Monday, August 26, 2013

അയാളും ഞാനും തമ്മിൽ


ആ ജനാലകൾ ആരും തുറന്നിടരുത് . അതിന്റെ ചില്ലുവാതിലിനപ്പുറത്ത് അയാളുണ്ട്. എന്നെ തന്നെ നോക്കി നില്ക്കുന്നു. അകത്തു വരാൻ ഒരു പഴുത് നോക്കി നിൽപ്പാണയാൾ. അകത്തിങ്ങിനെ ചുട്ടുപൊള്ളുന്നത് ഒരു പക്ഷെ ആ വാതിൽപാളി ഒന്ന് തുറന്നാൽ വരുന്ന തണുത്ത കാറ്റിനു ശമിപ്പിക്കാനാവും. പക്ഷെ ..!! അയാൾ.., ഇടക്ക് അപ്രത്യക്ഷമാവുന്നു എങ്കിൽകൂടി അയാളുടെ ലക്ഷ്യം എന്നിലേക്ക് തന്നെയാണ് .

തോറ്റുകൊടുക്കില്ല , അങ്ങിനെ ഇപ്പോൾ പോവാൻ മനസ്സില്ല. അയാൾക്കൊപ്പം പോവാൻ, ഒളിച്ചോടാൻ ഞാൻ തന്നെയാണല്ലോ ഇന്നലെ ശ്രമിച്ചത് . ആ നിമിഷത്തിൽ ഞാൻ അയാളെ അത്രക്കും പ്രണയിച്ചിരുന്നു എന്നത് സത്യം. പക്ഷെ എന്റെ ശ്രമം പരാജയപ്പെട്ടല്ലോ . ഞാൻ ചെയ്തത് വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കിയത് മുതൽ ഞാൻ അയാളെ വെറുക്കാൻ തുടങ്ങിയതാണ്‌. അതൊരായിരംവട്ടം ഞാനുറക്കെ പറഞ്ഞതുമാണ് എന്നിട്ടും എന്തിനാണെന്നെ തന്നെ നോട്ടമിട്ട് ആ ജനാലക്കൽ ഇടയ്ക്കിടെ ഇങ്ങിനെ പ്രത്യക്ഷപ്പെടുന്നത്.

എവിടുന്നാണിപ്പോൾ ഒരു തണുത്ത കാറ്റ് വന്നത്..? ജനൽ പാളി ആരാണ് തുറന്നിട്ടത്...? അയാൾ ..!! അയാൾ അകത്ത് വന്നിട്ടുണ്ടാവും. എഴുനേൽക്കാൻ വയ്യ, കൈകാലുകൾ മരവിച്ചു കിടപ്പാണ്. അവനില്ലെങ്കിൽ പിന്നെ അയാൾടെ കൂടെ പോവുമെന്ന് പറഞ്ഞ്‌ അറുത്ത ഞരമ്പിൽ ചോരയൊട്ടും ബാക്കി ഇല്ലെന്ന് ഇന്നലെ ആരോ പറയുന്നത് കേട്ടതാണല്ലോ. പൊടുന്നനെയാണയാൾ കട്ടിലിന്റെ കാൽക്കൽ പ്രത്യക്ഷപ്പെട്ടത്. എന്തൊരു വിരൂപൻ , ''പോ.. ദൂരെ പോ... ഞാനില്ല, ..എനിക്ക് കൂടെ വരേണ്ട, ഞാനിപ്പോൾ നിങ്ങളെ വെറുക്കുന്നു '' ഉറക്കെ പറയുന്ന എന്റെ ശബ്ദം എനിക്ക് കൂടി കേൾക്കാതായിരിക്കുന്നല്ലോ. കണ്ണുകൾ ഇറുകെ അടയ്ക്കാം . പക്ഷെ അയാൾ എന്റെ നെറുകയിൽ ചുംബിക്കുന്നല്ലോ. പ്രതികരിക്കാനാവുന്നില്ല . അയാളുടെ ചുണ്ടുകൾക്ക് മരവിപ്പിക്കുന്ന തണുപ്പാണ്. അത് നെറുകെയിൽ നിന്നും ശരീരത്തിലേക്ക് വ്യാപിക്കുന്നു.

ഇപ്പോൾ മരവിച്ച കൈകാലുകൾ ആരോ കെട്ടഴിച്ചു വിട്ടപോലെ സ്വതന്ത്രരായിരിക്കുന്നു . തള്ളിമാറ്റേണ്ട അയാളെ പുണർന്ന് ഒരു മറു ചുംബനം നൽകി അയാൾക്ക് അടിമപ്പെട്ടു ഞാൻ.