Saturday, February 23, 2019

മഴ പെയ്യുമ്പോള്‍

മഴ പെയ്യുമ്പോള്‍
ഒരായിരംതുള്ളി ഓര്‍മകളാണ്
കരഞ്ഞു കലങ്ങി കയറിവരുന്നത്
ഒരു തൊപ്പിക്കുട
സമയം നോക്കാതെ
തോളിലൊരു കൈക്കോട്ടുമായി
ഇറങ്ങിപ്പോവും
വരമ്പ് പൊതിയും
ചാലുകീറും
ഉമ്മറത്ത് തിരിച്ചെത്തി
ഉപ്പിട്ടൊരു ഗ്ലാസ്
കഞ്ഞിവെള്ളം കുടിക്കും
മേല്‍ക്കൂരക്കീറിലൂടെ
വിരുന്നു വരുന്ന തുള്ളികളെ
ഉമ്മ, ചോറ് കലം വെച്ച്
സല്‍ക്കരിക്കും
ചായ്പ്പില്‍ ശീതനടിക്കുന്ന
ഓലക്കുഞ്ഞുങ്ങളെ
പുതപ്പിക്കും
അടുപ്പൂതി കണ്ണെരിയും
ഉമ്മറക്കോലായില്‍ മഴ
കൂടെ കിടക്കാന്‍ വരും
ഞാന്‍ പുല്ലുപായ
പകുതി മടക്കി
അതില്‍ ഒളിച്ച് കിടക്കും
ഉമ്മാക്ക് വയ്യാണ്ടാവും
ആശുപത്രി വരാന്തകളില്‍
പത്രം വിരിച്ചുറങ്ങും
ഒര്‍മകളപ്പോള്‍
മരുന്ന് മണക്കും
ഉമ്മ മഴയത്ത്
ഒറ്റയ്ക് പോവും
മഴക്കീറുകള്‍ വീണ് ചിതറും
ഞാനെത്രയോ മുറിവുകളാവും
നീറിയലിഞ്ഞ് മഴയാവും
ഉപ്പയാകെ തളരും
കൈ മുറുകെ പിടിക്കും
നെറുകില്‍ ഉമ്മവെച്ച്
ആര്‍ത്തലച്ച് പെയ്യും
''ഇനി നീ വരുമ്പോള്‍ ഞാന്‍''
എന്ന് ഇടിത്തീപായിക്കും
വിളിക്കുമ്പോഴെല്ലാം
പാടത്തൊന്ന് പോയില്ലെന്ന്
പതം പറയും
ഉപ്പയും പറയാതെ പോയെന്ന്
അവള്‍ തിരുമുറിയാതെ പെയ്യും
ഞാനതില്‍ ഒലിച്ച് പോവും
മറുകരയോളം
ഉപ്പിക്കുന്ന കടലാവും

No comments:

Post a Comment