Wednesday, February 19, 2014

അലക്കു കല്ല്‌

പുഴ മരിച്ച കടവിൽ
ഓർമകളുടെ പൂപ്പൽ പേറി
തേഞ്ഞു തേഞ്ഞൊരു
അലക്കു കല്ലിരിപ്പുണ്ട്

പ്രാരാബ്ദങ്ങളെല്ലാം
എണ്ണിപ്പെറുക്കി
അലക്കിയിരുന്ന
കല്യാണിയമ്മയുടെ
കണ്ണീരുപ്പിപ്പോഴും
വറ്റാതെ കിടപ്പുണ്ട്

മണൽ തരികൾ
പാദസരം തീർത്തിരുന്ന
പാദുകങ്ങളിപ്പോൾ
വിണ്ടു കീറിയിട്ടുണ്ട്

മലവെള്ളപ്പാച്ചിലിൽ
കാലിടറിയ
ഒരു പിഞ്ചു കുഞ്ഞിന്റെ
പട്ടുടയാടത്തുമ്പിപ്പോഴും
കല്ലിലുടക്കി കിടപ്പുണ്ട്

ചന്ദ്രിക ചാറിയ രാത്രിയിലൊന്നിൽ
കല്ലിന്റെ നിഴൽ പറ്റി
ചെമ്മീൻ പൂമീനിനു കൈമാറിയ
ചുംബന രഹസ്യമിപ്പോഴും
ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്

വെള്ളം കൊണ്ടുള്ള ഉടയാടകളും
മണൽ കൊണ്ടുള്ള ആഭരണങ്ങളും
മോഷണം പോയി പോയി
കല്ലൊരു നഗ്നയായി

അപമാനം കൊണ്ട്
ഹൃദയം പൊട്ടിമരിച്ച
കല്ലിനെ ഖബറടക്കാൻ
പുഴമോഷ്ടിച്ച് കൊണ്ടുപോയവർ
അതേ ടിപ്പറിൽ തന്നെ
മണ്ണുമായി വരുന്നുണ്ട്

No comments:

Post a Comment