Tuesday, September 3, 2013

വല്ല്യുമ്മ

കാച്ചി തുണീടെ
കോന്തലയിൽകെട്ടിവെച്ച
സ്നേഹത്തിന്റെ മധുരമാണ്

വിറയാർന്ന കൈകളിൽ ഒളിപ്പിച്ച
സാന്ത്വനത്തിന്റെ പച്ചമരുന്നാണ്

എന്റെ വികൃതിത്തരങ്ങൾക്ക്
വേലികെട്ടിയ കാവലാണ്

പനിച്ചു പൊള്ളുമ്പോഴും
തന്നിരുന്ന ചുംബനങ്ങളുടെ
തണുപ്പാണ്

പല്ലില്ലാത്ത ചിരിക്കൊപ്പം
കുലുങ്ങി ചിരിച്ചിരുന്ന
കാതിലെ ചിറ്റുകളാണ്

ഉപ്പാനെയാ ഉമ്മാനെയാ
കൂടുതലിഷ്ടമെന്ന ചോദ്യത്തിന്‌
സംശയമില്ലാത്ത ഉത്തരമാണ്

ചേക്കുട്ടിപ്പാപ്പാന്റെ
വീര കഥകളുടെ
നിലവറയാണ്

ഉപ്പയും കൂട്ടരും ചുമന്നു പോയ
വല്ല്യുമ്മാനെ കാത്ത്
ഞാനിന്നും ഉമ്മറ പ്പടിയിലിരിപ്പാണ്

Picture courtesy = Ente vallimma page

No comments:

Post a Comment