Monday, September 2, 2013

കുടയില്ലാത്തവന്റെ മഴക്കാലം

മഴ തോരുവോളം
നാല് ബി യുടെ വരാന്തയിൽ
രണ്ടു മിഴികളും പെയ്തിരുന്നു

ചുവരിൽ ചാരി വിശ്രമിച്ചിരുന്ന
കുടകൾ നിവർന്ന്
തുന്നി വെച്ച പേരുകൾ
ചിറി കോട്ടി പോയിരുന്നു

ദിവസവും പൊട്ടിച്ച് തീർന്നു പോയ
കാട്ടു ചേമ്പിന്റെ
ഇലയില്ലാത്ത തണ്ടിലേക്ക്
സങ്കടത്തോടെ നോക്കിയിരുന്നു

പെരുമഴയുടെ
ഒരിടമുറിയലിൽ
പുസ്തകങ്ങൾ കുപ്പായത്തിനുള്ളിലടക്കി
വീട്ടിലേക്കോടിയിരുന്നു

ഇടക്ക് , അവൾ
അവൾ മാത്രം
എന്തോ കാണാതെ പോയെന്ന വ്യാജേന
കൂട്ടുകാരികളെ പറഞ്ഞയച്ച്
എന്നെ കുടയിൽ കൂട്ടുമ്പോൾ മാത്രമാണ്
മഴ ഉള്ളിൽ പെയ്തിരുന്നത്

No comments:

Post a Comment