Wednesday, February 20, 2019

റുഖ്യാത്ത

അങ്ങിനെ ഓര്‍മകള്‍
ഊടുവഴികളിലൂടെ
തിരിച്ച് നടക്കാന്‍ തുടങ്ങുമ്പോഴാവും
പൊടുന്നനെ വെയില്‍ മാഞ്ഞ് പെയ്യുന്ന
മഴപോലെ റുഖ്യാത്ത വരുന്നത്
ഉമ്മറക്കോലായില്‍ നിന്ന്
''കുട്ട്യേളേ'' എന്നൊരു
നീട്ടി വിളിമതി
വെളുത്ത പെങ്കുപ്പായവും
ചുവന്ന പുള്ളിത്തട്ടവും
പച്ച പുള്ളിത്തുണിയും
ഉടുത്തൊരു റുഖ്യാത്ത മനസ്സില്‍ ഹാജരാവും
ഒരു കൈകൊണ്ട് മറുകൈതാങ്ങി
മറുകൈ താടിയില്‍ വെച്ച്
റുഖ്യാത്ത ചിരിച്ച് നില്‍ക്കും
''ന്‍റെ കുട്ട്യേളാകെ പരോസായി''
''എപ്പഴും എറങ്ങണം എറങ്ങണം ന്ന് കരുതും''
''പണ്ടത്തെപ്പോലൊന്നും വയ്യാണ്ടായി''
റുഖ്യാത്ത പെയ്യാന്‍ തുടങ്ങും
''ന്‍റെ ചെങ്ങായിച്ചി നബീസുള്ളപ്പോ''
എന്ന് തുടങ്ങിയാല്‍
വീടകം ഉമ്മ വന്ന് നിറയും
വായില്‍ വറുതികാലത്തെ
കഞ്ഞിയും ചമ്മന്തിയും രുചിക്കും
റുഖ്യാത്താക്ക് എടുത്ത് വെച്ചിരുന്ന ചക്ക മണക്കും
''ദീനം വന്ന് കിടക്കുമ്പഴും''
എന്ന് തുടങ്ങിയാല്‍
ഉമ്മ അകത്തെ കട്ടിലില്‍ നിന്ന്
''ന്‍റെ മക്കള്‍'' എന്ന് കരയാന്‍ തുടങ്ങും
ഞങ്ങളാകെ കലങ്ങിപോവും
റുഖ്യാത്ത കരയാന്‍ തുടങ്ങും
പുള്ളിത്തട്ടം നിറയെ ഉപ്പ് മണക്കും
''ഈസ്പ്പിനെ ഞാന്‍ കൊറേ പറ്റിച്ചിട്ട്ണ്ട്''
എന്ന് തുടങ്ങിയാല്‍
പറമ്പിന്റെ മൂലയില്‍നിന്ന്
റുഖ്യാത്ത കപ്പപറിച്ച് ഓടും
ഉമ്മറത്ത് നിന്ന് ഉപ്പ
''അന്റെ കാല് ഞാന്‍ തച്ചൊടിക്കും''
എന്ന് ബഹളം വെയ്ക്കും
ദിവസവും അതാവര്‍ത്തിക്കും
കപ്പതീരുംവരെ
പോവുമ്പോഴൊക്കെ
ഇനി അടുത്ത വരവിന് ഉണ്ടാവുമോ
എന്ന് റുഖ്യാത്ത വ്യാകുലപ്പെടും
നൂറിനോടടുത്തും റുഖ്യാത്തയുടെ
ആരോഗ്യത്തില്‍ നമ്മള്‍ അത്ഭുതപ്പെടും
മനസ്സില്‍ നന്മയുള്ളോര്‍ക്ക്
ശരീരത്തിലും അത് കിട്ടുമെന്ന് പഠിക്കും
റുഖ്യാത്ത വരുമ്പോഴൊക്കെ
മരിച്ചുപോയ എല്ലാ നന്മകളെയും
തിരികെ ഏല്‍പ്പിച്ചാവും തിരിച്ച് പോവുക..!!

No comments:

Post a Comment