Tuesday, February 19, 2019

നെന്റച്ഛനും എന്റുപ്പേം

രമേശാ,
അവിടേം ചായപ്പീട്യണ്ടാവും
നെന്റച്ഛനും എന്റുപ്പേം
മമ്മദാക്കേം ണ്ടാവും
നായരെ ചായപ്പീട്യേല്
ആ കാലാടുന്ന ബഞ്ചിലിരിക്ക്ണ് ണ്ടാവും
വില്ല്കണ്ടത്തിലിത്തവണ
ഏത് വെളയെറക്കണം ന്ന്‍
നെന്റച്ഛനോടുപ്പ ചോയ്ക്കും
ഇരുട്ട് മുറീല് മ്മള്
മൂട്ടിവെച്ച വിത്ത് ണ്ടല്ലോ ന്ന്‍
നെന്റച്ഛന്‍ പറയും
അയിന് നല്ല നന വേണ്ടേ ന്ന്‍
ഉപ്പ സംശയം ചോദിക്കും
വല്ല്യൊളം ണ്ടാവുമ്പോ മ്മക്കെന്താ പേടീ ന്ന്‍
നെന്റച്ഛന്‍ സമധാനം പറയും
നമ്മടെ വല്ല്യൊളോം
സാമ്യാരുകുന്നൂം
പാടോം പറമ്പൂം
ഒക്കവടണ്ടാവൂടാ
ന്നിട്ടും ഓര്‍ക്ക്‌
നമ്മളില്ലാണ്ടാവൂലോടാ
ചായപ്പീടീല് കൂട്ടം കൂടിയിരുന്ന്
നമ്മള് വിളിക്കാന്‍ ചെല്ലൂന്ന്‍ കരുതി
അവര് വീട് മറന്നിട്ടുണ്ടാവും
ഈ ചെക്കനിതെവ്ടെ തെണ്ടാന്‍ പോയീന്ന്
ദേഷ്യപ്പെട്ണ് ണ്ടാവും
വൈന്നാരാവുമ്പോ
ഓര് രണ്ടാളും കൂടി
നമ്മടടുത്ത് വരും
കുട്ട്യോളെ കരേണ്ടാ ന്ന്‍ കാറ്റാവും
ഒപ്പം കരഞ്ഞ് മഴയാവും
കൊടയില് നമ്മളെ രണ്ടാളേം നിര്‍ത്തി
ഓരാ മഴേം കൊണ്ട് പോവും
നമ്മക്കും പിന്നാലെ പോണം
രമേശാ,
നിക്കിപ്പോ മരിക്കാന്‍ പേട്യെ ല്ലെടാ..!!

No comments:

Post a Comment