Wednesday, March 18, 2015

മുഖപുസ്തകത്തെരുവ്

മുഖ പുസ്തകം
ഒരു തെരുവാണ്
വാള്‍/ചുമര്‍
തെരുവിലൂടെ
കടന്നു പോവുന്ന പാതയും
പാതയോരത്തെ
വിശ്രമപ്പുരയില്‍
പലരും ആരെയൊക്കെയോ
കാത്തിരിക്കുന്നുണ്ടാവും
കുറച്ചപ്പുറത്ത്
ഒരാള്‍ക്കൊരാള്‍ക്ക് മാത്രം
കയറാവുന്ന സല്ലാപമുറിയില്‍
കഥകളും, നെടുവീര്‍പ്പുകളും
കുശുമ്പും കുന്നായ്മയും
സ്നേഹവും ചുംബനങ്ങളും
പെയ്തുകൊണ്ടിരിക്കുന്നുണ്ടാവും
ഇടക്കിടക്ക് ഗായകര്‍
ഒറ്റയ്ക്കും കൂട്ടായും
പാട്ട് പാടി പോവുന്നത് കാണാം
റോഡില്‍ പരസ്യമായി ചുംബിച്ച്
ഒരു തലമുറയുണ്ടാവും
വഴിയില്‍ പലയിടത്തും
നേരിതാണെന്ന് ചൂണ്ടി
ചില പഴന്തലമുറക്കാരും
അതിനിടയില്‍
വിപ്ലവമുദ്രാവക്ക്യങ്ങളുമായി
ഒരു ജാഥ കടന്നുപോവും
തെരുവില്‍ അലക്ഷ്യമായി
അലഞ്ഞിരുന്നവര്‍ പോലും
അതില്‍ ചേര്‍ന്ന്‍ പോവും
തെരുവിലെ രാത്രിയും രാത്രി തന്നെ
വഴിയോരത്ത് ആ ഒറ്റമുറിയില്‍
ആരെയോ കാത്ത്/കാക്കാതെയും
ഒരു പച്ചവെളിച്ചം കത്തിച്ച
പെങ്കിളിക്കൂട് കണ്ട്
പലര്‍ക്കും ആധിയാവും
ഒരുപറ്റം പോലീസുകാര്‍
ഇറങ്ങി വന്ന് ചോദ്യം ചെയ്യും
രാത്രി വേഷം മാറുന്നവര്‍ ചെന്ന്
വാതിലില്‍ മുട്ടും
വീട്ടിലിരുന്ന്
ജനാലകളിലൂടെ മാത്രം
തെരുവിനെ കാണുന്നവരുണ്ട്
വിശേഷ ദിവസങ്ങളില്‍
തെരുവ് ആഘോഷങ്ങള്‍ കൊണ്ട്
നിറയുമ്പോള്‍ അവരും പുറത്ത് വരും
അന്ന്,
വിപ്ലവങ്ങള്‍ക്കും, വിലാപങ്ങള്‍ക്കും
പാട്ടുകള്‍ക്കും, പ്രസംഗങ്ങള്‍ക്കും
ഒരേ നിറമായിരിക്കും

No comments:

Post a Comment