Monday, September 16, 2013

നെല്ല്


ഒരു കൈക്കോട്ട്, ഒരു മടവാൾ
ഉപ്പ ഇതോടെയാണ്
പിറന്നതെന്നു തോന്നും

മക്കളെ പോലെ തന്നെ ഉപ്പ
നെല്ലിനെ സ്നേഹിച്ചു
രാത്രി ഇടിവെട്ടുന്ന പെരുമഴയത്ത്
വരമ്പിനു മടവെക്കാൻ
ചൂട്ടും കത്തിച്ച് പോവും

മഴയില്ലാത്തപ്പോൾ വിണ്ടുകീറിയ നിലം
ഉപ്പാന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കി

പുതുമഴക്ക് ഉഴുന്ന നിലം
ഉൾപുളകം കൊണ്ട് പുറത്തുവിടുന്ന
സുഗന്ധം നുണഞ്ഞു ഞാൻ
ഒരു ചാൽ മുഴുവനും
ഉപ്പ പൂട്ടി തീരുന്നത് വരെ
വരമ്പിൽ കാത്ത് നിൽക്കും

കൊയ്ത്തിന്റെ ദിവസം
ചാണകം മെഴുകിയ മുറ്റത്ത്
പരമ്പിൽ മെതിച്ച നെല്ല് നീളത്തിൽ കൂട്ടി
മുറം കൊണ്ട് വീശി പതിര് കളയും

പിന്നെ അളവാണ് .
ഓരോ പറയും അളന്ന് ഒഴിക്കും വരെ
ഒന്നേ ..ഒന്നേ ..ഒന്നേ ...
എന്നിങ്ങിനെ എണ്ണം പറഞ്ഞുകൊണ്ടേ ഇരിക്കും

എല്ലാവർക്കും നെല്ല് കൂലി
ഏല്ലാവർക്കും നെല്ലുകുത്തിയ അരികൊണ്ട്
അടുത്ത കൊയ്ത്തുകാലം വരെ ചോറ്

പിന്നെ ..പിന്നെ
കൃഷിപ്പണിക്ക് ആളെ കിട്ടാതായി
ഒരിക്കൽ നെല്ലിനു മരുന്നടിക്കുമ്പോഴാണ്
ഉപ്പ തളർന്ന് വീണത് ..

ഇപ്പോൾ , അങ്ങേ ലോകത്ത്
ഉപ്പാന്റെ കൂടെ മരിച്ചു പോയ
നമ്മുടെ നാടൻ നെല്ലുമുണ്ടാവും
ഉപ്പ അവയെയും പരിലാളിച്ച്
ഞങ്ങൾ മക്കളെ ഓർക്കുന്നുണ്ടാവും

1 comment: