമ്പൊഴും
പോയ കിനാക്കള്‍തന്‍ വെണ്‍നിറച്ചാര്‍ത്തുകള്‍
കരിപുരണ്‍ട് വികൃതമാവുമ്പൊഴും
എന്റെ മനസ്സിലെ മിഴിച്ചില്ലയില്‍
ഒരു കൂടും കിളിയും ബാക്കിയാവുന്നുവോ...

നിന്റെ കിനാവില്‍ കനംതൂങ്ങുമോര്‍മതന്‍
കണ്ണുനീരായടര്‍ന്നു വീണീടുവാന്‍
നിന്റെ ഇരവിന്റെ കൂരിരുള്‍ തുമ്പിലായ്
വെണ്ണിലാവായ് വന്നലിഞ്ഞുചേര്‍ന്നീടുവാന്‍
ഒട്ടുനേരമീ ജീവിതവീഥിയില്‍ ഏകനായ്
വ്യര്‍ഥമായ് കാത്ത്‌ നില്‍ക്കുന്നു ഞാന്‍...

Sunday, August 5, 2007

പൂവുപോല്‍.....

പൂവുപോല്‍,പൂമ്പട്ടുപോലെന്‍-
കിനാക്കളില്‍ മധുചഷകമായി നീ...
രാത്രിമുല്ലതന്‍ സുഗന്ധംപോലെന്‍-
മനസ്സില്‍ വീശിയണഞ്ഞു നീ....
ഒരു തൂവലാലൊത്തിരിയെന്‍-
ഹൃദയത്തില്‍ പേരുകുറിച്ചു നീ..
നൊമ്പരക്കാറ്റിനോടേറ്റു തളര്‍ന്നൊരെന്‍-
ആശതന്‍തിരിയണയാതെ കാത്തു നീ...
വിജനമാമെന്നകത്തളത്തിലെന്‍-
പടിവാതിലിലാരുമറിയാതെ വന്നു നീ...
മഞ്ഞുപുതച്ച പുലരിപോലെന്‍-
നടവഴിയില്‍ കാത്തുനിന്നു നീ...
ആദ്യദര്‍ശനത്തില്‍ പോലുമെന്‍-
ഓര്‍മയിലെന്നോ പരിചിതയെന്നുതോന്നിച്ചു നീ..
പതിയെ മുകില്‍മാനത്തമ്പിളിപോലെന്‍-
കാഴ്ച്ചയില്‍നിന്നു മറഞ്ഞു നീ...
കരളില്‍ തിരുമുറിവാര്‍ന്നൊരെന്‍-
ജീവനില്‍ വിഷാദമധുരമാം നോവുപടര്‍ത്തി നീ...

Sunday, July 29, 2007

ഓര്‍മകള്‍...

പെയ്തൊഴിയുന്ന ചാറ്റല്‍ മഴപോലെ..
പുലരിയെ മൂടിയ മഞ്ഞുപോലെ..
തൂവാന്‍ തുടിക്കുന്ന കണ്ണീര്‍ പോലെ..
രാവിന്‍ ജാലകത്തിലൂടെത്തുന്ന നിലാവ് പോലെ..
ചില്ലയില്‍ നിന്നടര്‍ന്ന് വീഴുന്ന ഇലപോലെ...
ഒരു ചിലന്തിവല ഉടയുംപോലെ..
അലസമൊഴുകിയെത്തുന്ന ഒരു ഗാനംപോലെ..
പതിയെ മിഴിയടയ്ക്കുന്ന സന്ധ്യയെപോലെ....
ഇടനെന്‍ചിലേക്കരിച്ചിറങ്ങുന്ന വിഷാദംപോലെ..
തണുപ്പു പടര്‍ത്തുന്ന കാറ്റിനെപോലെ..
ഒരു നേര്‍ത്ത ചാലായൊഴുകുന്ന പുഴപോലെ...
അവളുടെ ഓര്‍മകള്‍...
ഒരു പാതിവഴിയില്‍ പിരിഞ്ഞിട്ടും...
പിരിയാതിനിയുമെന്‍ ഉയിരിലുയരുന്നു...