Thursday, February 28, 2019

വട്ക്ക്ണിക്കപ്പുറം

വട്ക്ക്ണീടെ
കരിപിടിച്ച ജനലഴിക്കപ്പുറം
നോക്കിയാൽ 
ആയിച്ചാത്താന്റെ വീടായിരുന്നു
ഒരു നോട്ടം അങ്ങ്‌ട്ടും
അതേ നോട്ടം ഇങ്ങ്‌ട്ടും
കിട്ടട്ടേ എന്ന്
വേലിത്തറിക്ക് മുളക്കുന്ന
കമ്പുകളൊന്നും
കുത്താതിരുന്ന
ഒരു അതിരുണ്ടായിരുന്നു
രണ്ടുള്ളിപ്പോണ
ഒരു പിടി ഉപ്പ്
ഒരു നുള്ള് ചായപ്പൊടി
ഒരച്ച് വെല്ലം
എന്നിങ്ങിനെ പലതും
ജനൽ പഴുതിലൂടെ
നീട്ടി വിളിച്ച് ചോദിച്ചാൽ
അങ്ങോട്ടും ഇങ്ങോട്ടും
ഓടിപ്പാഞ്ഞിരുന്നു
ന്റെ മ്മേ ന്നൊരു
വിളികേട്ടാൽ മതി
അപ്പുറത്ത് നിന്നാണെങ്കിൽ
ഇപ്പുറത്തും
ഇപ്പുറത്ത് നിന്നാണെങ്കിൽ
അപ്പുറത്തും
ഉള്ളിൽ തീ പിടിക്കും
എന്തേ ന്റെ ഉമ്മ്വോ ന്ന്
ഏത് പാതിരാക്കും ജവാബ്ണ്ടാവും
അതിരൊക്കെ വേറെ ആരോ
വാങ്ങിയപ്പോ
മറുപുറം കാണാത്തൊരു
ശീമക്കൊന്ന നട്ടു
ഇച്ചിരി ഇച്ചിരി ഇല്ലായ്മകളും
കരച്ചിലുകളും ആധികളും
ഓടിപ്പാച്ചിലുകളും
ആശ്വാസങ്ങളും
അവരവരുടെ പറമ്പിൽ
സമാധിയായി
* വട്ക്ക്ണി ‍‍= അടുക്കള
വെല്ലം = ശര്‍ക്കര

No comments:

Post a Comment