Tuesday, September 3, 2013

ചങ്ങാതി

ചങ്ങാതീ,
ഞാൻ വരുന്നുണ്ട്
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

ഊണ് വിളമ്പി
നമ്മളെ കാത്തിരുന്നു മുഷിയുന്ന
അമ്മമാരെ മറന്ന്
നമുക്ക് നമ്മുടെ പറഞ്ഞാലും തീരാത്ത
കഥകൾ പറഞ്ഞിരിക്കാം

ബാല്യത്തിൽ കളഞ്ഞു പോയ
ആ ചട്ടിപ്പന്ത് എവിടെയെന്നു പരതാം

നീ എന്റെ കയ്യിൽ നിന്നെഴുതി വാങ്ങി
അവൾക്ക്‌ കൊടുത്ത പ്രണയ ലേഖനത്തിന്റെ
മറുപടി ഏന്തേ കിട്ടാതെ പോയത് എന്നോർത്ത് നോക്കാം

ബ്ളേഡു വച്ച തെങ്ങിൽ കയറി
ഇളനീർ ഇട്ടു കുടിച്ച സാഹസികത
സ്മരിക്കാം

കാല്പന്തിൽ നമ്മളന്ന് മലർത്തിയടിച്ച
അവരുടെ ടീമിനെ നിസാരവല്ക്കരിക്കാം

പൂരപ്പറമ്പിലെ നമ്മുടെ
വീരഗാഥ ക്കൊടുവിൽ
രക്ഷപ്പെടാൻ ഓടിയ
ഓട്ടത്തിന്റെ ദൂരം അളക്കാം

അച്ഛൻ വിളക്കുമായി തിരഞ്ഞു വരുന്നത് വരെ
വിശപ്പും ദാഹവുമില്ലാതെ
നമുക്ക് നമ്മളെ കൈമാറിക്കൊണ്ടേ ഇരിക്കാം

ചങ്ങാതീ,
നീ നമ്മളന്നിരുന്നിരുന്ന
ആ ഓവുപാലത്തിൽ തന്നെ ഇരിക്കണം

No comments:

Post a Comment