Tuesday, February 19, 2019

കൂട്ടിമുട്ടാത്ത പാളങ്ങളില്‍ ഒരുരാജ്യം കിതച്ചോടുന്നു

ഒരു തീവണ്ടി
ആയിരക്കണക്കിന്
സ്വപ്നങ്ങളെയും വലിച്ചാവും
പോയിക്കൊണ്ടിരിക്കുന്നത്
ഉറങ്ങാതെയും ഉറങ്ങിയുമുള്ള
സ്വപ്നങ്ങള്‍
ചിലത് മാറി മാറി വരുന്ന
ജാലകക്കഴ്ച്ചപോലെ ഓടുന്നത്
ചിലത് വഴിയിലൊരു സ്റ്റേഷനില്‍
നിര്‍ത്തിയിട്ടപോലെ മിഴിവുള്ളത്
ചിലത് തുരങ്കത്തില്‍ അകപ്പെട്ട്
ഭയപ്പെടുത്തുന്നത്
ഒരു തീവണ്ടി
ആയിരക്കണക്കിന്
നെടുവീര്‍പ്പുകളെയും പേറുന്നുണ്ടാവും
ഇനിയെന്ന്‍ മടങ്ങിവരാനാവുമെന്ന
ആധികള്‍
വിദഗ്ധ പരിശോധനയ്ക്കുള്ള
ശരീരങ്ങള്‍
ആരും അന്യേഷിച്ച് വരാത്ത
ഒരിടത്തേക്കുള്ള പലായനങ്ങള്‍
ഒറ്റയായി പോവുന്നവരുടെ
മൌന വിലാപങ്ങള്‍
ഇവ്യ്കെല്ലാം അനുസരിച്ച് തീവണ്ടി
പാളങ്ങളില്‍ ക്രമരഹിതമായ
ഇടവേളകളില്‍ തലതല്ലുന്ന
ശബ്ദമുണ്ടാക്കുന്നു.
ഒരു തീവണ്ടി
ആയിരക്കണക്കിന്
വിശപ്പുകള്‍ തിന്നുന്നുണ്ടാവും
എടുക്കാനോ വാങ്ങാനോ
മറന്നുപോയ പൊതിച്ചോറിന്റെ
പരിസരം ചേരാത്തതിനാല്‍
സൂക്ഷിച്ച ഭക്ഷണപ്പൊതിയുടെ
വാങ്ങാന്‍ കഴിവില്ലാതെ പോയ
ഒരു കുപ്പി വെള്ളത്തിന്റെ
ഉടല്‍ നഗ്നത പരതുന്ന
വേട്ടക്കണ്ണുകളുടെ വിശപ്പുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും
വന്നുപോവുന്ന ചായ വില്‍പ്പനക്കാരന്‍
വിശപ്പിനെ പിന്നെയും ഓര്‍മിപ്പിക്കുന്നു.
ഒരു തീവണ്ടി
ഒരു രാജ്യത്തെയാണ്
വഹിക്കുന്നതെന്ന് തോന്നും
ശീതീകരിണിയില്‍
രാഷ്ട്രീയ/മേലാളന്മാര്‍
പ്രത്യേകം കരുതിവെയ്ക്കപ്പെട്ട
ഇടങ്ങള്‍ ഉള്ളവര്‍
സാധാരണക്കാര്‍
വിപ്ലവകാരികള്‍
ആശ്രയര്‍, നിരാലംബര്‍
അനാഥര്‍, തീര്‍ഥയാത്രികര്‍
മോഷ്ടാക്കള്‍, വേട്ടക്കാര്‍
ലൈംഗീകതൊഴിലാളികള്‍
സുരക്ഷാ ഭടന്മാര്‍
അങ്ങിനെ തീവണ്ടി
ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂവി പോവുമ്പോള്‍
വണ്ടി ഒരിന്ത്യയാവുന്നു.

No comments:

Post a Comment