Wednesday, February 19, 2014

മഞ്ഞിനും പറയാനുണ്ട് ...

വൃശ്ചിക മാസത്തിലെ
നനുത്ത പ്രഭാതങ്ങൾക്ക്
ശരണം വിളികളുടെ ശബ്ദമാണ്

ഞെക്കി തെളിയിച്ച വിളക്കുമായുള്ള
വള്ളിക്കാടൻ ഉസ്താദിന്റെ
പള്ളിയിലേക്കുള്ള പോക്കിന്റെ കാഴ്ചയാണ്

അമ്പലക്കുളത്തിലെ വെള്ളത്തിന്റെ
കൊടും തണുപ്പിന്റെ കുളിരാണ്

അയ്യപ്പൻ കാവിനു മുൻപിൽ
പൂജാ സാധങ്ങളുടെയും
ലക്ഷ്മി വിലാസിലെ
ദോശയുടെയും ചട്ടിണിയുടെയും
മണമായിരിക്കും

തൊട്ടപ്പുറത്ത്
വാപ്പുക്കാന്റെ ഡീലക്സിലെ
ബീഫും പൊറാട്ടയും വായുവിൽ ഒഴുകും

വീടിന്റെ പടിക്കൽ
അമ്പലത്തിലേക്ക് പോവുമ്പോൾ
എന്നെ പള്ളിയിലേക്ക് വിളിക്കാൻ
ബാബുവിന്റെ ഒരു കൂവൽ
ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്

കുളിച്ച് തൊഴുത്
വരുന്നതും നോക്കി
നിസ്കാരം കഴിഞ്ഞ്
പള്ളി മുറ്റത്ത്
അവനെ കാത്ത് ഞാൻ നിൽക്കാറുണ്ട്

റോഡരികിൽ ചപ്പില കൂട്ടി
കത്തിച്ച് തീ കായുമ്പോൾ
ഒരൊറ്റ ചൂടെ ഉണ്ടായിരുന്നുള്ളൂ
ഞങ്ങൾക്കിടയിൽ വ്രണപ്പെടാൻ
വേറെ ഒരു വികാരവും ഉണ്ടായിരുന്നില്ല ....

No comments:

Post a Comment