Monday, February 25, 2019

കല്ല്യാണത്തലേന്നത്തെ രാത്രി

കല്ല്യാണത്തലേന്നത്തെ രാത്രി
കല്ല്യാണവീടൊരു
ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്
രാജ്യമാവുമായിരുന്നു
അയല്‍ പക്കങ്ങളില്‍ നിന്നും
കത്തി, ചിരവ, അമ്മിക്കല്ല് , ഉരല്‍,
മുറം, പാത്രങ്ങള്‍ എന്നിങ്ങിനെ
തോളിലും തലയിലും കയറി
കല്ല്യാണവീട്ടിലെത്തും
നാട്ടിലെ തൊടിയായ
തൊടികളില്‍ നിന്നെല്ലാം
കവുങ്ങും പട്ടയും
അലങ്കരിക്കാന്‍ കുരുത്തോലയും
വീട് കയറിവരും
അരികളില്‍ നിന്ന്
കല്ല് തിരഞ്ഞ് പെണ്ണുങ്ങള്‍
കണ്ണീരും സന്തോഷവും
കഥകളും പങ്കുവെയ്ക്കും
പണ്ടൊക്കെ എന്ന് തുടങ്ങി
ബാല്യവും കൌമാരവും
യൌവനവും ഓര്‍മിച്ചെടുത്ത്
ഒരു തലമുറ കട്ടഞ്ചായ കുടിക്കും
ചുളുവില്‍ ഒരു പുക
എവിടുന്നോ
കണ്ടുമുട്ടാനൊരു നോട്ടം
പാചകപ്പുരയിലൊരു സഹായം
പന്തല്‍ പണിയില്‍ ശ്രദ്ധ
എന്നിങ്ങിനെ ഒരു കൂട്ടം
നേരം വെളുപ്പിക്കും
പകലുതന്നെ എന്നോണം
കുട്ടികള്‍ ഉറക്കെ ശബ്ദമുണ്ടാക്കുകയും
നിരത്തി വെച്ച സാധങ്ങള്‍ക്കിടയിലൂടെ
ഓടുകയും തട്ടി വീഴ്ത്തുകയും
ചെയ്ത് കൊണ്ടിരിക്കും
മിണ്ടിയിട്ടോ
നേരാം വണ്ണം കണ്ടീട്ടോ
പോലുമില്ലാത്ത ചെക്കനെ
ഓര്‍ത്തും ഗണിച്ചും
വീട് വിട്ടൊരു വീട്ടിലേക്കെന്ന്
ഇനി എന്തെന്ത് ജീവിതമാവുമെന്ന്
കൂട്ടുകാരികള്‍ പോയിട്ടും
ഉറ്ങ്ങാനാവാത്തൊരു
പെണ്കുട്ടിയുണ്ടാവും

No comments:

Post a Comment