Sunday, February 24, 2019

മഴ പെയ്യുമ്പോള്‍ നമ്മളെന്തിനാണിങ്ങിനെ മരിച്ചവര്‍ക്ക് കൂട്ടിരിക്കുന്നത്

തൊപ്പിക്കുടയൂരി
ചുമരില്‍ ചാരി
ഉമ്മറത്തിരികുമ്പോള്‍
ഇറവെള്ളം ചീതലടിക്കും
''മ്മരത്ത്ന്ന് കേറിക്കോ
ആ ചീതനടിച്ചാ മതി
ഞ്ഞി ചീരാപ്പുടിക്കാന്‍''
ന്നുമ്മ ശകാരിക്കും
മഴേത്ത് നോക്കി
കെ എം ഫോട്ടോ ബീഡി ചെറുത്
ഒരെണ്ണം കത്തിച്ച് വലിച്ച്
ഉപ്പ നില്‍ക്കുന്നുണ്ടാവും
മഴയപ്പോള്‍
ഓടുകള്‍ക്കിടയിലൂടെ
വട്ക്ക്ണിയിലുമ്മാനെ
കാണാന്‍ വരും
കഴുകിവെച്ച കഞ്ഞിക്കലം
ഉമ്മ അവര്‍ക്ക്
നീക്കിവെച്ച് കൊടുക്കും
ഒരു തുള്ളി
രണ്ട് തുള്ളി
പല തുള്ളികളായങ്ങിനെ
മഴ ഉമ്മാനോട്
വര്‍ത്താനം പറയും
ഉമ്മ ഇറങ്ങിപ്പോവുമ്പോ
മഴക്കുഞ്ഞുങ്ങള്‍
കാണാന്‍ വന്നിരുന്നു
പള്ളിത്തൊടിയോളം
അവര്‍ ദിക്ക്ര്‍ ചൊല്ലിയിരുന്നു
മൂന്നു പിടി മണ്ണില്‍
അവരുടെ കണ്ണുനീരുണ്ടായിരുന്നു
മരിച്ചു പോയോടത്തും
മഴ ഉണ്ടാവും
അല്ലെങ്കില്‍ ഭൂമിയില്‍
പെയ്യുന്ന മഴയിത്ര ധിറുതിയില്‍
കരഞ്ഞുകലങ്ങി
എങ്ങോട്ടാണ് ഓടിപ്പോണത്
അല്ലെങ്കില്‍
മഴ പെയ്യുമ്പോള്‍
നമ്മളെന്തിനാണിങ്ങിനെ
മരിച്ചവര്‍ക്ക് കൂട്ടിരിക്കുന്നത്

No comments:

Post a Comment