Thursday, February 28, 2019

അവരുടെ ദൈവം


എടവഴീക്കൂടെ
കാലൊടിഞ്ഞോരു പത്തായം
വടിയുംകുത്തി ഇറങ്ങിപ്പോവുന്നു
വഴിയിലെ വീടുകളിൽ നിന്ന്
മേൽക്കൂരകളാണതാദ്യം കണ്ടത്
മൂലോടുകളാണ്
പട്ടികകളോട് കാര്യം പറഞ്ഞത്
പട്ടിക ഉത്തരങ്ങളോടും
ഉത്തരം ചുമരുകളോടും
ചുമരുകൾ ജനലുകളോടും
ജനലുകൾ വാതിലുകളോടും
പറഞ്ഞതോടെ
ഇനി അറിയാത്തവരില്ലെന്നായി
കോഴിക്കൂടുകളും
മഞ്ചയും കട്ടിലുകളും
മേശകളും കസേരകളും
ഉരലും ഉലക്കയും
എന്തിനധികം പറയുന്നു
കൈക്കോട്ടിന്റെ തായവരെ
പത്തായത്തിനെ അനുഗമിച്ചു
വഴിയിൽ
ആരും ആരോടും
ഒന്നും മിണ്ടിയതേയില്ല
മഞ്ഞ് കൊണ്ടിട്ടെന്നോണം
എല്ലാവരും കരഞ്ഞ് നനഞ്ഞിരുന്നു
കാട്ടുകുളം ഇറക്കം കഴിഞ്ഞ്
കയറ്റം കയറി അവർ
വലത്തെ ഇറക്കം ഇറങ്ങി
ശരിയാണ് അവരുടെ
ദൈവം മരിച്ചിരിക്കുന്നു
കരഞ്ഞ് ചീർത്തതിനാൽ
രാത്രി വീടുകളിലാർക്കും
ഒരു വാതിലും അന്നടക്കാനായില്ല.

No comments:

Post a Comment