Wednesday, February 19, 2014

പുഴ പറയുന്നത് .

കർക്കിടകത്തിലെ
മലവെള്ളപ്പാച്ചിലിൽ
ഒഴുകാൻ ഇടമില്ലാതായപ്പോൾ
കര കവിഞ്ഞു പോയതാണ് ഞാൻ
രാമങ്കുട്ട്യേട്ടാ നിങ്ങടെ
ഒരു വാഴക്കന്നിന്റെ മുരടുപോലും
പിഴുതെടുക്കാൻ മോഹിച്ചില്ല

കുത്തൊഴുക്കിൽ
കൈപിടി നഷ്ടപ്പെട്ട്
ഒന്ന് പിടിച്ചു നില്ക്കാൻ
നോക്കിയതാണ് ഞാൻ
മാധവേട്ത്തീ നിങ്ങടെ
കൂരയെടുക്കാൻ ചിന്തിച്ചതേ ഇല്ല

വക്കിലെ വള്ളിപ്പടർപ്പിൽ
മരത്തിന്റെ വേരുകളിൽ
ഒന്നുരുമ്മി പതുക്കെ പോവാൻ
കൊതിച്ചതാണ് ഞാൻ
കുഞ്ഞിപ്പാത്തൂ ,
നിന്റെ പൂവാലിയെ വലിച്ച് പോവാൻ
ഞാൻ അത്രക്കും മനസ്സാക്ഷി ഇല്ലാത്തവളാണോ

ഒഴുക്കില്ലാത്തപ്പോൾ
എന്റെ കയത്തിലേക്ക് ചാടിയ
തങ്കമണിയെ എത്ര മുകൾ തട്ടിലേക്ക്
പൊന്തിച്ചു ഞാൻ
അവളുടെ ചങ്കുറപ്പിൽ
തോറ്റതാണ് ഞാൻ

എന്നെ പഴിക്കല്ലേ ,
എന്റെ നെഞ്ചു മാന്തി
പക തീർക്കല്ലെ ,
എനിക്കൊരു കടലോളം
ദൂരം പോവാനുണ്ട്

No comments:

Post a Comment