Monday, September 16, 2013

എന്റെ പെരുന്നാൾ നഷ്ടം


പെരുന്നാൾ കുപ്പായത്തിനു
ഉമ്മാന്റെ മൊഞ്ചായിരുന്നു
മുല്ലാപ്പൂവിന്റെ അത്തറിനു
ഉപ്പാന്റെ മണവും

പുത്തൻ കുപ്പായമുടുപ്പിച്ച്
പൌഡറിട്ട് , മുടിചീകി
ഉമ്മ കവിളിൽ ഒരു മുത്തം തരും
''ന്റെ കുട്ടീനെ ആരും കണ്ണ് വെക്കരുതേ ''
ന്ന് പ്രാർഥിക്കും

ഉപ്പാന്റെ വിരൽ തുമ്പുള്ളപ്പോൾ
ദുനിയാവിൽ ഒന്നിനേം പേടിക്കില്ല
ഉപ്പാന്റെ തോളിൽ കയറി പോവുമ്പോൾ
ഞാൻ ആ നാട്ടിലെ രാജകുമാരനാവും

ഉമ്മ ഭംഗിയുണ്ടെന്നു പറയാത്ത
ഒരു കുപ്പായവും ഇട്ടിരുന്നില്ല
ഉപ്പയുടെ കൂടെയല്ലാതെ
പെരുന്നാൾ ചോറ് കഴിച്ചിരുന്നില്ല

ഉമ്മയും ഉപ്പയും താമസം മാറി
പള്ളിക്കാട്ടിൽ വിശ്രമിക്കാൻ തുടങ്ങിയപ്പോഴും
പെരുന്നാൾ തുടങ്ങിയിരുന്നത്
അവരുടെ ഖബർ സന്ദർശിച്ച് കൊണ്ട് മാത്രമായിരുന്നു.

ഈ പ്രവാസത്തിൽ ജീവിതം തിരയുമ്പോൾ
എന്റെ പെരുന്നാളിന്റെ നഷ്ടത്തിൽ
ഒന്നാമത് നില്ക്കുന്നത്
ഈ സന്ദർശനമാണ്

നമ്മുടെ ഉമ്മാക്കും ഉപ്പാക്കും
പടച്ചവൻ സ്വർഗ്ഗ ജീവിതം നല്കട്ടെ
അവരുടെ കൂടെ നമ്മളെയും ഒരുമിപ്പിക്കട്ടെ

No comments:

Post a Comment