Monday, September 16, 2013

'' ഒരു വസന്തകാലത്തിന്റെ രക്തസാക്ഷികൾ''


കലാലയ കവാടത്തിന്റെ
മതിലിൽ ഒട്ടിച്ചു വെച്ചപോലെ
അവസാന പരീക്ഷയുടെ ദിവസത്തിൽ
സൗഹൃദക്കൂട്ടത്തിന്റെ നിശ്ചല ദൃശ്യമായവർ

വാ തോരാതെ വെടി വട്ടം പറഞ്ഞിരുന്നവരുടെ
പൊള്ളുന്ന മൌനം
ഒരുമിച്ച് ഒരുകൂട്ടത്തിൽ നിന്നാദ്യമായി
ഓരോ ദ്വീപായവർ

ഹൃദയമടർത്തി പങ്കുവെച്ച്
ഒരൊറ്റ ഹൃദയമില്ലാതായിരുന്നവർ
പകരം കൈമാറിയിരുന്ന
ഹൃദയത്തിന്റെ തുണ്ടുകൾ
കൈമാറ്റം ചെയ്ത്
തുന്നി ചേർക്കുന്നതിന്റെ വേദനവഹിച്ചവർ

പങ്കു വെക്കലുകളുടെ
കൈ കോർക്കലുകളുടെ
തോളിൽ പതിയുന്ന സനാഥ
ബോധത്തിന്റെ സൌഹൃദകാലം

രണ്ടു തപാലാപ്പീസുകൾക്കിരു പുറത്തേക്ക്
അന്ന് പിരിഞ്ഞു പോയവർ
ആദ്യാമായയച്ച ഇൻലന്റിൽ മഷി പടർന്ന്
വരികൾ മായ്ച്ചവർ

പിന്നെ , ആശംസാ കാർഡുകളിലേക്കും
പോസ്റ്റ്‌ കാർഡുകളിലേക്കും ചുരുങ്ങിയവർ

പിന്നെ പിന്നെ ,
ലോകത്തിന്റെ പാച്ചിലിൽ പെട്ട്
ഒരു മൂടൽ മഞ്ഞിന്റെ
ഇരു പുറവുമായവർ

ഓർമ്മകൾ ആ വഴി പോവുമ്പോൾ
ഇന്നും കലാലയ മുറ്റത്ത്
ആ പഴയ സൌഹൃദത്തിന്റെ
മാധുര്യം തിരയുന്നവർ

'' ഒരു വസന്തകാലത്തിന്റെ രക്തസാക്ഷികൾ''

No comments:

Post a Comment